ഫിലിപ്പൈൻസിൽ ആഞ്ഞടിച്ച് കൊടുങ്കാറ്റ്; 75 മരണം..രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
ദില്ലി; ഫിലിപ്പീൻസിൽ വീശിയടിച്ച റായ് കൊടുങ്കാറ്റിൽ മരണസംഖ്യ 75 ആയി.10 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 13 ഓളം പേരെ കാണാതായതാണ് വിവരം.മൂന്നലക്ഷത്തിലധികം പേരെ വിവിധ പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . വെള്ളിയാഴ്ച രാത്രി തെക്കൻ ചൈനക്കടൽ ലക്ഷ്യമാക്കി രാജ്യത്തിൻറെ തെക്കൻ ദ്വീപ് പ്രദേശങ്ങളിലൂടെയാണ് കാറ്റ് വീശിയടിച്ചത്. മണിക്കൂറിൽ ഏകദേശം 195 കിമി വേഗതയിലാണ് കാറ്റ് വീശിയടിച്ചത്.
ശക്തമായ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ പല ഗ്രാമങ്ങളും വെള്ളത്തിനിടയിലായി. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കോൺക്രീറ്റ് വൈദ്യുത തൂണുകൾ മറിഞ്ഞു വീണു വൈദ്യുത വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. വിവിധ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് സൈനികരും പോലീസും കോസ്റ്റ് ഗാർഡും അഗ്നിശമന സേനാംഗങ്ങളേയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
സിയാർഗാവോ, ദിനഗത്, മിൻഡനാവോ ദ്വീപുകളിലും കൊടുങ്കാറ്റ് വ്യാപകമായ നാശം വിതച്ചിട്ടുണ്ട്.സൈന്യം പങ്കിട്ട ചിത്രങ്ങളിൽ ജനറൽ ലൂണയിലെ സിയാർഗാവോ പട്ടണത്തിൽ വൻ നാശനഷ്ടങ്ങൾ ദൃശ്യമാണ്, ക്രിസ്മസിന് മുന്നോടിയായി ഒരുക്കിയ കച്ചവട കേന്ദ്രങ്ങളെല്ലാം ഇവിടെ തകർന്നിട്ടുണ്ട്. 2013 ൽ കനത്ത നാഷനഷ്ടം വിതച്ച ഹൈയാൻ കൊടുങ്കാറ്റിന് സമാനമാണ് ഇപ്പോഴുണ്ടായ റയാൻ കൊടുങ്കാറ്റെന്ന് ദിനഗട്ട് ഗവർണർ ആർലിൻ ബാഗ്-ഓ പറഞ്ഞു.രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും മാരകമായ ചുഴലിക്കാറ്റായിരുന്നു ഹയാൻ, 7,300-ലധികം ആളുകളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്.