ഖത്തറും യമനും തിരിച്ചടിക്കുന്നു; പുതിയ തന്ത്രവുമായി സൗദി അറേബ്യ, മുംബൈയില്‍ ഓഫീസ്
ഏഷ്യയില്‍ ബെയ്ജിങ്, ടോക്കിയോ, മുംബൈ എന്നീ നഗരങ്ങളിലും സൗദി പ്രത്യേക ഓഫീസുകള്‍ തുറക്കും.
റിയാദ്: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ശേഷം സൗദി അറേബ്യയെ കുറിച്ച് മോശം വാര്‍ത്തകളാണ് പരക്കുന്നത്. ഖത്തര്‍ ഉപരോധം മാത്രമല്ല, യമനിലെ സൈനിക ഇടപെടലും സൗദിക്ക് മോശം പ്രതിഛായയുണ്ടാക്കി. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വരെ ബാധിക്കുകയും വന്‍ തിരിച്ചടിയേല്‍ക്കുകയും ചെയ്തു. ഇതിന് പരിഹാരം കാണുകയാണ് സൗദി അറേബ്യ.
മാധ്യമങ്ങളാണ് ഇതിനെല്ലാം കാരണമെന്ന് സൗദി അറേബ്യ വിലയിരുത്തുന്നു. ഈ മേഖലയില്‍ തന്ത്രപരമായ കൈ വയ്ക്കാന്‍ ഒരുങ്ങുകയാണ് സൗദി. ഇതിന്റെ ഭാഗമായി യൂറോപ്പിലും ഏഷ്യയിലും പ്രത്യേക പരിപാടികള്‍ സൗദി ആസൂത്രണം ചെയ്തു.

പ്രത്യേക പിആര്‍ കേന്ദ്രങ്ങള്‍
യൂറോപ്പിലും ഏഷ്യയിലും പ്രത്യേക പിആര്‍ കേന്ദ്രങ്ങള്‍ സൗദി അറേബ്യ സ്ഥാപിക്കും. സൗദിയെ കുറിച്ച് സ്ഥിരമായി മോശം വാര്‍ത്തകള്‍ വരുന്നത് ഈ മേഖലയില്‍ നിന്നുള്ള നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്.

മോശം വാര്‍ത്തകള്‍ മാത്രം
സൗദിയില്‍ നിന്നുള്ള മോശം വാര്‍ത്തകള്‍ മാത്രമാണ് ആഗോള മാധ്യമങ്ങള്‍ കാര്യമായും നല്‍കുന്നതെന്ന് സൗദി ഭരണകൂടം വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ആഗോളതലത്തില്‍ കനത്ത തിരിച്ചടി
യമനിലെ സൈനിക നടപടി സൗദിക്ക് ആഗോളതലത്തില്‍ കനത്ത തിരിച്ചടിയായിരുന്നു. സൗദിയുടെ പ്രതിഛായ മങ്ങാന്‍ ഇടയാക്കിയ കാര്യം ഇതായിരുന്നു. സാധാരണക്കാര്‍ക്കെതിരേ സൗദി സൈന്യം ബോംബിടുന്നുവെന്ന വാര്‍ത്തകള്‍ നന്നായി പ്രചരിപ്പിക്കപ്പെട്ടു.

വ്യവസായ ലോകത്തെ ബോധ്യപ്പെടുത്തും
ഇനിയും ഇത്തരം വാര്‍ത്തകള്‍ വന്നാല്‍ അതിന്റെ നിജസ്ഥിതി വ്യക്തമാക്കുന്ന വാര്‍ത്തകള്‍ നല്‍കാനും വ്യവസായ ലോകത്തെ ബോധ്യപ്പെടുത്താനുമാണ് പിആര്‍ കേന്ദ്രങ്ങള്‍ തുറക്കുന്നത്.

ഓഫീസ് തുറക്കുന്നത്
ലണ്ടന്‍, ബെര്‍ലിന്‍, പാരിസ്, മോസ്‌കോ എന്നിവിടങ്ങളില്‍ അടുത്തു തന്നെ പ്രത്യേക ഓഫീസുകള്‍ തുറക്കുമെന്ന് സൗദി വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖ ഫൈനാന്‍ഷ്യല്‍ ടൈംസിന് ലഭിച്ചു.

പുതിയ സൗദിയുടെ മുഖം
സൗദി അറേബ്യയുടെ പഴയ മുഖമാണ് ഇപ്പോള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. മാറിയ സൗദിയെ ആരും പരിചയപ്പെടുത്തുന്നില്ല. പുതിയ ഓഫീസുകളുടെ ദൗത്യം അതായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുംബൈയിലും ഓഫീസ് വരും
ഏഷ്യയില്‍ ബെയ്ജിങ്, ടോക്കിയോ, മുംബൈ എന്നീ നഗരങ്ങളിലും സൗദി പ്രത്യേക ഓഫീസുകള്‍ തുറക്കും. സൗദിയെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ വന്നാല്‍ ഈ ഓഫീസുകള്‍ ഇടപെടും.

യൂറോപ്പിന് പ്രഥമ പരിഗണന
ഏഷ്യയില്‍ ഓഫീസ് അടുത്ത മാസം മാത്രമേ തുറക്കൂ. എന്നാല്‍ യൂറോപ്പിലായിരിക്കും പ്രഥമ പരിഗണന. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് വാര്‍ത്ത വിതരണ മന്ത്രാലയം ഇങ്ങനെ ഒരു പദ്ധതി ആവിഷ്‌കരിച്ചു.

ഉപരോധം പാളുന്നു
അതേസമയം, ഖത്തറിനെതിരേ ചുമത്തിയ ഉപരോധം പാളുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഉപരോധം നൂറ് ദിവസം പിന്നിട്ടിട്ടും ഖത്തറിനെ ഒതുക്കാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ഇപ്പോള്‍ ഖത്തര്‍ സാമ്പത്തികമായി വളരുകയാണെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

26 ലക്ഷം പേര്‍ അധിവസിക്കുന്ന നാട്
ഭീകരവാദം ആരോപിച്ചാണ് ഖത്തറിനെതിരേ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും അറബ് രാജ്യമായ ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. കര, വ്യോമ, നാവിക ഉപരോധം പക്ഷേ 26 ലക്ഷം പേര്‍ അധിവസിക്കുന്ന ഈ കൊച്ചുരാജ്യത്തെ ഒട്ടും തളര്‍ത്തിയില്ല.

നേരത്തെയുണ്ടായിരുന്ന വഴി
ഉപരോധം പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ട് രാജ്യങ്ങള്‍ വഴിയായിരുന്നു പ്രധാനമായും ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തിയിരുന്നത്. സൗദിയിലെ കരമാര്‍ഗവും ദുബായിലെ തുറമുഖം വഴിയും.

ഇന്ന് ചിത്രം മാറി
എന്നാല്‍ ഇന്ന് ചിത്രം മാറി. ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നതിന് പല മാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീമും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ലയും നടത്തിയ നീക്കങ്ങള്‍ വിജയിച്ചിരിക്കുന്നു.

വിദേശ ബന്ധം ശക്തിപ്പെട്ടു
വിദേശ രാജ്യങ്ങളുമായുള്ള വ്യപാര-വാണിജ്യ ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. തുര്‍ക്കി, പാകിസ്താന്‍, ചൈന, യൂറോപ്പ് തുടങ്ങി രാജ്യങ്ങളുമായും മേഖലകളുമായും ശക്തമായ ബന്ധമാണിന്ന് ഖത്തറിന്.

പുതിയ കടല്‍മാര്‍ഗം
ഒമാന്‍ വഴി പുതിയ കടല്‍മാര്‍ഗം ദോഹയിലേക്ക് തെളിക്കപ്പെട്ടു. ഇറാന്‍ വഴിയും പുതിയ വ്യാപാര പാത കണ്ടെത്തി. തുര്‍ക്കിയില്‍ നിന്നു ദിനം പ്രതി അവശ്യവസ്തുക്കള്‍ എത്തുന്നു.

പ്രാദേശിക ഉല്‍പാദനം കൂട്ടി
കര്‍ഷകര്‍ പ്രാദേശിക ഉല്‍പാദനം കൂട്ടി. ക്ഷീരോല്‍പാദന മേഖല സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നു. 4000 പശുക്കളെയാണ് ബുഡാപെസ്റ്റില്‍ നിന്നു മാത്രം ഖത്തറിലേക്ക് ഇറക്കിയത്.

ഗള്‍ഫിലെ ഏറ്റവും വലിയ തുറമുഖം
ഗുണമേന്‍മയുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇന്ന് ഖത്തറിലേക്ക് വരുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖമായി ദോഹയിലെ ഹമദ് തുറമുഖം വളരുകയാണ്. നേരത്തെ ദുബായിലെ ജബല്‍ അലി തുറമുഖത്തുനിന്ന് വന്നിരുന്ന ചരക്കുകള്‍ ഇന്ന് ഒമാനിലെ സോഹാര്‍ തുറമുഖം വഴിയാണ്. യൂറോപ്പില്‍ നിന്നുള്ള ചരക്കുകള്‍ ആദ്യം ഒമാനിലെത്തും. അവിടെ നിന്ന് ദോഹയിലേക്ക്.

ഒമാനും ഗുണം ചെയ്തു
ഖത്തര്‍ ഉപരോധം ഒമാനും ഗുണം ചെയ്തിട്ടുണ്ട്. ഒമാന്‍, കുവൈത്ത്, ഇന്ത്യ, തുര്‍ക്കി, ഇറാന്‍, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തത്തില്‍ ഖത്തര്‍ കൂടുതല്‍ അടുത്തു.

നിരവധി കപ്പല്‍ സര്‍വീസ്
ഈ രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്കുള്ള കപ്പല്‍ സര്‍വീസിന് ഖത്തര്‍ തുറമുഖ മാനേജ്‌മെന്റ് (മവാനി) തുടക്കമിട്ടു കഴിഞ്ഞു. കറാച്ചിയിലേക്ക് തുറന്ന ജലപാതയിലൂടെയാണ് പാകിസ്താനിലെയും ചൈനയിലെയും വസ്തുക്കള്‍ ഖത്തറിലെത്തുന്നത്.

കൂടുതല്‍ ചരക്കുകള്‍
ഇറക്കുമതി-കയറ്റുമതി പ്രവര്‍ത്തനം വര്‍ധിച്ചിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നാണ് കൂടുതല്‍ ചരക്കുകള്‍ ഖത്തര്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. എല്ലാവിധ സഹായവും ചെയ്യുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.

അതിവേഗം വളരുന്ന രാജ്യം
അതുവരെ മേഖലയില്‍ ഒതുങ്ങി നിന്നിരുന്ന ഖത്തര്‍ ഇന്ന് മേഖലയില്‍ അതിവേഗം വളരുന്ന പ്രധാന രാജ്യമായി മാറി. നിരവധി വിദേശ രാജ്യങ്ങളുമായി ഒരേസമയം ഖത്തര്‍ ഇടപാടുകള്‍ നടത്തുന്നു. തുര്‍ക്കിയില്‍ നിന്ന് റോഡ്മാര്‍ഗം ഇറാന്‍ വഴി ഖത്തറിലേക്ക് പുതിയ വ്യാപാര പാത തുറന്നിട്ടുണ്ട്. തുര്‍ക്കിയുമായി സൈനിക സഹകരണവും ഖത്തര്‍ ശക്തിപ്പെടുത്തി.

ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം
2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അവതാളത്തിലാകുമോ എന്നായിരുന്നു തുടക്കത്തില്‍ എല്ലാവരും ഉറ്റു നോക്കിയത്. എന്നാല്‍ പുതിയ വാണിജ്യ പങ്കാളികള്‍ എത്തിയതോടെ ഖത്തര്‍ ആത്മവിശ്വാസത്തിലാണ്.

ജനപ്രിയ പദ്ധതികള്‍
അതിനിടെ ഖത്തര്‍ സ്വീകരിച്ച വിസാ, താമസ നയങ്ങള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ സഹായിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള 80 ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ന് ഖത്തറിലേക്ക് വരാന്‍ വിസ വേണ്ട. രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകള്‍ ചെയ്യുന്ന വിദേശികള്‍ക്ക് സ്ഥിരം താമസത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഖത്തര്‍ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാക്കാന്‍ സാധിച്ചു.

27ന് ലോക ടൂറിസം ദിനാചരണം
ഉപരോധം നൂറ് ദിവസം പിന്നിടുമ്പോള്‍ അടുത്ത 27ന് ലോക ടൂറിസം ദിനാചരണത്തിന്റെ ഔദ്യോഗിക വേദിയാകാന്‍ തയ്യാറെടുക്കുകയാണ് ഖത്തര്‍. സമാധാനപരമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ സൗദിയെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചില തടസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.












Click it and Unblock the Notifications