ശ്രീലങ്ക പ്രതിസന്ധി എന്തുകൊണ്ട് ഇന്ത്യയെ ബാധിക്കുന്നു! ചൈനയുടെ മുതലെടുപ്പ് മാലിദ്വീപ് കൈവിട്ടതോടെ!
ദില്ലി: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രിയെ പുറത്താക്കിയതോടെ ദ്വീപ് രാഷ്ട്രത്തില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രംസിംഗെയ്ക്ക് പകരം മുന്‍ പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രാജ്പക്സെയെയാണ് നിയമിച്ചത്. സഖ്യത്തില്‍ പിളര്‍പ്പുണ്ടായതാണ് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്.
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ യുണൈറ്റ‍് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് എന്ന പാര്‍ട്ടി റെനില്‍ വിക്രംസിംഗെയുടെ സഖ്യകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പ്രസിഡന്റ് നവംബര്‍ 16ലെ പാര്‍ലമെന്റ് മരവിപ്പിച്ചെങ്കിലും തനിക്കാണ് ഭൂരിപക്ഷമെന്ന നിലപാടിലാണ് റെനില്‍ വിക്രംസിംഗെ. അതിനാല്‍ പ്രധാനമന്ത്രി പദം തനിക്ക് അവകാശപ്പെട്ടതാണെന്നും റെനില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ റെനില്‍ രാജ്പക്സെയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിക്രംസിംഗെയാണ് പ്രധാനമന്ത്രിയെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ രംഗത്തെത്തിയിരുന്നു. അതേസമയം പാര്‍ലമെന്റ് മരവിപ്പിക്കാനുള്ള പ്രസിഡന്റിന്റെ നീക്കത്തേയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച ആയിരുന്നു ഇത്.

പ്രസിഡന്റും പ്രധാനമന്ത്രിയും
ഇന്ത്യയിലെപ്പോലെ ആദിപത്യമുള്ള ശക്തിയാണ് ശ്രീലങ്കന്‍ പ്രസിഡന്റ്. പ്രസിഡന്റിന് കീഴില്‍ ക്യാബിനറ്റിന്റെ നേതാവായാണ് പ്രധാനമന്ത്രിക്ക് അധികാരമുള്ളത്. രാജ്പക്സെയ്ക്കും സിരിസേനയ്ക്കും കൂടി 95 സീറ്റ് മാത്രമാണ് ശ്രീലങ്കന്‍ പാര്‍ലമെന്റിലുള്ളത്. എന്നാല്‍ 106 സീറ്റുകളുടെ പിന്തുണയുള്ള വിക്രംസിംഗെയ്ക്ക് ഏഴ് സീറ്റുകളുടെ കുറവ് മാത്രമാണ് ഭൂരിപക്ഷം തെളിയിക്കാനുള്ളത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയും തമ്മില്‍ അടുത്ത കാലത്തായി വലിയ എതിര്‍പ്പുകളുണ്ട്. സാമ്പത്തിക പരിഷ്കാരം, നയരൂപീകരണം, എല്‍ടിടിഇയുമായുള്ള ആഭ്യന്തര യുദ്ധ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നീ വീഷയങ്ങളിലാണിത്. മുന്‍ രാഷ്ട്രീയ സഖ്യ കക്ഷികളാണ് ഇപ്പോഴത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നീക്കിയ റെനില്‍ വിക്രംസിംഗെയും. മഹീന്ദ രാജ്പക്സെ അധികാരത്തിലിരിക്കെ ആരോഗ്യമന്ത്രിയായിരുന്നു സിരിസേന. എന്നാല്‍ രജ്പക്സെയെ തള്ളി അധികാരത്തിലെത്തുന്നതിന് സിരിസേന റെനില്‍ വിക്രംസിംഗെയെ പിന്തുണയ്ക്കുകയായിരുന്നു. 2015ലെ തിരഞ്ഞെടുപ്പില്‍ രജ്പക്സെയുടെ പാര്‍ട്ടി നിലംപൊത്തുകയായിരുന്നു. ഇതിനിടെ അധികാരം പിടിച്ചെടുക്കാന്‍ സിരിസേനയും റെനില്‍ വിക്രംസിംഗെയും കൈകോര്‍ക്കുകയും ചെയ്തിരുന്നു.

രജ്പക്സെയ്ക്ക് എതിര്‍പ്പ് മാത്രം
ശ്രീലങ്കന്‍ പാര്‍ലമെന്റിലെ ഏറിയ പാര്‍ലമെന്റ് അംഗങ്ങളും രജ്പക്സെയെ അംഗീകരിക്കുന്നില്ല. സ്പീക്കര്‍ കാരു ജയസൂര്യ പ്രസിഡന്റിന് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഭൂരിപക്ഷമുള്ള പ്രധാനമന്ത്രി റെനില്‍ വിക്രംസിംഗെയെ പുറത്താക്കിയതിനൊപ്പം പാര്‍ലമെന്റ് മരവിപ്പിച്ച നടപടിയെയും സ്പീക്കര്‍ ചോദ്യം ചെയ്തിരുന്നു. വിക്രംസിംഗെയുടെ അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാനും കത്തില്‍ അദ്ദേഹം പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ ഏതെങ്കിലും വ്യക്തി വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെയെങ്കിലും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് സ്പീക്കര്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ നിയമവിദഗ്ദരുമായി ആലോചിച്ച ശേഷമാണ് സര്‍ക്കാരില്‍ മാറ്റം വരുത്താനുള്ള തീരുമാനം ഉടലെടുത്തതെന്നാണ് പ്രസിഡന്റിന്റെ വാദം. അതേസമയം ഭരണഘടനക്ക് അനുസൃതമായാണെന്നും അദ്ദേഹം പറയുന്നു. രണ്ട് വിക്രംസിംഗെ അനുയായികള്‍ പിന്തുണയ്ക്കുമെന്നാണ് രജപക്സെ പക്ഷത്തിന്റെ വാദം. രജ്പക്സെയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പറയുന്നത്.

പണം വാരിയെറിയുമെന്ന്
അതേസമയം രജ്പക്സെയെ പിന്തുണച്ചാല്‍ 800 മില്യണ്‍ രൂപ തരാമെന്ന് വാഗ്ദാനമുണ്ടെന്ന് റെനില്‍ പക്ഷത്തെ പാര്‍ലമെന്റ് അംഗം രഞ്ജന്‍ രമണനായക വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നില്‍ രാജ്യാന്തര ഗൂഡീലോചനയുണ്ടെന്നും വിക്രംസിംഗെയുടെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രഞ്ജന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റ് അംഗങ്ങളെ പണം കൊടുത്തു വാങ്ങാന്‍ ചൈന പണം വാരിയെറിഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ കൊളംബോയിലെ ചൈനീസ് എംബസി ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ യുഎന്‍പി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളോടും ചൈന നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നാണ് ചൈനീസ് വാദം. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ചൈന ഇടപെടാറില്ല. ഏതൊരു രാജ്യത്തിന്റെ ഇടപെടലും ശക്തമായി എതിര്‍ക്കുന്ന രാജ്യമാണ് തങ്ങളെന്നും ചൈന പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ ചൈനീസ് അംബാസഡര്‍ രജ്പക്സെയെ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് എങ്ങനെ!
രജ്പക്സെ അധികാരത്തിലിരിക്കെ ചൈനയുമായി അടുത്ത ബന്ധമായിരുന്നു ശ്രീലങ്കയ്ക്കുണ്ടായിരുന്നത്. ഇതോടെ ശ്രീലങ്കയിലെ വന്‍ നിര്‍മാണ പദ്ധതികള്‍ക്ക് ചൈന ഫണ്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. ചൈനയുമായി അടുത്ത രജ്പക്സെയ്ക്ക് ഇന്ത്യയുമായി നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. 2015ല്‍ സിരിസേന പ്രസിഡന്റായതിനെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഇന്ത്യയ്ക്ക് സിരിസേനയുടെ നീക്കങ്ങള്‍ തിരിച്ചടിയായിരുന്നു. ചൈനയോട് തികഞ്ഞ അനുഭാവമാണ് തിരഞ്ഞെടുപ്പിന് ശേഷം സിരിസേന പുലര്‍ത്തിവന്നത്. ശ്രീലങ്കയിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ക്ക് മേലും സിരിസേന ചെറിയ തോതില്‍ പിടിമുറുക്കിയിരുന്നു. വീണ്ടും രജപക്സെ അധികാരത്തിലെത്തുന്നത് ഇന്ത്യയോടുള്ള ശ്രീലങ്കയുടെ മനോഭാവത്തില്‍ മാറ്റം വരില്ലെന്ന നിരീക്ഷണമാണ് ഇന്ത്യയ്ക്കുള്ളത്. മാലിദ്വീപില്‍ അബ്ദുള്ള യമീനിനുള്ള മേല്‍ക്കൈ നഷ്ടമായതോടെ ചൈനയ്ക്കുള്ള സ്വാധീനവും ഇല്ലാതായിരുന്നു. ഇതോടെയാണ് ചൈന ശ്രീലങ്കയില്‍ പിടിമുറുക്കുന്നത്.












Click it and Unblock the Notifications