അരിസോണ കൈവിട്ടതില്‍ നെഞ്ച് തകര്‍ന്ന് ട്രംപ് ക്യാമ്പ്, ഫോക്‌സ് ന്യൂസുമായി ഇടഞ്ഞു, ഇനി പ്രതീക്ഷയില്ല
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു റിപബ്ലിക്കന്‍ പാര്‍ട്ടി. എന്നാല്‍ കടുത്ത പോരാട്ടത്തില്‍ ജോ ബൈഡന്‍ മുന്നിലെത്തിയതോടെ ട്രംപ് ക്യാമ്പ് സങ്കടക്കടലിലാണ്. ഫ്‌ളോറിഡയില്‍ വിജയം നേടിയതോടെ ട്രംപ് താന്‍ അധികാരം ഉറപ്പിച്ചതായി കൂടെയുള്ളവരോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ 2016 ആവര്‍ത്തിക്കുകയാണെന്ന് വിശ്വസിച്ചിരുന്നു. ട്രംപിന്റെ ടീം വൈറ്റ് ഹൗസിനുള്ള വിജയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അരിസോണയിലെ വിജയം വന്നതോടെ ട്രംപ് ക്യാമ്പിന്റെ നെഞ്ച് തകര്‍ന്നിരിക്കുകയാണ്. ക്യാമ്പിനുള്ളില്‍ നിന്നുള്ള വിവരങ്ങള്‍ ഇത്തരത്തിലാണ്.
Recommended Video

ഫോക്‌സിന്റെ പ്രഖ്യാപനം
ട്രംപ് ഫോക്‌സ് ന്യൂസിന്റെ പ്രഖ്യാപനത്തിലാണ് തകര്‍ന്ന് പോയത്. 73 ശതമാനം വോട്ട് എണ്ണിയപ്പോള്‍ തന്നെ ബൈഡന്‍ അരിസോണ നേടിയെന്ന് ഫോക്‌സ് പ്രഖ്യാപിച്ചു. എന്നാല്‍ ഫോക്‌സിനെതിരെ രംഗത്ത് വരാനാണ് ട്രംപ് തീരുമാനിച്ചത്. ട്രംപ് അനുകൂല ചാനലായ ഫോക്‌സ് തന്നെ അദ്ദേഹത്തെ എഴുതി തള്ളിയതാണ് റിപബ്ലിക്കന്‍മാരുടെ സകല പ്രതീക്ഷയും തകര്‍ത്തത്. ഇതോടെയാണ് ഫലത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ട്രംപ് തീരുമാനിച്ചത്. വോട്ടെണ്ണല്‍ തടയുമെന്ന് വരെ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ കൈയ്യില്‍ നിന്ന് വഴുതുന്ന ആദ്യത്തെ സ്വിംഗ് സ്റ്റേറ്റാണിത്. 2016ല്‍ ട്രംപ് വിജയിച്ച സംസ്ഥാനമാണിത്. ഫലത്തെ അരിസോണ ഗവര്‍ണര്‍ ഡഗ് ഡൂസിയും ട്രംപിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് ജേസന്‍ മില്ലര്‍ ഫലത്തെ തള്ളിക്കളഞ്ഞു.

ട്രംപ് ക്യാമ്പിന് ചാഞ്ചാട്ടം
ട്രംപ് ക്യാമ്പ് അസോസിയേറ്റ് പ്രസ് കൂടി അരിസോണ നഷ്ടമായതെന്ന് പറഞ്ഞതോടെ നെഞ്ച് തകര്‍ന്ന അവസ്ഥയിലാണ്. ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നര്‍, മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്കുമായി ബന്ധപ്പെടുന്നുണ്ട്. ട്രംപിന്റെ ക്യാമ്പയിന്‍ മാനേജര്‍ ബില്‍ സ്റ്റെഫയിന്‍ 30000 വോട്ടിന് ട്രംപ് അരിസോണ ജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. ട്രംപിന് അധികാരത്തിലെത്തണമെങ്കില്‍ അരിസോണയും ജോര്‍ജിയയും പെനിസില്‍വാനിയയും വളരെ പ്രധാനമാണ്. ഫോക്‌സില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ട്രംപ് തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ആസ്വദിക്കുകയായിരുന്നു. ഫ്‌ളോറിഡ, ടെക്‌സസ് എന്നീ സംസ്ഥാനങ്ങളുമായി ഗവര്‍ണര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുകയാണ് ട്രംപ്. ഇവരുമായി ചര്‍ച്ച ചെയ്താണ് തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് ട്രംപ് തീരുമാനിച്ചത്.

ആ ശ്രമം പാളി
വൈറ്റ് ഹൗസിന്റെ ഈസ്റ്റ് റൂമില്‍ വെച്ച് മാധ്യമങ്ങളെ കാണാന്‍ ട്രംപ് തീരുാനിച്ചിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ബൈഡന്‍ അധികം വൈകാതെ തന്നെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഒന്നുകില്‍ തിരഞ്ഞെടുപ്പിനെ തള്ളുക, ഇല്ലെങ്കില്‍ വിജയം പ്രഖ്യാപിക്കുക, ഇല്ലെങ്കില്‍ മയപ്പെട്ട് സംസാരിക്കുക എന്ന കാര്യങ്ങളാണ് അദ്ദേഹത്തിനോട് ക്യാമ്പയിന്‍ ടീം നിര്‍ദേശിച്ചത്. എന്നാല്‍ ഇത് ട്രംപ് തള്ളി. അനുയായികളെ കണ്ട് എല്ലാം തിരഞ്ഞെടുപ്പ് ഫലം ജനവിധിയെ വഞ്ചിക്കുന്നതാണെന്് ട്രംപ് കുറ്റപ്പെടുത്തി. റിപബ്ലിക്കന്‍ പാര്‍ട്ടി തന്നെ ഈ നിലപാടിനെ തള്ളി. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി തന്നെ ഇതിനെ തള്ളി. ട്രംപിന്റെ പ്രസ്താവന നാണക്കേടാണെന്ന് ക്രിസ്റ്റി പറഞ്ഞു.

കടുത്ത നിരാശയില്‍
മിഷിഗണും വിസ്‌കോന്‍സിനും ബൈഡന് അനുകൂലമായതോടെ ട്രംപിനെ പൊതുമധ്യത്തില്‍ ആരും കണ്ടിട്ടില്ല. അദ്ദേഹം വെസ്റ്റ് വിംഗ് വിഭാഗത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ട്രംപ് കടുത്ത നിരാശയിലാണെന്ന് അദ്ദേഹത്തിന്റെ ടീം പറയുന്നു. അതേസമയം ട്രംപ് ക്യാമ്പയിന് എവിടെയാണ് പിഴച്ചതെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്. അതേസമയം റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ അധ്യക്ഷ റോണ മക്ഡാനിയല്‍, മുന്‍ ക്യാമ്പയിന്‍ മാനേജര്‍ ബ്രാഡ് പാര്‍സ്‌കേല്‍ എന്നിവരുടെ സേവനം ആവശ്യപ്പെടാതിരുന്നതും ട്രംപിന്റെ വീഴ്ച്ചയാണ്. കൂടുതല്‍ സമയം അരിസോണയ്ക്കായി നല്‍കിയതും വലിയ വീഴ്ച്ചയാണ്. ട്രംപ് മറ്റ് സ്ഥലങ്ങളിലൊന്നും കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നില്ല.

കുറ്റപ്പെടുത്തല്‍ ധാരാളം
ട്രംപിനെതിരെ കുറ്റപ്പെടുത്തല്‍ ധാരാളമായി വരുന്നുണ്ട്. അരിസോണയുടെ പ്രിയ പുത്രനും യുദ്ധനായകനുമായ സെനറ്റര്‍ ജോണ്‍ മക്കെയിനെ വല്ലാതെ വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു ട്രംപ്. പലരും ഇത് അവസാനിപ്പിക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. മക്കെയിന്റെ മരണശേഷവും ട്രംപ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ മോശം ഇമേജുണ്ടാക്കി. ചിലര്‍ ട്രംപ് ക്യാമ്പയിന്‍ പണം ചെലവാക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും വിമര്‍ശിക്കുന്നുണ്ട്. ട്രംപിന്റെ ടീം ഒന്നടങ്കം കാര്യങ്ങള്‍ കോടതിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ്. നേരത്തെ വോട്ടുകള്‍ ധാരാളം ഒഴിവാക്കിയത് കൊണ്ടാണ് തനിക്ക് മിഷിഗണ്‍ നഷ്ടമായതെന്ന് വരെ ട്രംപ് പറഞ്ഞിരുന്നു.












Click it and Unblock the Notifications