ശ്രീലങ്ക കലുഷിതം!! തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് രാജ്പക്സെ, റെനിലിനെ പിന്തുണച്ച് സ്പീക്കര്‍!
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. റെനില്‍ വിക്രംസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ മഹീന്ദ രാജ്പക്സെ പരസ്യമായി പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ആഹ്വാനം നല്‍കിയിരുന്നു. ദ്വീപ് രാഷ്ട്രത്തിന്റെ സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തട്ടെ എന്നാണ് ഞായറാഴ്ച മഹീന്ദ രാജ്പക്സെ പ്രതികരിച്ചത്. വെള്ളിയാഴ്ച പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രം സിംഗയെ മാറ്റിയ ശേഷം മഹീന്ദ രാജ്പക്സെയെ പ്രസിഡന്റ് പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് രാജ്പക്സെ പ്രതികരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ആക്കംകൂട്ടിക്കൊണ്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന റെനിലിനെ മാറ്റി മഹീന്ദ രാജ്പക്സെയെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയാനുള്ള നിര്‍ദേശം പാലിക്കാന്‍ റെനില്‍ വിക്രംസിംഗെ തയ്യാറായിരുന്നില്ല. . തന്നെ പുറത്താക്കിയത് നിയമവിരുദ്ധമായാണെന്ന് റെനില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വസതി ഒഴിയാന്‍ നല്‍കിയ അന്ത്യശാസനവും റെനില്‍ ലംഘിക്കുന്നത്.

തിരക്കിട്ട് തിരഞ്ഞെടുപ്പ്!!
തനിക്കൊപ്പം ചേര്‍ന്ന രാഷ്ട്രീയ നേതാക്കളും പാര്‍ലമെന്റ് അംഗങ്ങളും പെട്ടെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നില്‍ക്കുന്നതെന്ന് രാജ്പക്സെ പറയുന്നു. ശ്രീലങ്കയെ രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കുന്നതിന് സഹായിക്കുന്നതിന് എത്രയും പെട്ടെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെന്നും ഇത് വോട്ടര്‍മാരെ വിധിയെഴുതാന്‍ സഹായിക്കുമെന്നുമാണ് രാജ്പക്സെ പറയുന്നത്. അഴിമതിയും സാമ്പത്തിക അട്ടിമറികളും ഇല്ലാതാക്കുമെന്ന വാഗ്ദാനത്തോടെ ശ്രീലങ്കയില്‍ അധികാരത്തിലേറിയ റെനില്‍ വിക്രംസിഗെയുടെ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ നഷ്ടമായതോടെയാണ് മൂന്ന് വര്‍ഷത്തിന് ശേഷം രാജ്പക്സെ അധികാരത്തില്‍ തിരിച്ചെത്തുന്നത്. മൈത്രിപാല സിരിസേനയുടെ പിന്തുണയോടെയാണ് ശ്രീലങ്കയില്‍ സഖ്യസര്‍ക്കാരിന് രൂപം നല്‍കുന്നത്. വിക്രം സിഗെയുടെ യൂണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീജം എന്ന പാര്‍ട്ടി നല്‍കിയ പിന്തുണ പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് ഒരു കാരണമായത്. വിക്രമസിംഗെയുടെ ദുര്‍ഭരണം ചൂണ്ടിക്കാണിച്ചാണ് സിരിസേനയുടെ പിന്തുണ പിന്‍വലിച്ചതെന്നാണ് രാജ്പക്സെ ചൂണ്ടിക്കാണിക്കുന്നത്.

പ്രധാനമന്ത്രിയാവാന്‍ ക്ഷണിച്ചെന്ന്
രൂപയുടെ മൂല്യം അപകടകരമാം വിധം താഴുന്നു. ഞങ്ങളുടെ രാജ്യത്തെ റേറ്റിംഗ് ഏജന്‍സികള്‍ തരംതാഴ്ത്തി. ഏക്കാലത്തെക്കാളും ജീവിത ചെലവ് വര്‍ധിക്കുന്നത് മൂലം ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. വിക്രംസിഗെയുടെ സഖ്യ സര്‍ക്കാരിനുള്ള പിന്തുണ മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി പിന്‍വലിച്ചതോടെ പ്രസിഡന്റ് സിരിസേന എന്നെ പ്രധാനമന്ത്രിയാവാന്‍ ക്ഷണിക്കുകയായിരുന്നു. ഇന്ന് ഞങ്ങളുടെ രാജ്യം അനിശ്ചിതത്വത്തിലാണ്. പ്രസിഡന്റിനേയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും വധിക്കാനുള്ള പദ്ധതികളാണ് വെളിച്ചത്ത് വന്നിട്ടുള്ളത്. ഇതില്‍ ഗൂഡാലോചന നടക്കുകയും പുറത്തുവരികയും ചെയ്തിട്ടുണ്ട് രാജ്പക്സെ പറയുന്നു.

അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപണം
ശ്രീലങ്കന്‍ പ്രസിഡന്റിനെയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും വധിക്കാന്‍ പദ്ധതിയിട്ട വ്യക്തിയെക്കുറിച്ചുള്ള അന്വേഷണം വൈകിപ്പിച്ചെന്നാണ് പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രംസിംഗെക്കെതിരെയുള്ള ആരോപണം. സെപ്തംബര്‍ മധ്യത്തോടെയാണ് നമല്‍ കുമാര എന്ന വ്യക്തി അറസ്റ്റിലാവുന്നത്. ഇയാള്‍ക്കെതിരെയുള്ള അന്വേഷണം വൈകിപ്പിച്ചെന്നാണ് റെനിലിനെതിരെയുള്ള ആരോപണം. അടുത്ത ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2020ല്‍ നടക്കാനിരിക്കെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. ഇതിന് മുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളും ഉണ്ടായേക്കാം. ശ്രീലങ്കയെ കടക്കെണിയിലാക്കിയത് പ്രധാനമന്ത്രി വിക്രമസിംഗെയുടെ നേതൃത്ലത്തിലുള്ള ഗൂഢസംഘമാണെന്നുള്ള ആരോപണങ്ങളും സിരിസേന ഉന്നയിച്ചിരുന്നു.

ഭരണഘടനാവിരുദ്ധമെന്ന്
തന്നെ പുറത്താക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് അവകാശപ്പെട്ട് വിക്രംസിംഗെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ് താന്‍ അധികാരത്തിലെത്തിയത്. എന്നാല്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന നവംബര്‍ 16 വരെ പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത പ്രസഡിന്റിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സ്പീക്കര്‍ കാരു ജയസൂര്യയും രംഗത്തെത്തിയിരുന്നു. പ്രസിഡന്റിന്റെ നീക്കം രാജ്യത്ത് ഗുരുതരമായ പ്രത്യാഖാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. റെനില്‍ തന്നെയാണ് പ്രധാനമന്ത്രിയെന്ന് സ്പീക്കറും നിലപാട് സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കാന്‍ വിക്രംസിംഗെയ്ക്ക് ജനങ്ങള്‍ നല്‍കിയ അധികാരമുണ്ടെന്നാണ് സ്പീക്കര്‍ ചൂണ്ടിക്കാണിച്ചത്. പുതിയ പ്രധാനമന്ത്രിയെ പാര്‍ലമെന്റ് തിരഞ്ഞെടുക്കുംവരെ നിലവിലുള്ള പ്രധാനമന്ത്രിയുടെ പദവി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സ്പീക്കര്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വെടിവെയ്പില്‍ ഒരു മരണം
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്ക് നേരെ കേന്ദ്രമന്ത്രി അര്‍ജുന രണതുംഗെയുടെ അംഗരക്ഷകര്‍ നടത്തിയ വെടിവെയ്പില്‍ ഞായറാഴ്ച ഒരാള്‍ മരിച്ചിരുന്നു. പ്രസിഡന്റ് സിരിസേനയെ അനൂകൂലിക്കുന്ന ജനക്കൂട്ടം റെനില്‍ വിക്രംസിംഗെ പക്ഷത്തുള്ള മന്ത്രിയെ വളഞ്ഞതോടെയാണ് അംഗരക്ഷകര്‍ വെടിയുതിര്‍ത്തത്. വെടിവെയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ അട്ടിമറിയ്ക്ക് ശേഷമുണ്ടാകുന്ന ആദ്യത്തെ അക്രമസംഭവമാണിത്. പെട്രോളിയം മന്ത്രിയായ അര്‍ജുന രണതുംഗെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയാണ്.

സിരിസേന കാലുവാരി
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റ‍് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് എന്ന പാര്‍ട്ടി റെനില്‍ വിക്രംസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതോടെ വിക്രമസിംഗെയെ മൈത്രിപാല സിരിസേന പുറത്താക്കുകയും ചെയ്തുു. 2015ല്‍ അധികാരത്തിലെത്തുന്നതിനായി രൂപമെടുത്ത സഖ്യമാണ് ഇതോടെ രണ്ടായി പിരിഞ്ഞത്. മഹീന്ദ രാജ്പക്സെക്കും സിരിസേനയ്ക്കും കൂടി 95 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ റെനിലിന് 106 സീറ്റുകളുടെ പിന്തുണയാണ് നിലവിലുള്ളത്. ഭരണഘടനയുടെ ഭൂരിപക്ഷമില്ലാതെ ഒരു വ്യക്തിയെ പ്രധാനമന്ത്രിയാക്കുന്നത് നിയമവിരുദ്ധമാണെന്ന വാദത്തിലാണ് റെനില്‍ ഉറച്ചുനില്‍ക്കുന്നത്.












Click it and Unblock the Notifications