അതിഥി തൊഴിലാളികളെ കൊണ്ട് ജയ് വിളിപ്പിച്ച സംഭവം: പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് കോടതി
ചക്കരക്കൽ: കൊറോണ വൈറസ് നിയന്ത്രണങ്ങൾ മറികടന്ന് അതിഥി തൊഴിലാളികളെ വിളിച്ചിരുത്തി മുഖ്യമന്ത്രിക്ക് ജയ് വിളിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റിനും സഹപ്രവർത്തകർക്കുമെതിരെ കേസെടുക്കണമെന്ന് സിജെഎം കോടതി നിർദ്ദേശം. കൊവിഡ് നിയമങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പൊതുയോഗം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കുമെതിരെ കേസെടുക്കണമെന്നാണ് കോടതി ഉത്തരവ്.
സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു: അരുൺ ബാലചന്ദ്രനെ ഐടി വകുപ്പിൽ നിന്ന് മാറ്റി
കൊവിഡ് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് പരസ്യമായി നടത്തിയ പൊതുയോഗത്തിനെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് തലശേരി കോടതിയെ സമീപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ ടി വി ലക്ഷ്മി ചെമ്പിലോട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ശ്രമിക്ക് ട്രെയിനിൽ നാട്ടിലേക്ക് യാത്ര തിരിക്കുന്ന അതിഥി തൊഴിലാളികളെയും പഞ്ചായത്ത് അംഗങ്ങളെയും സിപിഎം നേതാക്കളുടെയും കൂട്ടിയിരുത്തി പൊതുയോഗം സംഘടിപ്പിച്ചുവെന്നാണ് പരാതി. ഈ പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അതിഥി തൊഴിലാളികളെക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജയ് വിളിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
ഈ സംഭവത്താലാണ് ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ലക്ഷ്മി, സെക്രട്ടറിയായിരുന്ന ഷീജമണി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കാൻ തലശ്ശേരി സിജെഎം കോടതി ചക്കരക്കൽ പോലീസിന് ഉത്തരവ് നൽകിയത്. ഇക്കഴിഞ്ഞ മെയ് മൂന്നിന് ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് മുറ്റത്ത് സംഘടിപ്പിച്ച കൊവിഡ് നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള പരിപാടിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിരുന്നു.
മലയാളമറിയാത്ത അതിഥി തൊഴിലാളികളോട് നിങ്ങളെ ഇവിടെ നിന്ന് കൊണ്ടു പോകുന്നത് മുഖ്യമന്ത്രിപിണറായി വിജയൻ ആണെന്നും നാട്ടിൽ ചെന്നാൽ പിണറായി വിജയനെ കുറിച്ച് പുകഴ്ത്തി സംസാരിക്കണം എന്നും മറ്റും പ്രസിഡന്റ് ടി വി ലക്ഷ്മി പ്രസംഗിക്കുന്നത് തർജ്ജിമ ചെയ്ത് നൽകിയത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് താമസക്കാരനും വിമുക്ത ഭടനുമായ സുധീർ ബാബു ആയിരുന്നു. ആറാം പ്രതിയായ ഇദ്ദേഹത്തെ കൂടാതെ യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് അംഗങ്ങളായ വി.കെ.ശൈലജ,എം.കെ മോഹനൻ, സി സി അഷ്റഫ് എന്നിവരും സിപിഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി പി.കെ ശബരീഷ് കുമാർ, ചെമ്പിലോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം വി നികേഷ് കുമാർ എന്നിവരും കേസിൽ പ്രതികളാണ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 270, r/w 149 വകുപ്പുകൾ പ്രകാരവും 2020ലെ കേരള എപ്പിഡമിക്ക് ഡിസീസ് ഓർഡിനൻസിലെ 5,6 വകുപ്പുകൾ പ്രകാരവുമാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. മന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി ഇടതുപക്ഷ നേതാക്കൾ ക്കെതിരെ കോവിഡ് നിയമ ചട്ടലംഘനത്തിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരിക്കുകയും എന്നാൽ എംപിമാർ എംഎൽഎമാർ എന്നിവരുൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾക്കെതിരെ പോലീസ് കേസുകൾ റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കാനായി തലശ്ശേരി സിജെഎം കോടതി ഉത്തരവിട്ടിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനൂപ് അഡ്വ ഇആർ വിനോദ് മുഖേനെ നൽകിയ പരാതിയിലാണ് തലശേരി സിജെഎം കോടതി പഞ്ചായത്ത് പ്രസിഡന്റിനും സഹപ്രവർത്തകർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. എന്നാൽ നേരത്തെ ഈയൊരു ആവശ്യം ഉന്നയിച്ച് ചക്കരക്കല്ലിൽ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണ് ജില്ലാ കോടതിയെ പരാതിക്കാരൻ സമീപിച്ചത്.