വീണ്ടും യുദ്ധം; മരിയൂപോളിൽ ഷെല്ലാക്രമണം; പോര് 11-ാം ദിവസത്തിലേക്ക്
മോസ്കോ: യുക്രൈൻ - റഷ്യ യുദ്ധം വീണ്ടും ശക്തമാക്കി. നിലവിൽ തുറമുഖ നഗരമായ മരിയൂപോളിലാണ് ഷെല്ലാക്രമണം തുടരുന്നത്. താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ വീണ്ടും യുദ്ധം ആരംഭിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചു. ഇതോടെ റഷ്യൻ ആക്രമണം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അതേസമയം, ഹ്രസ്വ വെടിനിർത്തൽ മരിയൂപോളിൽ അടക്കം പ്രഖ്യാപിച്ചിരിന്നു. കുടുങ്ങി കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാൻ വേണ്ടി ആയിരുന്നു റഷ്യയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെ നിരവധി പേരെ യുക്രൈനിൽ നിന്നും ഒഴിപ്പിച്ചു.
എന്നാൽ, യുക്രൈനിൽ നിന്ന് രക്തം വാർന്നൊഴികിയാലും പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി.

യുക്രൈൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നു. റഷ്യൻ ആക്രമണകാരികളെ തകർത്ത് വലിയ വിജയം യുക്രൈൻ കൈവരിച്ചു. ഇതൊരു യഥാർത്ഥ ജനകീയ യുദ്ധമാണെന്നും കുലേബ വ്യക്തമാക്കി. അതേസമയം, റഷ്യയുടെ താൽകാലിക വെടി നിർത്തലിന് പിന്നാലെ അപകടത്തിലായവരെ മോസ്‌കോ വഴി ഒഴിപ്പിച്ചിരുന്നു. യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളെ ഇന്നലെ ഒഴിപ്പിച്ചിരുന്നു.

യുക്രൈനിന്റെ പല നഗരവും ഉപരോധത്തിലാണ്. റെസിഡൻഷ്യൽ ബ്ലോക്കുകൾക്ക് നേരെ നിരന്തരമായി റഷ്യ ഷെല്ലാക്രമണം തുടരുന്നു. ജനവാസ കേന്ദ്രങ്ങളിലേക്ക് റഷ്യ ബോംബ് വർഷിക്കുകയാണ്. മേയർ വാഡിം ബോയ്‌ചെങ്കോയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. യുക്രൈന്റെ സുരക്ഷ, സാമ്പത്തിക പിന്തുണ എന്നിവയെ കുറിച്ച് സംസാരിച്ചിതായി സെലെൻസ്‌കി അറിയിച്ചു. തന്റെ ഭരണകൂടം യുക്രൈനിന് സുരക്ഷ, മാനുഷിക, സാമ്പത്തിക സഹായം എന്നിവ നൽകുമെന്നും അധിക ധനസഹായം നേടുന്നതിന് പ്രവർത്തിക്കുകയാണെന്നും പ്രസിഡന്റ് ബൈഡൻ ചൂണ്ടിക്കാട്ടി

അതേസമയം, യുക്രൈനിന്റെ ആണവ നിലയത്തിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ ജോ ബൈഡൻ ആശങ്ക വീണ്ടും പ്രകടിപ്പിച്ചു. പ്രധാന നഗരങ്ങളിൽ റഷ്യയുടെ ഷെല്ലാക്രമണം തുടരുന്നു. പടിഞ്ഞാറൻ രാജ്യങ്ങളോട് സെലെൻസ്‌കി യുദ്ധവിമാനങ്ങൾക്കായി അഭ്യർത്ഥിച്ചിരുന്നു. അതേസമയം, നാറ്റോ സഖ്യകക്ഷികളുമായി യുഎസ് സംസാരിച്ചിരുന്നു. പിന്നാലെ കീവിലേക്ക് സഹായം അയയ്ക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, യുക്രൈനിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്ത് എത്തിയിരുന്നു. യുദ്ധം യുക്രൈൻ തുടരുകയാണെങ്കിൽ അത് രാജ്യത്തിന്റെ ഭാവിയെ ചോദ്യം ചെയ്യും. അതിന് ഉത്തരവാദി യുക്രൈൻ ആയിരിക്കുമെന്നും പുടിൻ പറഞ്ഞു.

എന്നാൽ, റഷ്യ- യുക്രൈൻ മൂന്നാം ഘട്ട ചർച്ചകൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോട്ടുകൾ. തിങ്കളാഴ്ച സമാധാന ചർച്ച ഉണ്ടായേക്കുമെന്നാണ് സൂചന. മൂന്നാം ഘട്ട ചർച്ചകൾക്കായി യുക്രൈൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. യുക്രൈനിന് എതിരെയുള്ള റഷ്യയുടെ സൈനിക പിൻമാറ്റം ആയിരിക്കും ചർച്ചയിൽ വിഷയമാകുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം യുക്രൈൻ റഷ്യ രണ്ടാംഘട്ട ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ഈ ചർച്ചയിൽ യുക്രൈനിൽ അകപ്പെട്ടു പോയ ആളുകളെ നാട്ടിലേക്ക് എത്തിക്കുന്നതിൽ തീരുമാനം ഉണ്ടായി. രണ്ടാംഘട്ട ചർച്ചകൾ മൂന്ന് മണിക്കൂറാണ് നീണ്ടുനിന്നത്. അതേ സമയം, പൂർണ്ണമായും ചർച്ച വിജയകരം ആയിരുന്നില്ലെന്നും പ്രതീക്ഷിച്ചതുപോലെ പോലെ നടന്നില്ലെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് യുക്രൈന് മുകളിൽ ഏതെങ്കിലും നാറ്റോ രാജ്യം വന്നാൽ നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. എന്നാൽ, നോ ഫ്ലൈ സോൺ എന്ന യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയിരുന്നു.












Click it and Unblock the Notifications