വിജയം ഉറപ്പ്, ആദ്യ ഭരണ തീരുമാനം പ്രഖ്യാപിച്ച് ബൈഡന്‍; പണി ട്രംപിനിട്ട് , 77 ദിവസം കൊണ്ട് നടപ്പാക്കും
ന്യൂയോര്‍ക്ക്: വാശിയേറിയ പോരാട്ടം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിജയത്തിന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. 264 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന്‍ ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 6 വോട്ടുകള്‍ കൂടി ലഭിച്ചാല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് മാന്ത്രിക സംഖ്യയായ 270 ല്‍ എത്താന്‍ കഴിയും. ട്രംപിന് ലീഡ് ഉണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും അവസാന നിമിഷം മുന്നേറ്റം നടത്താന്‍ സാധിച്ചതാണ് ബൈഡന്‍റെ ലീഡുയര്‍ത്തിയത്. 213 വോട്ടുകള്‍ നേടിയ ട്രംപ് ഇതിനോടകം തന്നെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ടെങ്കിലും ബൈഡന്‍ തന്‍റെ വിജയം ഉറപ്പിച്ചിരിക്കുകയാണ്.
Recommended Video

മുന്നില്‍ ബൈഡന്‍
6 ഇലക്ട്രല്‍ വോട്ടുകള്‍ ഉള്ള നൊവാഡയിലും നിലവില്‍ ബൈഡനാണ് മുന്നിലുള്ളത്. ഇവിടെ വിജയിച്ചാല്‍ ബൈഡന് 270 ല്‍ എത്താന്‍ കഴിയും. വോട്ടെണ്ണല്‍ അവസാന നിമിഷത്തിലേക്ക് കടക്കുന്ന ജോര്‍ജിയയിലും പെന്‍സുല്‍വാലിയിലും നിലവില്‍ ട്രംപിനാണ് മുന്‍തൂക്കമെങ്കിലും ബൈഡനും പ്രതീക്ഷ കൈവിട്ടിട്ടില്ല. എല്ലാ വോട്ടുകളും എണ്ണിക്കഴിയുമ്പോള്‍ താന്‍ തന്നെ അടുത്ത അമേരിക്കന്‍ പ്രസിഡന്‍റാവുമെന്ന കാര്യം ഉറപ്പാണെന്നാണ് ജോബൈഡന്‍ അവകാശപ്പെടുന്നത്.

വിജയം ഉറപ്പ്
''തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ (ഡമോക്രാറ്റിക് പാര്‍ട്ടി) വിജയികളായി വരുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ അത് എന്റേയോ ഞങ്ങളുടെ മാത്രം വിജയമായിരിക്കില്ല, അമേരിക്കന്‍ ജനതയുടെ ആകെയുള്ള വിജയമായിരിക്കും, നമ്മുടെ ജനാധിപത്യത്തിന്റെ വിജയമായിരിക്കും.''-ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

ആദ്യ ഭരണ തീരുമാനം
വിജയം ഉറപ്പെന്ന് അവകാശപ്പെട്ട ബൈഡന്‍ തന്‍റെ ആദ്യ ഭരണ തീരുമാനം സംബന്ധിച്ചുള്ള പ്രഖ്യാപനവും പുറത്തു വിട്ടിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പാരീസ് ഉടമ്പടി കരാറില്‍ യുഎസ് വീണ്ടും ചേരുമെന്നാണ് ബൈഡന്‍ പ്രഖ്യാപാനം. ട്രംപിന്‍റെ ഏറ്റവും വിവാദപരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്. തുടക്കത്തില്‍ തന്നെ ഇത് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതിലൂടെ ട്രംപിന്‍റെ പല നയങ്ങളും തിരുത്തുമെന്ന സൂചനയാണ് ബൈഡന്‍ നല്‍കുന്നത്.

പാരീസ് ഉടമ്പടി
പാരീസ് ഉടമ്പടിയില്‍ നിന്നും കഴിഞ്ഞ ദിവസമായിരുന്നു അമേരിക്ക ഔദ്യോഗികമായി പിന്‍മാറിയത്. ''77 ദിവസത്തിന് ശേഷം ബൈഡന്‍ ഭരണകൂടം വീണ്ടും പാരീസ് ഉടമ്പടിയില്‍ ചേരും''-ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, ലീഡ് നേടിയ സംസ്ഥാനങ്ങളില്‍ അവസാന നിമിഷം തിരിച്ചടിയുണ്ടാവുന്നതില്‍ പ്രകോപിതനായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

ട്രംപിന്‍റെ പരാതി
ബൈഡന് അനുകൂലമായി തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തുന്നുവെന്നാണ് ട്രംപിന്‍റെ ആരോപണം. പോസ്റ്റല്‍ ബാലറ്റിലെ തര്‍ക്കത്തെ തുടര്‍ന്ന് ട്രംപ് കോടതിയെ സമീപിച്ചിട്ടുമുണ്ട്. മിഷിഗണിലും
പെന്‍സുല്‍ വാലിയയിലുമാണ് ട്രംപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാലറ്റുകളെ സാധുത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് സുപ്രീം കോടതിയെ പെൻസിൽവാനിയ കേസിൽ ഇടപെടുത്താനാണ് ട്രംപിന്‍റെ പ്രചാരണ സംഘം ശ്രമിക്കുന്നതെന്നാണ് ഡെപ്യൂട്ടി കാമ്പെയ്ൻ മാനേജർ ജസ്റ്റിൻ ക്ലാർക്ക് വ്യക്തമാക്കിയത്.

വോട്ടെണ്ണല്‍
തര്‍ക്കമുള്ള ഇടങ്ങലിലെ ബാലറ്റ് വോട്ടുകള്‍ പരിശോധിക്കാന്‍ തങ്ങളുടെ പ്രതിനിധികളെ അനുവദിക്കുന്നത് വരെ വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നാണ് ട്രംപിന്‍റെ സംഘത്തിന്‍റെ ആവശ്യം. പെൻസിൽവേനിയയില്‍ വൻവിജയം നേടിയിട്ടും പ്രഖ്യാപിക്കുന്നില്ലെന്നും ട്രംപ് ആരോപിക്കുന്നു. 88 ശതമാനം വോട്ടുകള്‍ മാത്രമാണ് പെന്‍സുല്‍ വാലിയയില്‍ ഇതുവരെ എണ്ണിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 3199581 (50.1 ശതമാനം) വോട്ടുകള്‍ ട്രംപിനും (47.9 ശതമാനം) വോട്ടുകള്‍ നിലവില്‍ ബൈഡനും ലഭിച്ചിട്ടുണ്ട്












Click it and Unblock the Notifications