ആയിരത്തോളം റഷ്യൻ സൈനികരെ വധിച്ചു; അവകാശവാദവുമായി യുക്രൈൻ
ഡൽഹി; റഷ്യ യുക്രൈൻ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ പുതിയ അവകാശ വാദവുമായി യുക്രൈനിയൻ സൈന്യം. റഷ്യൻ പട്ടാളത്തിലെ ആയിരത്തിലധികം പേരെ വധിച്ചു എന്നാണ് യുക്രൈൻ സൈന്യം ശനിയാഴ്ച പുലർച്ചെ പുറത്ത് വിട്ട റിപ്പോർട്ട്. എന്നാൽ തങ്ങളുടെ ഭാ ഗത്ത് നിന്ന് എത്ര പേര് മരണപ്പെട്ടുവെന്നോ എത്രപേരെ കൊന്നു എന്നോ വെളിപ്പെടുത്താൻ റഷ്യൻ സൈന്യം ഇതുവരെയും തയ്യാറായിട്ടില്ല.
അതേസമയം, റഷ്യൻ അധിനിവേശത്തിൽ 25 സിവിലിയന്മാർ കൊല്ലപ്പെടുകയും 102 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. കുറഞ്ഞത് 80 ടാങ്കുകൾ, 516 യുദ്ധ വാഹനങ്ങൾ, ഏഴ് ഹെലികോപ്റ്ററുകൾ, 10 വിമാനങ്ങൾ, 20 ക്രൂയിസ് മിസൈലുകൾ എന്നിവ നശിപ്പിച്ചതായി യുക്രൈൻ അവകാശപ്പെടുന്നുണ്ട്. കൈവ് അവന്യൂവിൽ സ്ഥിതി ചെയ്യുന്ന സൈനിക താവളത്തിന് നേരെ റഷ്യൻ സൈന്യം ആക്രമണം നടത്തിയെങ്കിലും. ആക്രമണം ചെറുത്തു നിന്നതായും യുക്രൈൻ സൈന്യം അറിയിച്ചു.

നേരത്തെ റഷ്യൻ സൈന്യത്തിന്റെ മുന്നേറുന്നതിൽ നിന്ന് നഗരത്തെ പ്രതിരോധിക്കാൻ സഹായിക്കണമെന്ന് യുക്രൈനിയൻ അധികാരികൾ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈനിയൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് ഇരു സേനകളും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇവിടെ കനത്ത പോരാട്ടം നടന്നതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
യുദ്ധം മൂലം 5 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിലേക്ക് പോയാക്കാം എന്നാണ് യുഎൻ ഏജൻസികൾ പറയുന്നത്, കുറഞ്ഞത് 100,000 ആളുകളെങ്കിലും നിലവിൽ രാജ്യം വിട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ യുക്രൈനിൽ ഇന്ധനവും പണവും മെഡിക്കൽ സപ്ലൈകളും എല്ലാം കുറഞ്ഞു വരുകയാണ്. അതിനിടെ യുദ്ധം ആരംഭിച്ച ശേഷവും റഷ്യയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വക്താവ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുക്രൈൻ പ്രതിസന്ധിയിൽ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ നിലപാട് സ്വീകരിക്കൂവെന്ന് ഇന്ത്യ അറിയിച്ചിരിക്കുന്നത്. നിലവിൽ റഷ്യയുമായി ഇന്ത്യക്ക് സൈനിക കരാറുകളുണ്ട്. യുദ്ധകപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാൽ രാജ്യതാല്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യക്ക് നിലപാടെടുക്കാൻ സാധിക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്. . യുക്രൈൻ- റഷ്യ വിഷയത്തിൽ ഒരു രാജ്യവും ധാർമ്മികത ഉപദേശിക്കേണ്ടതില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications