ഗോതബായയും ഭാര്യയും സൗദിയിലേക്ക്; മാലദ്വീപില്‍ നിന്ന് പറന്നു... ഇതെവിടെ അവസാനിക്കും
മാലി: ജനമിളകിയതോടെ രാജ്യം വിടേണ്ടി വന്ന ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അവസ്ഥ പരിതാപകരമാണ്. ഏത് രാജ്യത്താണ് സുരക്ഷിത കേന്ദ്രം എന്ന് തേടി അദ്ദേഹം യാത്ര തുടരുന്നു. പ്രക്ഷോഭകരുടെ കണ്ണുവെട്ടിച്ച് അയല്‍ രാജ്യമായ മാലദ്വീപിലേക്ക് പോയ ഗോതബായ രാജപക്‌സ വീണ്ടും യാത്ര തുടങ്ങി. മാലദ്വീപില്‍ പ്രതിഷേധം ശക്തമാകുന്നുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് യാത്ര. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സിംഗപ്പൂരിലേക്കാണ് ഇപ്പോള്‍ പുറപ്പെട്ടത്. സിംഗപ്പൂരില്‍ തങ്ങാന്‍ അദ്ദേഹത്തിന് പദ്ധതിയില്ല. സിംഗപ്പൂര്‍ സിറ്റിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോകുമെന്നാണ് മാലദ്വീപിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. സൗദിയിലെ ജിദ്ദയിലായിരിക്കും ഗോതബായ രാജപക്‌സ എത്തുകയത്രെ. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും വരേണ്ടതുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മനംമടുത്താണ് ശ്രീലങ്കന്‍ ജനത തെരുവിലിറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ജനക്കൂട്ടം പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. ഇക്കാര്യം മൂന്‍കൂട്ടി അറിഞ്ഞ പ്രസിഡന്റ് അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ ആ സ്ഥലവും സുരക്ഷിതമല്ലെന്ന് പിന്നീട് ബോധ്യമായി. രാജി പ്രഖ്യാപിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. രാജി വയ്ക്കാന്‍ തയ്യാറാകാതിരുന്ന ഗോതബായ രാജപക്‌സ ഭാര്യയുമായി ബുധനാഴ്ച പുലര്‍ച്ചെ മാലദ്വീപിലേക്ക് കടന്നു. പ്രതിസന്ധി അവസാനിച്ച ശേഷം തിരിച്ചെത്താമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ മാലദ്വീപിലും കാര്യങ്ങള്‍ സുഗമമമായിരുന്നില്ല.
'കോണ്‍ഗ്രസ് ഐസിയുവില്‍'... കെ മുരളീധരന് വിമര്‍ശനം... ഫേസ്ബുക്കിലാണോ തീരുമാനം എടുത്തത്?
മാലദ്വീപിലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ശ്രീലങ്കന്‍ ജനതയ്‌ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് അവര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് മാലദ്വീപ് അധികൃതര്‍ ഗോതബായയുമായി ചര്‍ച്ച നടത്തി. ശേഷം ഗോതബായ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചു. സിംഗപ്പൂര്‍ വഴി ജിദ്ദയിലേക്ക് പോകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനാണ് ഗോതബായ രാജിവയ്ക്കാത്തത് എന്നാണ് പറയപ്പെടുന്നത്. രാജിവച്ചാല്‍ ഏത് സമയവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. വിദേശ രാജ്യങ്ങളില്‍ പരിരക്ഷ ലഭിക്കാനും സാധ്യതയില്ല.
അതേസമയം, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ്. ഇതിനെ പ്രക്ഷോഭകര്‍ എതിര്‍ത്തു. നേരത്തെ പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയ മാതൃകയില്‍ സമരക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസും കയ്യേറി. പ്രധാനമന്ത്രി മുങ്ങി. ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറാന്‍ സാധ്യതയുണ്ട് എന്നാണ് വാര്‍ത്തകള്‍. സൈനിക കേന്ദ്രത്തിലേക്കും ജനങ്ങളെത്തി. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ ആക്ടിങ് പ്രസിഡന്റ് സൈന്യത്തിന് നിര്‍ദേശം നല്‍കി. കൂടാതെ കൊളംബോയില്‍ നിശാനിയമം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സമര്‍ക്കാര്‍ പിന്നോട്ടില്ലെന്ന മട്ടാണ്. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവച്ച് പുതിയ സര്‍ക്കാര്‍ വരട്ടെ എന്നാണ് സമരക്കാരുടെ നിലപാട്. ഗോതാബായയുടെ രാജി ഇതുവരെ കിട്ടിയില്ലെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ പറയുന്നത്.
Recommended Video