ശ്രീലങ്കയ്ക്ക് പിന്തുണ നല്‍കുമെന്ന് ഇന്ത്യ; രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത വീണ്ടെടുക്കണം
കൊളംബോ: സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചതിന് പിന്നാലെ ശ്രീലങ്കയ്ക്ക് സഹായ വാഗ്ദാനം നൽകുമെന്ന് വ്യക്തമാക്കി ഇന്ത്യ. ശ്രീലങ്കയിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത വീണ്ടെടുക്കണം. അതിന് വേണ്ടി ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നിലവിലെ ബുദ്ധിമുട്ടുകൾ മറികടക്കാൻ 3.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ചരിത്രപരമായി ഏറെ ബന്ധമുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കൾക്ക് വേണ്ടിയും ഇന്ത്യ സഹായം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ ബാധിച്ചതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെ ശ്രീലങ്ക യുദ്ധക്കളമായി മാറുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ വസതികള്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായി.
നിലവിൽ പ്രതിഷേധക്കാർ ആഭ്യന്തര കലാപം ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ ഒരുങ്ങുകയാണ് പ്രതിഷേധക്കാർ. ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ വീടിന് തീയിടുകയും ഇതിൽ 5 പേര്‍ കൊല്ലപ്പെടുകയും 150 ലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിനെതിരെ പൊതു ജനങ്ങൾ പ്രതിഷേധിച്ചത്. ഈ പ്രതിഷേധം തുടർന്ന് കലാപത്തിലേക്കും തീയിടലിലേയ്ക്കും വലിയ പ്രശ്നങ്ങളിലേക്കും നീങ്ങുകയായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഇക്കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്ത കാരണത്താൽ ആയിരുന്നു അദ്ദേഹത്തിന്റെ രാജി. പ്രധാനമന്ത്രിക്ക് പിന്നാലെ ആരോഗ്യ, തൊഴിൽ മന്ത്രിമാരും രാജി പ്രഖ്യാപിച്ചിരുന്നു. ശേഷം, ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ അടക്കം പ്രഖ്യാപിക്കുകയായിരുന്നു.
വലിയ പ്രതിഷേങ്ങൾക്കാണ് ശ്രീലങ്ക സാക്ഷ്യം വഹിക്കുന്നത്. ഇതിന് പിന്നാലെ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിനും പൊലീസിനും പ്രത്യേക അധികാരം നല്‍കിയിരുന്നു. പ്രതിഷേധക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ പ്രസിഡന്റ് ഗോതാബായ രജപക്‌സെ അനുമതി നല്‍കിയത്.
ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് വ്യവസായികള്‍ക്ക് വേണ്ടി മാത്രം: രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
Recommended Video
രാജപക്‌സെയുടെ കുരുനഗലയിലെ വസതിയും എം പി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വസതിയും എം പി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രവും പ്രതിഷേധക്കാര്‍ തീയിട്ട് നാശമാക്കി. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ഉൾപ്പെടെ അൻപതോളം വീടുകളാണ് ജനം തീയിട്ട് നശിപ്പിച്ചത്. 1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ശ്രീലങ്ക നേരിടുന്നത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം കലാപത്തിലേക്ക് കടന്നത്.