കതിരൂരിൽ കളരി അക്കാദമിക്കായി: ആദ്യ സംഭാവനയായി ശമ്പളം നൽകി സ്പീക്കർ
കണ്ണൂർ..:കതിരൂരിൽ കളരി അക്കാദമിക്ക് സ്ഥലം കണ്ടെത്താൻ തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കതിരൂരിൽ പൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമി മ്യൂസിയത്തിനായി സ്ഥലം ഏറ്റെടുക്കാൻ ചേർന്ന ജനകീയ കമ്മിറ്റിയിലാണ് സ്പീക്കർ ഇക്കാര്യം അറിയിച്ചത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംല, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, കതിരൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾ എന്നിവരും ഒരു മാസത്തെ ഓണറേറിയം സംഭാവനയായി നൽകുമെന്ന് അറിയിച്ചു.
ആയോധന കലകളെയും അനുബന്ധ ചികിൽസാ രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കതിരൂരിൽ കളരി അക്കാദമിയും മ്യൂസിയവും ഉഴിച്ചിൽ കേന്ദ്രവും തുടങ്ങുന്ന പദ്ധതിക്ക് സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പുല്ല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലക്ക് സമീപം കളരി അങ്കത്തട്ടിന്റെ ഭാഗമായി
കണ്ടെത്തിയ സ്ഥലത്തിന് അനുബന്ധമായി അക്കാദമിക്കാവശ്യമായ സ്ഥലം കണ്ടെത്താനാണ് ജനകീയ കമ്മിറ്റി ചേർന്നത്. കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ പ്രത്യേക സബ് കമ്മിറ്റികൾ ഉണ്ടാക്കി പ്രചരണം നടത്തും. ഫെബ്രുവരി മാസത്തിലെ ആദ്യ ഞായറാഴ്ച ഫണ്ട് സമാഹരണം നടത്താൻ യോഗത്തിൽ തീരുമാനിച്ചു.
കളരിപ്പയറ്റിന്റെ ചരിത്രവും ആയോധനമുറകളും പഠിക്കാൻ ലോകോത്തര നിലവാരത്തിലുള്ള കളരി മ്യൂസിയവും കളരി അക്കാദമിയാണ് സ്ഥാപിക്കുക. ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഉള്ളവർക്ക് കളരിയെ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ലഭ്യമാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. നേരത്തെ കതിരൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണു പരിശോധനാ കേന്ദ്രവും സ്ഥാപിച്ചിരുന്നു