ഗര്‍ഭിണിയെ ചുട്ടുകൊന്നു..! കരഞ്ഞ കുഞ്ഞിന്റെ കഴുത്തറുത്തു..! റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്നത് !!
മ്യാന്‍മറിലെ സൈന്യം റോഹിംഗ്യ മുസ്ലിംങ്ങളോട് ചെയ്യുന്നത് കണ്ണില്ലാത്ത ക്രൂരതയാണ്.
ബാങ്കോക്ക്: മ്യാന്‍മറിലെ റോഹിംഗ്യ മുസ്ലിംങ്ങള്‍ക്ക് നേരെയുള്ള ഞെട്ടിക്കുന്ന അതിക്രമങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്ത്. ശൂന്യമാക്കുന്ന ക്രൂരത എന്ന തലക്കെട്ടുള്ള റിപ്പോര്‍ട്ടിലാണ് മ്യാന്‍മറിലെ അധികൃതര്‍ റോഹിംഗ്യകളോട് കാണിക്കുന്ന ക്രൂരതയുടെ വിവരങ്ങളുള്ളത്.
ഗർഭിണികൾ, പിഞ്ചുകുഞ്ഞുങ്ങൾ എന്നിവരെപ്പോലും സൈന്യം വെറുതെ വിടുന്നില്ല എന്നാണ് റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാനാവുന്നത്. രാജ്യത്ത് നിന്നും വൻതോതിലാണ് റോഹിംഗ്യകൾ പീഡനം സഹിക്കാനാവാതെ രക്ഷപ്പെട്ട് പലായനം ചെയ്യുന്നത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലുള്ളത്. കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളുമടക്കം ആയിരക്കണക്കിന് പേരാണ് മ്യാന്‍മറില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിരിക്കുന്നത്.
മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ സൈനികര്‍ തലയറുത്ത് കൊന്നത് ഉള്‍പ്പെടെയുള്ള മനുഷ്യത്വം മരവിപ്പിക്കുന്ന കാര്യങ്ങളാണ് മ്യാന്‍മറില്‍ നടക്കുന്നത്. ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച ശേഷം വീടിനകത്തിട്ട് തീ കൊളുത്തി എന്നതടക്കമുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ബംഗ്ലാദേശ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ജനുവരിയിലാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘം പഠനം നടത്തിയത്. റോഗിംഗ്യകള്‍ക്ക നേരെയുള്ള ക്രൂരതയുടെ 43 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ മ്യാന്‍മറിലെ ഭരണകൂടം ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല.
മ്യാന്‍മറിലെ 204 ഇരകളെ സമീപിച്ചാണ് ഐക്യരാഷ്ട്രസഭ വിവരങ്ങള്‍ ശേഖരിച്ചത്. സൈന്യം നടത്തിയ 65 ശതമാനം ക്രൂരതയും നേരില്‍ അനുഭവിച്ചവരാണ് ഇവര്‍. അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റോഹിംഗ്യകള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതാനാവില്ല.