ബിജെപി വക്താക്കളുടെ പ്രവാചക വിരുദ്ധ പ്രസ്താവന അപലപിച്ച് യുഎസ്; പാർട്ടി നടപടി സ്വീകരിച്ചതിൽ സന്തോഷം
വാഷിംഗ്ടൺ: പുറത്താക്കപ്പെട്ട ബിജെപി വക്താക്കളുടെ പ്രവാചക വിരുദ്ധ പ്രസ്താവനയിൽ നിലപാട് അറിയിച്ച് യുഎസ്. ഇവരുടെ പരാമർശത്തെ അപലപിക്കുന്നതായി യുഎസ് അറിയിച്ചു. "രണ്ട് ബിജെപി ഉദ്യോഗസ്ഥരുടെ നിന്ദ്യമായ അഭിപ്രായങ്ങളെ ഞങ്ങൾ അപലപിക്കുന്നു, പാർട്ടി ആ അഭിപ്രായങ്ങളെ പരസ്യമായി അപലപിക്കുന്നത് കണ്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിരവധി വിമർശനങ്ങൾ ഈ പരാമർശത്തിന് നേരെ ഉണ്ടായിരുന്നു.
"മതസ്വാതന്ത്ര്യമോ വിശ്വാസമോ ഉൾപ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളിൽ മുതിർന്ന തലങ്ങളിൽ ഞങ്ങൾ ഇന്ത്യൻ ഗവൺമെന്റുമായി പതിവായി ഇടപഴകുകയും. മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും" നെഡ് പ്രൈസ് പറഞ്ഞു. ബിജെപി വക്താക്കളായിരുന്ന നൂപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നിവരായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദമായ പരാമർശം നടത്തിയത്. ഗ്യാൻവ്യാപി വിഷയവുമായി ബന്ധപ്പെട്ട ഒരു ടെലിവിഷൻ ചർച്ചയിലായിരുന്നു ഇത് നടന്നത്. ഉടൻ തന്നെ നൂപുറിനെ ബിജെപിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന സമ്പന്ന അറബ് രാജ്യങ്ങളിൽ നയതന്ത്രപരമായ പ്രതിഷേധങ്ങൾക്ക് ഈ പരാമർശം കാരണമായി. ബംഗ്ലാദേശിൽ, പ്രതിഷേധക്കാർ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഔപചാരികമായി അപലപിക്കാൻ ആവശ്യപ്പെട്ടു. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഇന്തോനേഷ്യ, ജോർദാൻ, ബഹ്‌റൈൻ, മാലിദ്വീപ്, മലേഷ്യ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ നൂപുർ ശർമ്മയുടെ പ്രസ്താവനയെ അപലപിക്കുകയും നിരവധി ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കകത്തും പ്രസ്താവനക്കെതിരെ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു.
വെള്ളിയാഴ്ച ഉച്ച നിസ്ക്കാരത്തിന് ശേഷം ഉത്തർ പ്രദേശ്, പശ്ചിമ ബം ഗാൾ, ഡൽഹി, തെലങ്കാന എന്നിവിടങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. ഉത്തർ പ്രദേശിലും ബം ഗാളിലും കലാപത്തിന് സമാനമായ സാഹചര്യങ്ങൾ ആയിരുന്നു. നിലവിൽ ചൈന ഒരു പ്രധാന ശക്തിയായി വളർന്നു വരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം ആഴത്തിലാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. 1990-കളുടെ അവസാനം മുതൽ തന്നെ ഇന്ത്യയും യുഎസും നല്ല ബന്ധത്തിലാണ്. എന്നാൽ മുസ്ലീം ന്യൂനപക്ഷത്തെ ലക്ഷ്യം വയ്ക്കുന്ന നയങ്ങൾ ഇന്ത്യ പിന്തുടരുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ യുഎസ് നിരവധി തവണ ശ്രദ്ധാപൂർവം ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Recommended Video