ദേശീയ പാതയിൽ പൊലിസ് പരിശോധന ശക്തമാക്കി: നിയമം ലംഘിച്ചോടിയ 312 ടാങ്കർ ലോറികൾ പിടികൂടി
കണ്ണൂർ: കണ്ണൂർ -കാസർകോട് ദേശീയപാതയിൽ പാചകവാതക ലോറികൾ നിരന്തരം അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് പരിശോധന ശക്തമാക്കി പൊലിസ്.കഴിഞ്ഞ 'രണ്ടു ദിവസം നടത്തിയ വാഹന പരിശോധനയിൽ നിയമം ലംഘിച്ച 312 വാഹനങ്ങളാണ് കണ്ടെത്തിയത്.നിയമ ലംഘനത്തിന് പിഴയായി 38750 രൂപയീടാക്കിയിട്ടുണ്ട്. ദേശീയപാതയിൽ തുടർച്ചയായിനടന്ന ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങള്‍ തലവേദനയായി മാറിയപ്പോഴാണ് പൊലിസ് ശക്തമായ നടപടിയാരംഭിച്ചത്.

നിയമങ്ങൾ പാലിക്കാതെയാണ് പാചക വാതക ടാങ്കർ ലോറികൾ സഞ്ചരിക്കുന്നതെന്ന് പൊലിസ് പരിശോധനയിൽ വ്യക്തമായി. ഭൂരിഭാഗം വാഹനങ്ങളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് പൊലിസ് അറിയിച്ചു അമിത വേഗതയിലാണ് മംഗ്ളൂരിൽ കോഴിക്കോട് ഭാഗത്തേക്ക് പാചകം വാതകം നിറച്ചു പോകുന്ന ലോറികൾ സഞ്ചരിക്കുന്നത്. സിറ്റി പോലീസ് പരിധിയില്‍പ്പെട്ട ചാല, പുതിയതെരു, മേലെ ചൊവ്വ എന്നിവടങ്ങളില്‍ ഈ അടുത്തായി അശ്രദ്ധമായി ഗ്യാസ് ടാങ്കര്‍ ലോറി ഓടിച്ചതില്‍ വന്‍ അപകടങ്ങളാണ് നടന്നത്.. പൊലിസിൻ്റെയും നാട്ടുകാരുടെയും ഫയര്‍ ആന്‍ഡ് റസ്ക്യു ടീമിന്‍റെയും അവസരോചിതമായ രക്ഷാ പ്രവര്‍ത്തനമാണ് വന്‍ ദുരന്തത്തില്‍ നിന്നും ഈ പ്രദേശങ്ങള്‍ രക്ഷപ്പെട്ടത്. ഇത്തരം അപകടങ്ങള്‍ തുടര്‍ച്ചയായതോടെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ജില്ലയിലെ നാഷണല്‍ ഹൈവേകളില്‍ പോലീസ് കര്‍ശന പരിശോധനയാരംഭിച്ചത്.
Recommended Video
പാചക വാതകംവഹിച്ചു പോകുന്ന സമയത്ത് പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചു സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ പരിശോധിച്ചു അത്തരം വാഹനങ്ങളുടെ ഡ്രൈവര്‍ക്കെതിരെ കര്‍ശന നിയമ നടപടികളാണ് സ്വീകരിച്ചു വരുന്നത് പോലീസ് അറിയിച്ചു. സിറ്റി പോലീസ് പരിധിയിലെ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ട്രാഫിക്, കണ്ണൂര്‍ ടൌണ്‍, എടക്കാട്, ധര്‍മ്മടം, തലശ്ശേരി, ന്യൂ മാഹി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലെ നാഷണല്‍ ഹൈവേകളില്‍ നിരവധി ഗ്യാസ് ടാങ്കര്‍ ലോറികള്‍ ആണ് പരിശോധനക്ക് വിധേയമാക്കിയത്. കണ്ണപുരം 31, വളപട്ടണം 28, കണ്ണൂര്‍ ട്രാഫിക്, 92, കണ്ണൂര്‍ ടൌണ്‍ 15, എടക്കാട് 62, ധര്‍മ്മടം 23, തലശ്ശേരി 32, ന്യൂ മാഹി 29 ഗ്യാസ് ടാങ്കര്‍ ലോറികള്‍ പരിശോധിച്ചു, 38750 രൂപ പിഴ ഇനത്തിലായി ഈടാക്കുകയും ചെയ്തു. വാഹനങ്ങളില്‍ സൂക്ഷിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ മിക്കവാറും വാഹനങ്ങളില്‍ ഉണ്ടാവാറില്ല. തുടര്‍ദിവസങ്ങളിലും ഗ്യാസ് ടാങ്കര്‍ ലോറികളിലെ പരിശോധന കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications