ഇസ്ലാം ഖാല പിടിച്ചെടുത്ത് കൊടിനാട്ടി താലിബാൻ; അതീവ നിർണായക മുന്നേറ്റം, അടിപതറി അഫ്ഗാനിസ്ഥാൻ, അടുത്തത്?
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും ശക്തിപ്രാപിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കുറച്ചുകാലങ്ങളായി പുറത്തുവരുന്നുണ്ട്. തീവ്രവാദത്തിന്റെ ഒരു ഹബ്ബ് ആയി അഫ്ഗാനിസ്ഥാന്‍ മാറുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്.
അഫ്ഗാനിസ്ഥാന്‍- ഇറാന്‍ അതിര്‍ത്തിയിലെ നിര്‍ണായക മേഖല താലിബാന്‍ കീഴടക്കി എന്നാണ് വാര്‍ത്തകള്‍. ഇതിന്റെ ഒരു വീഡിയോയും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങള്‍ നോക്കാം...

ഇസ്ലാം ഖാല ക്രോസിങ്
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാനിലേക്കുള്ള പ്രധാനപ്പെട്ട വഴികളില്‍ ഒന്നാണ് ഇസ്ലാം ഖാല ക്രോസിങ്. ഇതാണ് ഇപ്പോള്‍ താലിബാന്‍ പിടിച്ചടക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്.

വ്യാപാര വഴി
ഇറാനിലേക്കുള്ള പ്രധാനപ്പെട്ട ഒരു പാത എന്നതിനപ്പുറമാണ് ഇസ്ലാം ഖാലയുടെ പ്രാധാന്യം. പ്രതിമാസം 20 ദശലക്ഷം ഡോളറിന്റെ വരുമാനം ആണ് ഈ പാതയിലൂടെയുള്ള ചരക്കുഗതാഗതത്തിലൂടെ മാത്രം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് ലഭിക്കുന്നത്. ഇത് ആ പണം താലിബാന് ലഭിക്കും എന്നതാണ് കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നത്.
|
പതാക ഉയര്‍ത്തി
ഇസ്ലാം ഖാല ക്രോസ്സിങിലെ കസ്റ്റംസ് ഓഫീസിന് മുകളിലെ അഫ്ഗാനിസ്ഥാന്‍ പതാക താലിബാന്‍ പ്രവര്‍ത്തകര്‍ താഴ്ത്തുന്നതനും പകരും താലിബാന്‍ പതാക ഉയര്‍ത്തുന്നതും ആയ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തങ്ങളുടെ കൈയ്യിലെന്ന്
അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ താലിബാന്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ 85 ശതമാനവും ഇപ്പോള്‍ തങ്ങളുടെ കൈവശം ആണെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ലെന്നാണ് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്ക പിന്‍തിരിഞ്ഞതോടെ
അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തിലുണ്ടായിരുന്ന സൈനിക സാന്നിധ്യം ഇപ്പോള്‍ പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെയാണ് താലിബാന്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലമേഖലകളും ഔദ്യോഗിക സര്‍ക്കാരില്‍ നിന്ന് താലിബാന്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ്.

അതിര്‍ത്തികളിലും
അഫ്ഗാനിസ്ഥാനിലെ നാനൂറ് ജില്ലകളില്‍ മൂന്നിലൊന്നും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണെന്നും വാര്‍ത്തകളുണ്ട്. പടിഞ്ഞാറ് ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്ന് തുടങ്ങി ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖല വരെ ഇത് വ്യാപിച്ചുകിടക്കുകയും ആണ്.

തിരിച്ചുപിടിക്കാനുള്ള ശ്രമം
ഇസ്ലാം ഖാല താലിബാന്‍ പിടിച്ചെടുത്തു എന്ന കാര്യം അഫ്ഗാന്‍ സര്‍ക്കാരും ഒടുവില്‍ അംഗീകരിച്ചിട്ടുണ്ട്. സുരക്ഷാ സേനയും അതിര്‍ത്തി രക്ഷാസേനയും മേഖലയില്‍ ഇപ്പോഴും ഉണ്ടെന്നും ഖാല, താലിബാനില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications