13 ജില്ലകളിലും എൽഡിഎഫ്, തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിൽ പൊട്ടിത്തെറി, ബിജെപി വളർച്ച പടവലങ്ങ പോലെന്ന് കോടിയേരി
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താനുളള നീക്കം ജനം അംഗീകരിക്കില്ലെന്ന് കോടിയേരി കണ്ണൂരില്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
14 ജില്ലകളില്‍ 13ലും എല്‍ഡിഎഫ് വിജയിക്കും. ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ പടവലങ്ങ പോലെ താഴോട്ട് ആണെന്നും തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ
14 ജില്ലകളില്‍ 13ലും എല്‍ഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ഉടനീളം കാണുന്ന മുന്നേറ്റം എല്‍ഡിഎഫിന് അനുകൂലമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്നേറ്റം ഏഴ് ജില്ലകളില്‍ ആയിരുന്നു. ഇത്തവണ 14 ജില്ലകളില്‍ 13ലും എല്‍ഡിഎഫ് മുന്നേറുമെന്ന് കോടിയേരി പറഞ്ഞു.
ആ ജില്ല മലപ്പുറമാണോ
ഇടത് മുന്നണിക്ക് നഷ്ടപ്പെടുന്ന ജില്ല ഏത് എന്ന ചോദ്യത്തില്‍ നിന്നും കോടിയേരി ഒഴിഞ്ഞുമാറി. ആ ജില്ല മലപ്പുറമാണോ എന്ന ചോദ്യത്തിന് അത് വോട്ടെണ്ണി കഴിയുമ്പോള്‍ മനസ്സിലാകും എന്നാണ് കോടിയേരി ഉത്തരം പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുളള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം.
മറ്റാര്‍ക്കാണ് ആളുകള്‍ വോട്ട് നല്‍കുക
കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ പട്ടിണി ഇല്ലാതെ കാത്ത സര്‍ക്കാരിന് അല്ലാതെ മറ്റാര്‍ക്കാണ് ആളുകള്‍ വോട്ട് നല്‍കുക എന്ന് കോടിയേരി ചോദിച്ചു. 600 രൂപ മാത്രം ഉണ്ടായിരുന്ന ക്ഷേമ പെന്‍ഷന്‍ 1400 ആയി ഉയര്‍ത്തിയ സര്‍ക്കാരിന് അല്ലാതെ പെന്‍ഷന്‍ വീണ്ടും 600 ആക്കണം എന്ന് പറയുന്നവര്‍ക്ക് ആരെങ്കിലും വോട്ട് നല്‍കുമോ എന്നും കോടിയേരി ചോദിച്ചു.
ബോധപൂര്‍വ്വമുളള കളളപ്രചാരണം
സ്വര്‍ണ്ണക്കടത്ത് വിവാദത്തിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുളള ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഇത് ബോധപൂര്‍വ്വമുളള കളളപ്രചാരണം ആണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ആവശ്യങ്ങള്‍ ഉറപ്പാക്കിയ സര്‍ക്കാർ
സ്വര്‍ണ്ണക്കടത്ത് വൈകുന്നേരങ്ങളിലെ അന്തി ചര്‍ച്ചകളില്‍ മാത്രമാണ് വിഷയമാകുന്നത്. തിരഞ്ഞെടുപ്പില്‍ അത് ജനങ്ങളില്‍ പ്രതികരണം ഉണ്ടാക്കില്ലെന്ന് കോടിയേരി പറഞ്ഞു. ഭക്ഷണം, വീട്, ആരോഗ്യം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഉറപ്പാക്കിയ സര്‍ക്കാരാണ് കേരളത്തിലുളളതെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും
കോണ്‍ഗ്രസിനും ബിജെപിക്കും എതിരെയും കോടിയേരി പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടിയ കോണ്‍ഗ്രസ് നിലപാടിനോട് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് പോലും യോജിപ്പുണ്ടാകില്ല. തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും. അതേസമയം ബിജെപി 2015ല്‍ നിന്നും മുന്നേറില്ലെന്നും കോടിയേരി പറഞ്ഞു.
പടവലങ്ങ പോലെ താഴോട്ട്
ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാനും എല്‍എല്‍എമാരെ ചാക്കിലാക്കാനുമാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത്. അത്തരത്തില്‍ ഇവിടുത്തെ സര്‍ക്കാരിനെ തകര്‍ക്കാനാകുന്നില്ല. എംഎല്‍എമാരെയും നേതാക്കളേയും മാറ്റാനാകുന്നില്ല. അതിനാല്‍ മറ്റ് കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും കോടിയേരി പരിഹസിച്ചു.
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ
Recommended Video