സൗദി വനിത ആക്ടിവിസ്റ്റിന്റെ വധശിക്ഷയ്‌ക്കൊരുങ്ങുന്നു? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി എച്ച്ആർഡബ്ല്യു
റിയാദ്: സൗദി അറേബ്യയില്‍ വനിത ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച കാനഡയുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും റദ്ദാക്കിക്കൊണ്ടായിരുന്നു സൗദിയുടെ പ്രതികരണം.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അറസ്റ്റിലായ വനിത ആക്ടിവിസ്റ്റിനെ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ സൗദി ആലോചചിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആണ് ഇത്തരം ഒരു വാര്‍ത്ത പുറത്ത് വിട്ടത്.
അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ആണ് സൗദി വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൗദി ഭരണകൂടം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ മുമ്പ് പലപ്പോഴും വന്നിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

ഇസ്രാ അല്‍ ഗോംഗം
വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ പോകുന്ന അഞ്ച് പേരില്‍ ഉള്ള വനിത ഇസ്രാ അല്‍ ഗോംഗം ആണ് എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് ഒരുപാട് ആക്ടിവിസ്റ്റുകള്‍ക്കൊപ്പം തന്നെയാണ് ഇവരേയും അറസ്റ്റ് ചെയ്തിട്ടുള്ളത് എന്നും പറയുന്നു.

ചരിത്രത്തില്‍ ആദ്യം
ഇസ്രാ അല്‍ ഗോംഗത്തിന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ അത് സൗദിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ശക്തമായ പ്രക്ഷോഭം
2011 മുതല്‍ സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഇസ്രാ അല്‍ ഗോംഗം. ഇവരുടെ ഭര്‍ത്താവും സമരമുഖങ്ങളില്‍ സജീവം ആയിരുന്നു. 2015 ല്‍ ആണ് ഇരുവരേയും അറസ്റ്റ് ചെയ്യുന്നത്.

കുറ്റങ്ങള്‍ എന്തൊക്കെ?
സൗദി രാജാവിന് നേരിട്ടാണ് പ്രോസിക്യൂട്ടര്‍ ആക്ടിവിസ്റ്റുകള്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുള്ളതത്രെ. ക്വാതിഫ് മേഖലയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു, പ്രതിഷേധ സമരങ്ങള്‍ക്ക് കാരണക്കാരായി, ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു, പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications