ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് മുന്നോട്ടുവരൂ.. അറബ് നേതാക്കളോട് ആഹ്വാനവുമായി ട്രംപ്
ഇസ്ലാമിക ഭീകരവാദത്തിനെതിരെ പോരാടാൻ മുന്നോട്ടുവരാൻ അറബ് നേതാക്കളോട് ആഹ്വാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൗണാൾഡ് ട്രംപ്. ഞായറാഴ്ച അറബ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം
റിയാദ്: ഇസ്ലാമിക ഭീകരവാദത്തിനെതിരെ പോരാടാൻ മുന്നോട്ടുവരാൻ അറബ് നേതാക്കളോട് ആഹ്വാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൗണാൾഡ് ട്രംപ്. ഞായറാഴ്ച അറബ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഭീകരസംഘടനകളെ തുരത്തുന്നതിൽ പ്രാദേശികമായ കൂട്ടായ്മ രൂപംകൊള്ളേണ്ടതുണ്ടെന്നും സൗദി സന്ദർശനത്തിനിടെ ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം സംസ്കാരത്തിനെതിരെയുള്ള കലഹത്തേക്കാൾ നന്മയ്ക്കും തിന്മയ്ക്കും ഇടയിലുള്ള പോരാട്ടമാണെന്നും ട്രംപ് പറയുന്നു.
സത്യസന്ധമായി ഇസ്ലാമിക ഭീകരവാദത്തിനെതിരെയും ഐസിസിനെതിരെയും പോരാടുന്നത് നിഷ്കളങ്കരായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുന്നതിനെതിരെയും സ്ത്രീകളെയും ജൂതന്മാരെയും അടിച്ചമർത്തുന്നതിനെതിരെയുമുള്ള പോരാട്ടമാണെന്നും ട്രംപ് പറയുന്നു. മുസ്ലിം ലോകത്തെ നിരന്തരം കടന്നാക്രമിച്ചിട്ടുള്ള ട്രംപ് മുസ്ലിം ലോകവുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിന് വേണ്ടിയാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ ഇത്തരത്തിലൊരു മുഴുനീള പ്രസംഗം റിയാദിൽ വച്ച് നടത്തിയത്. ഓമ്പതു ദിവസത്തെ വിദേശ പര്യടനത്തിനിടെ സൗദി സന്ദർശിച്ചപ്പോഴായിരുന്നു ട്രംപിന്റെ ഇസ്ലാമിക ഭീകരവാദത്തിനെതിരെയുള്ള പ്രസ്താവന. ഇറ്റലി, ഇസ്രായേൽ, ബെൽജിയം തുടങ്ങിയ രാഷ്ട്രങ്ങളാണ് ട്രംപ് അടുത്തതായി സന്ദർശിക്കാനിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഐസിസിന്റെ അന്ത്യം കുറിയ്ക്കുമെന്ന വാദ്ഗാനം മുന്നോട്ടുവച്ച ട്രംപ് അഫ്നഗാനിസ്താനിലെ നംഗർഹാറിലെ ഐസിസ് താവളത്തിൽ ബോംബിട്ട് നശിപ്പിച്ച് ഐസിസിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു നൂറിലധികം ഐസിസ് ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനുമായി ചർച്ച ചെയ്ത ശേഷം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരുന്നു ജിബിയു 43 എന്ന മാരകശേഷിയുള്ള ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയത്.
നേരത്തെ ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതും വിവാദമായിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യം ഓപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡറിന് ട്രംപ് നൽകിയ വിശദീകരണം. ഇതിനെതിരെ ഇറാനും ഇറാഖും ഉൾപ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ നേരിട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇറാഖിന്റെ പങ്ക് കണക്കിലെടുത്ത് ഇറാഖിനെ ഓഴിവാക്കിക്കൊണ്ടായിരുന്നു ഏറ്റവും ഓടുവിൽ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതിൽ നിന്നെല്ലാം മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ട്രംപ് സൗദി സന്ദർശനത്തിനിടെ പയറ്റുന്നത്.












Click it and Unblock the Notifications