സൗദിയെ കാത്തിരിക്കുന്നത് വന്‍ വിപത്ത്; തുടക്കമിട്ടത് രണ്ടു കത്തുകള്‍!! കൊട്ടാര വിപ്ലവം നടക്കുമോ?
ഇപ്പോള്‍ തടവില്‍ കഴിയുന്ന രാജകുടുംബാംഗങ്ങളുടെ അടുത്ത നീക്കമെന്താകുമെന്നതാണ് ചോദ്യം. രാജകുടുംബത്തിലെ നൂറോളം പേരെ തടവിലാക്കിയെന്നാണ് വിവരങ്ങള്‍.
Recommended Video

റിയാദ്: സംഘര്‍ഷകലുഷിതമായ സാഹചര്യത്തിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നത്. രാജകുടുംബത്തിലെ അറസ്റ്റും കസ്റ്റഡിയും സൗദിയുടെ ഭാവി എന്താകുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നു. നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ ഈ ആശങ്ക പങ്കുവയ്ക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ രണ്ടു കത്തുകള്‍. ഈ കത്തുകള്‍ക്ക് ഇപ്പോഴത്തെ പ്രശ്‌നത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
ഉണ്ടെന്നാണ് ഹഫിങ്ടണ്‍പോസ്റ്റില്‍ ഗ്ലോബല്‍ പെര്‍സ്‌പെക്ടീവ് കണ്‍സള്‍ട്ടിങ് സ്ഥാപകന്‍ ഡേവിഡ് ഓലാലു എഴുതിയ ലേഖനത്തില്‍ പറയുന്നത്. രാജകുമാരന്‍മാരും മുന്‍ മന്ത്രിമാരുമുള്‍പ്പെടെയുള്ള പ്രമുഖരെയാണ് സൗദിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേരെ റിറ്റസ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നിന്നു വിട്ടയച്ചെങ്കിലും അതില്‍ രാജകുമാരന്‍മാര്‍ ഉണ്ടായിരുന്നില്ല. എന്താണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ രത്‌നചുരുക്കം...

കാര്യങ്ങള്‍ ഇങ്ങനെ
അറസ്റ്റിലായ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനാണ് സൗദി ദേശീയ ഗാര്‍ഡിന്റെ മേധാവി ആയിരുന്ന മയ്തിബ് ബിന്‍ അബ്ദുല്ല. മുന്‍ രാജാവ് അബ്ദുല്ലയുടെ മകനാണ് അദ്ദേഹം. അബ്ദുല്ല രാജാവിന്റെ സഹോദരന്‍ സല്‍മാനാണ് നിലവില്‍ സൗദിയുടെ രാജാവ്. ഇദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് അധ്യക്ഷനായ സമിതിയാണ് അറസ്റ്റിന് നിര്‍ദേശം നല്‍കിയത്.

മയ്തിബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ
മയ്തിബിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം സൗദി ഭരണകൂടം ഔദ്യോഗികമയി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ചില മാധ്യമങ്ങള്‍ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എത്ര ഉന്നതരായാലും അഴിമതി നടത്തിയാല്‍ നടപടിയെടുക്കുമെന്ന കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മയ്തിബിനെ പിടികൂടിയത് നിലവിലെ ഭരണകൂടത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

അധികാര ദുര്‍വിനിയോഗവും കൈവിട്ട കളികളും
പ്രമുഖരെ അറസ്റ്റ് ചെയ്തതില്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഗൂഢ ലക്ഷ്യമുണ്ട് എന്ന് അഭിപ്രായപ്പെടുന്ന നിരവധി നിരീക്ഷകരുണ്ട്. എങ്കിലും പിടിയിലായവര്‍ പല രീതിയിലും അധികാര ദുര്‍വിനിയോഗം നടത്തിയവരാണെന്ന് ഒക്കാസ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുടുംബത്തിനെതിരേ കൂട്ടമായി നടപടിയെടുത്തത് കൈവിട്ട കളിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

അടുത്ത നീക്കമെന്താകും
എന്നാല്‍ ഇപ്പോള്‍ തടവില്‍ കഴിയുന്ന രാജകുടുംബാംഗങ്ങളുടെ അടുത്ത നീക്കമെന്താകുമെന്നതാണ് ചോദ്യം. രാജകുടുംബത്തിലെ നൂറോളം പേരെ തടവിലാക്കിയെന്നാണ് വിവരങ്ങള്‍. നേരത്തെ പലരെയും റിയാദിലെ റിറ്റ്‌സ് കാ്ള്‍ട്ടണ്‍ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്നെങ്കിലും രാജകുമാരന്‍മാരെ മാത്രം രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റി.

ഏഴ് വ്യവസായികളെ വിട്ടയച്ചു
ഏഴ് പേരെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതില്‍ ആരും രാജകുടുംബവുമായി ബന്ധമുള്ളവരല്ല. രാജ്യത്തെ വ്യവസായികളില്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍ വിട്ടയച്ചത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. വിട്ടയക്കപ്പെട്ടവര്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പട്ടിക സൗദി ഭരണകൂടം തള്ളിയിട്ടുണ്ട്.

കൂടുതല്‍ പ്രതിസന്ധിയിലേക്ക്
പുതിയ സാഹചര്യത്തില്‍ സൗദി അറേബ്യ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. രാജകുടുംബത്തിലെ വലിയൊരു വിഭാഗത്തിനെതിരേയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. ഇവരുടെ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. എന്താണ് പൊടുന്നനെയുള്ള അറസ്റ്റിനും അഴിമതി വിരുദ്ധ നീക്കത്തിലും പിന്നില്‍.

രണ്ടു കത്തുകള്‍
രാജകുടുംബത്തിലെ പ്രധാനികള്‍ക്കിടയില്‍ പ്രചരിച്ച രണ്ടു കത്തുകളാണ് ഈ സമയം ചര്‍ച്ചയാകുന്നത്. സല്‍മാന്‍ രാജാവിനെ അട്ടിമറിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ലണ്ടന്‍ കേന്ദ്രമായുള്ള ഗാര്‍ഡിയന്‍ പത്രമാണ് കത്തുകളുടെ വിവരം പുറത്തുവിട്ടത്.

രാജകുമാരനെ ഉദ്ധരിച്ച്
പേര് വെളിപ്പെടുത്താത്ത സൗദി രാജകുമാരനെ ഉദ്ധരിച്ചായിരുന്നു കത്ത് സംബന്ധിച്ച വാര്‍ത്ത. സൗദി രാജവംശത്തിലെ പ്രധാനികളോട് സല്‍മാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു കത്തുകള്‍. സല്‍മാന്‍ രാജാവും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനും നടപ്പാക്കുന്ന നയങ്ങള്‍ സൗദിയെ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും തകര്‍ക്കുമെന്നും കത്തിലുണ്ടായിരുന്നു.

കൊട്ടരത്തില്‍ നടന്നത്
സൗദ് രാജവംശത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശക്തമായ സ്വാധീനമുണ്ടാക്കിയത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ്. സല്‍മാന്‍ രാജാവിന് ശേഷം സൗദി അറേബ്യയുടെ അടുത്ത രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആകുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊട്ടരത്തില്‍ ഇവര്‍ക്കെതിരേ ഗൂഢാലോചനയും പ്രചാരണങ്ങളും നടന്നത്.

ഭരണകൂടത്തിനെതിരേ നീങ്ങുമോ
ഇപ്പോള്‍ അറസ്റ്റിലായി തടവില്‍ കഴിയുന്നവര്‍ ഭരണകൂടത്തിനെതിരേ നീങ്ങുമോ എന്ന ആശങ്കയും ഡേവിഡ് പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്ക് വന്‍ പിന്തുണയും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സാധാരണ ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുഹമ്മദ് രാജകുമാരന് പിന്തുണ പ്രഖ്യാപിച്ചു.

വിദേശ നേതാക്കളുടെ പിന്തുണ
മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുഎഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ജിസിസി രാജ്യങ്ങളും അഴിമതി വിരുദ്ധ നീക്കങ്ങളില്‍ സൗദിക്ക് പിന്തുണ അറിയിച്ചു. ഈ രാജ്യങ്ങളിലെല്ലാം സൗദി പൗരന്‍മാരുടെ നിക്ഷേപമുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള കേന്ദ്ര ബാങ്കുകള്‍ മറ്റു ബാങ്കുകളോട് അക്കൗണ്ട് വിവരങ്ങള്‍ തേടിയിരിക്കുകയാണ്.












Click it and Unblock the Notifications