സിറിയയില്‍ ഇനി ഒരു സഹായവും ഐക്യരാഷ്ട്രസഭ വകയില്ല... എല്ലാം നിര്‍ത്തിവച്ചു; സിറിയ കരഞ്ഞ് തീരട്ടെ?
ദമാസ്‌കസ്: സിറിയയില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന എല്ലാ സഹായ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ഇതോടെ സിറിയയിലെ യുദ്ധമേഖലകളില്‍ കഴിയുന്ന സാധാരണക്കാരുടെ ജീവിതം ദുരിതമയമാകും എന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് വ്യോമാക്രമണം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുള്ളത് എന്നാണ് കരുതുന്നത്.

ആലെപ്പോയുടെ അടുത്തുള്ള ഉം അല്‍ കബ്രയില്‍ വച്ചായിരുന്നു യുഎന്‍ വാഹന വ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. സന്നദ്ധപ്രവര്‍ത്തകരും വാഹന ഡ്രൈവര്‍മാരും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു.
തുടര്‍ച്ചയായി ആക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന സാധാരണക്കാര്‍ക്കായി അവശ്യ സാധനങ്ങളുമായി പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. അഞ്ച് മിസൈലുകളാണത്രെ വാഹന വ്യൂഹത്തിന് മുകളില്‍ പതിച്ചത്.
ഐസിസുമായും ഐസിസിനെതിരെ യുദ്ധം ചെയ്യുന്ന മറ്റ് സൈനിക വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്താണ് വെടിനിര്‍ത്തല്‍ സമയത്ത് ഇങ്ങനെ സാധനങ്ങള്‍ എത്തിക്കുന്നത്. ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യത്തില് വ്യക്തതയില്ല. സിറിയന്‍ സര്‍ക്കാര്‍ ആണെങ്കില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടും ഇല്ല.












Click it and Unblock the Notifications