മുസ്ലീം ലീഗ് പ്രതിരോധത്തിൽ: എംസി കമറുദ്ദീൻ എംഎൽഎയെ രാജി വയ്പ്പിച്ച് മുഖം രക്ഷിക്കാൻ ശ്രമം!!
പയ്യന്നൂർ: എം.സി കമറുദ്ദീൻ അറസ്റ്റിലായതോടെ മുസ്ലിം ലീഗ് തീർത്തും രാഷ്ട്രീയ പ്രതിസന്ധിയിലായി. മഞ്ചേശ്വരം എംഎൽഎ സാമ്പത്തിക തട്ടിപ്പിൽ പങ്കാളിയായത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് ക്ഷീണം ചെയ്തേക്കാം.പാർട്ടി അണികളും അനുഭാവികളും കുടുംബങ്ങളുമാണ് പരാതിക്കാരെന്നതു കൊണ്ട് പറഞ്ഞു നിൽക്കാൻ ലീഗിന് മറ്റു പിടിവള്ളികളൊന്നുമില്ല.
നേരത്തെ തൃക്കരിപ്പൂരിൽ വഖഫ് ബോർഡ് ഭുമി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം എം.സി കമറുദ്ദീനെതിരെ ഉയർന്നപ്പോൾ തന്നെ സംസ്ഥാന നേതൃത്വം നടപടിയെടുക്കേണ്ടതായിരുന്നുവെന്ന് അണികൾ പറയുന്നു. ആത്മീയ സംഘടനയായ സമസ്ത അങ്ങേയറ്റം ഗൗരവതരമായ ആരോപണം ഉന്നയിച്ചിട്ടും മുസ്ലിം ലീഗ് നേതൃത്വം അതിനെ തൃണവൽഗണിക്കുകയായിരുന്നുവെന്നാണ് ആരോപണം 'ഈ സാഹചര്യത്തിൽ കമറുദ്ദീന്റെ എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജി എഴുതി വാങ്ങണമെന്ന ആവശ്യവും ശക്തമാണ്. ഫാഷൻ ഗോൾഡിന്റെ തകർച്ചയ്ക്കു കാരണം സാമ്പത്തിക മാന്ദ്യമാണെന്ന കമറുദ്ദീന്റെ വാദം നിക്ഷേപകരിൽ ഒരാൾ പോലും വിശ്വസിക്കുന്നില്ല.

ആസൂത്രിത തട്ടിപ്പിന്റെ വിവിധ തെളിവുകൾ നിരത്തിയാണ് നിക്ഷേപകർ ഈക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 60 കോടിയുടെ ആസ്‌തിയിൽ തുടങ്ങിയ ജ്വല്ലറിയിൽ നിക്ഷേപ പദ്ധതി തുടങ്ങിയപ്പോൾ 136 കോടിയോളം എത്തിയിരുന്നു.. 2010ൽ പയ്യന്നൂരിലും 2011ൽ കാസർകോടും 2017ൽ അജ്മാനിലും ശാഖകൾ തുറന്നു. എന്നാൽ അജ്മാനിലെ ഷോറൂം മൂന്ന് മാസംകൊണ്ട് പൂട്ടി. മൂന്ന് ശാഖകളിലായി 80 കിലോയിലധികം സ്വർണമുണ്ടായിരുന്നിടത്ത് 2019 ആകുമ്പോഴേക്കും 20 കിലോയായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് ജ്വല്ലറികൾക്കും താഴുവീണു. ഇതിനിടെ ജ്വല്ലറിയുടെ പേരിലുള്ള ആസ്‌തികൾ മുഴുവൻ ആരുമറിയാതെ കൈമാറുകയും ചെയ്‌തു.ഇതിനൊക്കെ കൃത്യമായി വിശദീകരണം നൽകാൻ ഡയറക്ടർമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ലീഗ് നേതാവ് ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ 2003ലാണ് ചെറുവത്തൂരിൽ ജ്വല്ലറി തുടങ്ങിയത്. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും.
പിന്നീട് ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ, ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾകൂടി രജിസ്‌ട്രാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. 2016ൽ ഫാഷൻ റിയാൽറ്റേഴ്‌സ് എന്ന പേരിൽ ഖമറുദ്ദീനും പൂക്കോയ തങ്ങളും ഡയറക്ടർമാരായി ഒരു കമ്പനികൂടി രജിസ്‌റ്റർ ചെയ്‌തു. അതിനുശേഷമാണ് ജ്വല്ലറി പ്രതിസന്ധിയിലായെന്ന പ്രചാരണം വരുന്നത്. 2017 മുതൽ ഒരു വിവരവും കമ്പനി രജിസ്‌ട്രാറിൽ ഫയൽ ചെയ്തിട്ടില്ല.
തുടർന്ന് ജ്വല്ലറി വികസിപ്പിക്കാനെന്നപേരിൽ വ്യാപകമായി പണം സ്വരൂപിച്ചു. കമ്പനികളുടെപേരിലും സ്വന്തംപേരിലും കരാർ പത്രവും ചെക്കും നൽകി. ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടും പണം വാങ്ങി. 749 പേരാണ് നേതാക്കളെ വിശ്വസിച്ച് പണം നൽകിയത്. ഇവരിൽ ഭൂരിപക്ഷവും ലീഗ് പ്രവർത്തകരാണ്.ഇതിനിടെ
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി തട്ടിയെടുത്തതിലും ഖമറുദ്ദീൻ എംഎൽഎയ്‌ക്ക് പങ്കുണ്ടെന്ന ആരോപണമുയർന്നിരുന്നു. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരം, ജെംസ് സ്‌കൂൾ എന്നിവയടക്കമാണ് ജില്ലയിലെ അഞ്ച് ലീഗ് നേതാക്കൾ ചേർന്ന് തട്ടിയെടുത്തതെന്നാണ് ആരോപണമുയർന്നത്
ഖമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് അഗതി മന്ദിരത്തിന്റെ 4.17 ഏക്കർ ഭൂമി ചുളുവിലയ്‌ക്ക് മാറ്റിയത്. 11000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും പള്ളിയും ഉൾപ്പെടുന്നതാണ് ഭൂമി. എംഎൽഎയുടെ ബിസിനസ് പങ്കാളിയും ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ ടി കെ പൂക്കോയ തങ്ങളായിരുന്നു അഗതിമന്ദിരത്തിന്റെ പ്രസിഡന്റ് .
വിവാദമായതോടെ കഴിഞ്ഞ ജൂണിൽ ഭൂമി തിരിച്ചുനൽകി വിവാദം ഒത്തുതീർക്കുകയായിരുന്നു ആരോപണ വിധേയനായ എം.സി കമറുദ്ദീനെതിരെ നൂറിലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതു കൊണ്ടു തന്നെ നേരത്തെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നിയോഗിച്ച പ്രശ്ന പരിഹാര സമിതിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.കമറുദ്ദീനെതിരെ ഇനിയെങ്കിലും പാർട്ടിയിൽ നിന്നും എം.എൽ.എ സ്ഥാനത്തു നിന്നും രാജിവയ്പ്പിച്ചില്ലെങ്കിൽ പാർട്ടിക്ക് രാഷ്ട്രീയപരമായി ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തൽ. യുത്ത് ലീഗ് ഈ വിഷയം നേതൃത്വത്തിന് മുൻപാകെ ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications