വീണ്ടും യാത്രാ നിരോധനവുമായി ട്രംപ്; 12 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക്, പട്ടികയിൽ അഫ്‌ഗാനും
ന്യൂയോർക്ക്: വീണ്ടും യാത്രാവിലക്കുമായി ഡൊണാൾഡ് ട്രംപ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ചില രാജ്യങ്ങളിൽ നിന്നുള്ള യാത്ര നിരോധിക്കുന്നതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അഫ്‌ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്ത്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ പ്രവേശനമാണ് വിലക്കിയത്.
ഇവരുടെ പ്രവേശനം പൂർണമായും നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്‌താവന പ്രകാരം, സമ്പൂർണ നിരോധനം നേരിടുന്ന രാജ്യങ്ങൾ സ്‌ക്രീനിംഗിലും സൂക്ഷ്‌മപരിശോധനയിലും പോരായ്‌മയുള്ളവരാണെന്നും യുഎസിന് വളരെ ഉയർന്ന അപകടസാധ്യത സൃഷ്‌ടിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അധികാരത്തിൽ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.

തിങ്കളാഴ്‌ച പുലർച്ചെ 12:01 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധനത്തിന് പുറമേ കൂടുതൽ രാജ്യങ്ങൾക്ക് ഇത്തരത്തിൽ നിയന്ത്രണം നേരിടേണ്ടി വരും. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഭാഗിക പ്രവേശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചത്.
ഉയർന്ന വിസ ഓവർസ്‌റ്റേ നിരക്കുകളോ യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായുള്ള സഹകരണത്തിലെ അപര്യാപ്‌തതകളോ കാരണം, ബി-1, ബി-2, എഫ്, എം, ജെ വിഭാഗങ്ങൾ പോലുള്ള കുടിയേറ്റ, കുടിയേറ്റേതര വിസകളിലെ പരിമിതികൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രംപ് ശ്രമം തുടങ്ങിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
'സുരക്ഷിതമായും വിശ്വസനീയമായും പരിശോധനയും നിരീക്ഷണവും നടത്താൻ കഴിയാത്ത ഒരു രാജ്യത്തുനിന്നും തുറന്ന കുടിയേറ്റം നമുക്ക് അനുവദിക്കാനാവില്ല... അതുകൊണ്ടാണ് ഇന്ന് ഞാൻ യെമൻ, സൊമാലിയ, ഹെയ്ത്തി, ലിബിയ, തുടങ്ങി നിരവധി രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഒരു പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുന്നത്' ട്രംപ് പറഞ്ഞു.
'അമേരിക്കയിലേക്കുള്ള പ്രവേശന വിലക്ക് പുനഃസ്ഥാപിക്കുകയാണ്, ചിലര്‍ ഇതിനെ ട്രംപ് യാത്രാ നിരോധനം എന്ന് വിളിക്കുന്നു, എന്നാൽ സുപ്രീം കോടതി ശരിവച്ച തീവ്ര ഇസ്ലാമിക ഭീകരരെ നമ്മുടെ രാജ്യത്തിന് പുറത്തുനിര്‍ത്തും' എന്നാണ് ട്രംപ് പറയുന്നത്. യാത്രാ നിരോധനം യുഎസ് സുപ്രീം കോടതിയും നേരത്തെ ശരിവച്ചിരുന്നു.
'നമ്മുടെ രാജ്യത്തേക്ക് വന്ന് നമ്മെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്ന അപകടകാരികളായ വിദേശ ശക്തികളിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന തന്റെ വാഗ്‌ദാനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിറവേറ്റുകയാണ്' എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്‌സൺ തന്റെ എക്‌സ് പോസ്‌റ്റിലൂടെ വ്യക്തമാക്കിയത്.
നേരത്തെ ആദ്യം പ്രസിഡന്റായി സ്ഥാനമേറ്റ സമയത്ത് ട്രംപ് ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള പ്രസിഡന്റ് ജോ ബൈഡൻ 2021ൽ ഈ നിയന്ത്രണങ്ങൾ നിർത്തലാക്കിയിരുന്നു. നമ്മുടെ ദേശീയ മനസാക്ഷിയിൽ ഏൽക്കുന്ന കളങ്കം എന്നാണ് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്.
ആഗോള തലത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സൂചിപ്പിക്കുന്ന എസ്‌ഡിജിടി ഗ്രൂപ്പിന് കീഴിൽ വരുന്ന താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്ഥാന് പാസ്‌പോർട്ട് വിതരണമോ സിവിൽ ഡോക്യുമെന്റേഷനോ കൈകാര്യം ചെയ്യാൻ ഫലപ്രദമായ കേന്ദ്ര അധികാരമില്ലെന്ന് യുഎസ് ആരോപിക്കുന്നു. രാജ്യത്ത് ശരിയായ പരിശോധനാ പ്രോട്ടോക്കോളുകളും നിലവിലില്ലെന്നുമാണ് യുഎസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications