50 സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 46ാം പ്രസിഡന്റിനെ തിരഞ്ഞെടുക്കും, യുഎസ്സില്‍ വോട്ടെടുപ്പ് ഇങ്ങനെ
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നാളെ തിരഞ്ഞെടുപ്പാണ്. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൈക്ക് പെന്‍സും മത്സരിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസുമാണ് മത്സരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമേരിക്കയില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എങ്ങനെയാണ് അമേരിക്കയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അത് വിവിധ ഘട്ടങ്ങളിലൂടെയാണ്.
പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ആദ്യ ഘട്ടം ഇലക്ട്രല്‍ കോളേജാണ്. ഇതില്‍ 538 അംഗങ്ങളുണ്ടാവും. പാര്‍ട്ടി കമ്മിറ്റികളാണ് ഇവരെ നാമനിര്‍ദേശം ചെയ്യുന്നത്. പ്രതിനിധി സഭയുടെയും സെനറ്റിന്റെ അംഗബലം അനുസരിച്ചാണ് ഇവിടെ സ്വാധീനമുണ്ടാവുക. പോപ്പുലര്‍ വോട്ടിനെ അടിസ്ഥാനമാക്കിയാണ് ഇലക്ടര്‍മാര്‍ പ്രവര്‍ത്തിക്കുക. അതേസമയം പോപ്പുലര്‍ വോട്ട് ജയിച്ചത് കൊണ്ട് മാത്രം കാര്യമില്ല. 270ല്‍ കൂടുതല്‍ ഇലക്ട്രല്‍ വോട്ട് നേടുന്നവരാണ് വിജയിക്കുക. കഴിഞ്ഞ തവണ പോപ്പുലര്‍ വോട്ട് മൂന്ന് മില്യണിലധികം വോട്ടിന് ഹിലരി ക്ലിന്‍ണ്‍ നേടിയിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇലക്ട്രല്‍ വോട്ട് കൂടുതല്‍ നേടിയത് കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
ഇതിന് പുറമേ പ്രതിനിധി സഭയിലെ 435 അംഗങ്ങളെ തിരഞ്ഞെടുക്കാനും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഒപ്പം 33 അംഗ സെനറ്റ് അംഗങ്ങളെയും തെരഞ്ഞെടുക്കും. ഓരോ തിരഞ്ഞെടുപ്പ് സമയത്തും നൂറ് സീറ്റുള്ള സെനറ്റില്‍ മൂന്നിലൊരു ഭാഗം ഒഴിവ് വരും. ഇതിനൊപ്പം 11 സംസ്ഥാന ഗവര്‍ണര്‍മാരെയും സ്റ്റേറ്റ് ലെജിസ്ലേറ്റീവ് ചേമ്പറിലെ 86 അംഗങ്ങളെയും ഒരേസമയം തിരഞ്ഞെടുക്കും. ഇതെല്ലാം നവംബര്‍ മൂന്നിനുള്ള വോട്ടെടുപ്പിലാണ് നടക്കുക. അതേസമയം വൈറ്റ് ഹൗസിലേക്കും പ്രതിനിധി സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പിന് 14 മില്യണ്‍ ഡോളറാണ് ചെലവാകുക. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും അടക്കവുള്ളവര്‍ ചെലവാക്കിയ തുക ഉള്‍പ്പെടുന്നതാണിത്.
അതേസമയം ക്രൗഡ് ഫണ്ടിംഗിലൂടെ ഒരു മില്യണ്‍ പ്രചാരണത്തിനായി സമാഹരിച്ച ആദ്യ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍. ഇത്തവണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടാന്‍ വൈകുമെന്നാണ് സൂചന. മെയില്‍ ബാലറ്റുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിനത്തിന് മുമ്പേ ചില സംസ്ഥാനങ്ങള്‍ മെയില്‍ ബാലറ്റുകളുടെ എണ്ണം ആരംഭിച്ചിട്ടുണ്ട്. ചിലര്‍ നാളെയാണ് ആരംഭിക്കുന്നത്. കോവിഡ്, സമ്പദ് ഘടന എന്നിവ വലിയ വിഷയമാണ് ഈ തിരഞ്ഞെടുപ്പില്‍ ആരോഗ്യ മേഖല തകര്‍ന്നതും കുടിയേറ്റവും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് നേരെയുള്ള അതിക്രമവും ട്രംപിനെതിരെയുള്ള വികാരത്തിന് പ്രധാന കാരണമാണ്.
Recommended Video