പിണറായി സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം; ബി ജെ പിക്കും സി പി എമ്മിനും രാഹുല്‍ ഗാന്ധിക്കെതിരെ ഒരേ സ്വരമാണെന്ന് എകെ ആന്റണി
കണ്ണൂര്‍: കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ കേരളത്തില്‍ ശക്തിയില്ലാത്ത ബിജെപി എല്‍ഡിഎഫിന് വോട്ട് മറിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഏ.കെ ആന്റണി പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് എം പിമാരുടെ എണ്ണം കുറക്കാനാണ് ബി ജെ പി ശ്രമം.
വടകരയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥി... സിഒടി നസീറിന് ചിഹ്നമായി,ഫുട്ബോള്‍ ചിഹ്നത്തില്‍ വോട്ട് തേടി നസീര്‍
കോണ്‍ഗ്രസ്സിനേക്കാള്‍ വിശ്വസിക്കാന്‍ പറ്റുന്ന പാര്‍ട്ടിയാണ് സി പി എം എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധി സ്വയം തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത ആളാണെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. ഇതുതന്നെയാണ് സി പി എമ്മും പറയുന്നത്. ബി ജെ പിക്കും സി പി എമ്മിനും രാഹുല്‍ ഗാന്ധിക്കെതിരെ ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷ്യത്തോടു കൂടിയാണ് യൂ.ഡി.എഫ് മത്സരിക്കുന്നതെന്നും അതിലൊന്ന് കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ മാറ്റുക എന്നതും കേരളത്തിലെ പിണറായി സര്‍ക്കാറിനെ പാഠം പഠിപ്പിക്കുക എന്നതുമാണ്.അഞ്ചുവര്‍ഷം മുമ്പെ അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ ഇന്ത്യയുടെ പാരമ്പര്യം തന്നെ തകര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.
നല്ല ദിനങ്ങള്‍ വരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി ജെ പി ജനങ്ങളെ വിഭജിക്കുകയും രാജ്യം കണ്ട ഏറ്റവും മോശം ദിനങ്ങളിലേക്ക് നയിക്കുകയുമാണ് ചെയ്തത്.ഭരണഘടന സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. ഇലക്ഷന്‍ കമ്മീഷനും സുപ്രീംകോടതിയുമെല്ലാം സ്വതന്ത്രമാകണം. പേടിയില്ലാതെ പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. എന്നാല്‍ മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇതൊന്നും സാധിക്കുകയില്ല.
എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു ഇടതുമുന്നണിയുടെ പ്രഖ്യാപനം. എന്നാല്‍ മൂന്നുവര്‍ഷക്കാലം കൊണ്ട് കേരളത്തെ പിറകോട്ടടിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കേരളത്തില്‍ ക്രിമിനല്‍ വാഴ്ചയാണ്. ഒരിക്കലും മാപ്പര്‍ഹിക്കാത്ത പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ പ്രളയം കേരളത്തിലുണ്ടായപ്പോള്‍ സേനയും എല്ലാവരും ഒരുമിച്ചു. ജാതിയും മതവും രാഷ്ട്രീയവും എല്ലാം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോള്‍ ഇങ്ങനെ ഒറ്റക്കെട്ടായി നവകേരളത്തിന്റെ നിര്‍മ്മാണത്തിനായി ജനങ്ങള്‍ തയ്യാറായപ്പോള്‍ ഈ ഐക്യം തകര്‍ക്കുന്ന നടപടിയാണ് ശബരിമല വിഷയത്തിലൂടെ സര്‍ക്കാര്‍ സ്വീകരിച്ചത്.
അത് ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ല. അക്രമ രാഷ്ട്രീയം സി പി എമ്മിന്റെ മുഖമുദ്രയാണ്. അവസാനമായി 19 വയസുള്ള കൃപേഷിനെയും 26 വയസുള്ള ശരത്തിനെയും വെട്ടിക്കൊന്നിരിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കിയും കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ട് ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിനുള്ള മറുപടിയായിരിക്കണം, പിണറായി സര്‍ക്കാറിനെ പാഠം പഠിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാന്‍, ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി, എം എല്‍ എമാരായ കെ സി ജോസഫ്, അഡ്വ സണ്ണി ജോസഫ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ