കെ സുധാകരന്റേത് വെറും ആത്മവിശ്വാസം മാത്രം; എൽഡിഎഫിനോടൊപ്പം തന്നെ, കണ്ണൂര്‍കോര്‍പറേഷന്‍ ഭരണം വലിച്ചിടാനില്ലെന്ന് പികെ രാഗേഷ്!
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഭരണമാറ്റമുണ്ടാകുമെന്ന കെ.സുധാകരന്റെ പ്രസ്താവന തള്ളിക്കളിഞ്ഞ് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും ഔദ്യോഗികമായി നടന്നിട്ടില്ല. കെ.സുധാകരന്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമായിരിക്കാം. രാഷ്ട്രീയ നിരീക്ഷകനായ അദ്ദേഹം ഇത്തരത്തിലുള്ള ചര്‍ച്ചയുടെ വേദി മനസ്സില്‍ കണ്ടിട്ടുണ്ടാകാമെന്നും പി.കെ രാഗേഷ് പറഞ്ഞു.
നേരത്തെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം തിരിച്ചു പിടിക്കുമെന്ന് ചൂണ്ടിക്കാട്ടി കെ.സുധാകരന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടി നല്‍കുകയായിരുന്നു പി.കെ രാഗേഷ് . തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ കെ.സുധാകരന് പിന്തുണ നല്‍കിയത് ഇന്ത്യ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ഥികള്‍ക്കുള്ള പിന്തുണ കൂടിയാണ്. കെ.സുധാകരനും പ്രവര്‍ത്തകരും വീട്ടില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസിലേക്ക് മടങ്ങി വരണമെന്ന് പറഞ്ഞത്.

ഇതുമാത്രമാണ് സംഭവിച്ചത്. താന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോയതല്ലെന്നും തന്നെ പാര്‍ട്ടി പുറത്താക്കിയതാണെന്നും പി.കെ രാഗേഷ് ചൂണ്ടിക്കാട്ടി. ഇപ്പോഴെങ്കിലും നേതൃത്വം മാറി ചിന്തിക്കുന്നത് നല്ല കാര്യമാണ്. ഇപ്പോഴും ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണമാത്രമാണ് നല്‍കിയിരിക്കുന്നത്. രാഷ്ട്രീയപരമായ സാഹചര്യത്തിലാണ് നിലപാടുകള്‍ എടുക്കുക. അന്തിമമായ സമയത്താണ് തീരുമാനങ്ങള്‍ എടുക്കുക. ഇപ്പോള്‍ അതിന്റെ സാഹചര്യമില്ലെന്നും കോര്‍പറേഷന്‍ ഭരണത്തില്‍ താന്‍ തൃപ്തനാണെന്നും പി.കെ രാഗേഷ് പറഞ്ഞു.
കോര്‍പറേഷന്‍ ഭരണവുമായി ബന്ധപ്പെട്ട് വിലപേശല്‍ നടക്കുകയാണെന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച നടക്കുന്നത്. പൊതുജനമധ്യത്തില്‍ തന്നെ താറടിച്ചു കാണിക്കുന്നതാണ് ഇത്തരം ചര്‍ച്ചകളുടെ ഉദ്ദേശം. ഡെപ്യൂട്ടി മേയര്‍ എന്ന നിലയില്‍ യാതൊരു കാര്യവും വ്യക്തിപരമായോ കുടുംബപരമായോ നേടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. സ്ഥാനമാനങ്ങള്‍ മോഹിച്ചുകൊണ്ടല്ല പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. അന്ന് മേയര്‍ സ്ഥാനം ഏകപക്ഷീയമായാണ് ഡി.സി.സി നേതൃത്വം തീരുമാനിച്ചത്. ആ തീരുമാനത്തിനെതിരായിട്ടാണ് താന്‍ മേയര്‍ക്ക് വോട്ട് ചെയ്യാതിരുന്നതെന്നും രാഗേഷ് പറഞ്ഞു.












Click it and Unblock the Notifications