തെരഞ്ഞെടുപ്പില്‍ വീശാന്‍ പാര്‍ട്ടികള്‍ക്കു വേണം പളപളക്കണ പുതുനോട്ട്: നടുവൊടിയുന്നത് പാവം ജനങ്ങളുടെ
കണ്ണൂര്‍: തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പണപിരിവ് ഉത്സവമാക്കി പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് കമിഷന്‍ ചെലവഴിക്കാവുന്ന സംഖ്യയുടെ കണക്ക് മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ എത്രയോ മടങ്ങാണ് സംസഥാനത്തിന്റെ ഇരുപതു മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും ചെലവഴിക്കുന്നത്. പ്രചാരണം ഡിജിറ്റലായതോടുകൂടി ചെലവുകള്‍ വര്‍ധിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്നണി നേതാക്കള്‍ പറയുന്നത്.
ഇതുകൂടാതെ റോഡ് ഷോ, പടുകൂറ്റന്‍ ഫ്‌ളക്‌സ്, തെരഞ്ഞെടുപ്പ് ഗാനങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിങ്ങനെ വൈവിധ്യങ്ങളിലൂടെയാണ് ഓരോപാര്‍ട്ടിയും തങ്ങളുടെ പ്രചാരണം കൊഴുപ്പിക്കുന്നത്. നവവോട്ടര്‍മാരെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ഓരോ പാര്‍ട്ടികളും ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് രൂപീകരിക്കുന്നത്. പ്രാദേശിക തലങ്ങളില്‍ ബൂത്തുതലം തൊട്ടു സൈബര്‍വിങുകള്‍ ശക്തമാണ്.

പ്രചാരണത്തിന് ഇവന്റ് മാനേജ് മെന്റ് കമ്പനികള്‍
നേരത്തെ ഭിത്തിയില്‍ പോസറ്ററൊട്ടിക്കുന്നതും ഉച്ചഭാഷിണിയിലൂടെയുള്ള വോട്ടഭ്യര്‍ഥനയും ജാഥകളും നടത്തിയിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ജോലിഭാരം കുറച്ചുകൊണ്ടു ഇവന്റ് മാനേജ്‌മെന്റ് കമ്പിനികളാണ് മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയുടെ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്. സ്ഥാനാര്‍ഥിയുടെ ചിത്രമുള്ള ആകര്‍ഷകമായ ബഹുവര്‍ണ ഫ്‌ളകസുകളും പോസറ്ററുകളും ഡിജിറ്റല്‍ പരസ്യങ്ങളും ഫോണ്‍ സന്ദേശങ്ങളും ചെയ്യുന്നത് ഇവരാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് കൂടുതലായി ഗൃഹസന്ദര്‍ശനവും ലഘുലേഖാ വിതരണവും കുടുംബയോഗങ്ങളും നടത്താനാണ് മുന്നണികള്‍ പ്രധാനമായും നിര്‍ദേശിക്കുന്നത്. ഇതുകൂടാതെ റോഡു ഷോ കൊഴുപ്പിക്കാന്‍ പരമാവധി ആളുകളെ കൂട്ടാനും നിര്‍ദേശമുണ്ട്.

താങ്ങാനാവാത്ത ഫണ്ട് പിരിവ്: നടുവൊടിഞ്ഞ് ജനങ്ങള്‍
ഫണ്ടു പിരിക്കുന്നതിലും അതു ചെലവാക്കുന്നതിലും മുന്‍പന്തിയില്‍ ഇടതുമുന്നണി തന്നെയാണ് ബഹുദൂരം മുന്‍പില്‍. പ്രത്യേകിച്ച് ബക്കറ്റ് പിരിവില്‍ സി.പി. എമ്മിന് ഒരു പ്രത്യേകകഴിവുതന്നെയുണ്ട്. കോടികള്‍ വേണമെങ്കിലും ഇങ്ങനെ സമ്പാദിക്കാന്‍ പാര്‍ട്ടിക്ക് കഴിയും. ഇക്കുറി ഓരോബൂത്തില്‍ നിന്നും 35,0000 രൂപ പിരിക്കാനാണ് മേല്‍കമ്മിറ്റികള്‍ ബൂത്തുകമ്മിറ്റികള്‍ക്കു നല്‍കിയ നിര്‍ദേശം. 250വീടുകള്‍ക്കു മുകളിലുള്ള ബൂത്തുകമ്മിറ്റികള്‍ അരലക്ഷത്തില്‍ കൂടുതല്‍പിരിക്കണം. എന്നാല്‍ പാര്‍ട്ടി ഉഗ്രശാസന വെട്ടിലാക്കിയിരിക്കുന്നത് സാധാരണ പ്രവര്‍ത്തകരെയാണ. ഇത്രയും വലിയ തുക ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്നത് ദുഷ്‌കരമാണെന്നാണ് ഇവര്‍ പറയുന്നത്. വീടുകളില്‍ ചെറിയ സംഖ്യപിരിച്ചെടുത്ത് ബാക്കിയുള്ളവ പ്രവാസികളില്‍ നിന്നും വ്യാപാരികളില്‍ നിന്നും സമാഹരിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ചെങ്കല്‍,കരിങ്കല്‍ക്വാറി ഉടമകള്‍, ജെ.സി.ബി, ക്രയിന്‍ ഉടമകള്‍ തുടങ്ങി സമൂഹത്തിലെ വന്‍തോക്കുകളില്‍ നിന്നും കൂടുതല്‍ പണം വാങ്ങി ക്വാട്ട തികയ്ക്കാനുള്ള നെട്ടോട്ടത്തിലാണ്് പ്രാദേശിക പ്രവര്‍ത്തകര്‍. എന്നാല്‍ ചെറുനഗരങ്ങളിലെ വ്യാപാരികളുടെ കാര്യം ഏറെ കഷ്ടമാണ്. മൂന്നുമുന്നണികള്‍ക്കും ഒരേ പോലെ ഫണ്ടുകൊടുക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ആര്‍ക്കെങ്കിലും കുറഞ്ഞുപോയാല്‍ പിന്നെ കച്ചവടം നടത്താനാകില്ലെന്ന അപ്രഖ്യാപിത ഭീഷണിയുമുണ്ട്. ജി. എസ്.ടി, നോട്ടുനിരോധനം എന്നിവ കൊണ്ടുതകര്‍ന്നു പോയ വ്യാപാര മേഖല ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. അതിനിടെയിലാണ് തെരഞ്ഞെടുപ്പിന്റെ പേരില്‍ പാര്‍ട്ടികള്‍ നടത്തുന്ന ഞെക്കിപ്പിഴിയല്‍.

കോണ്‍ഗ്രസും ബിജെപിയും അതു സ്‌റ്റൈല്‍ വേറെ
ഇടതു മുന്നണിയുടെ ഫണ്ടു പിരിവിനാണ് പേരിനെങ്കിലും കണക്കുണ്ടാകുമ്പോള്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഫണ്ടു പിരിവിന് കൈയും കണക്കില്ല. എവിടെ നിന്നും വരുന്നു എങ്ങോട്ടു പോകുന്നുവെന്നു ആര്‍ക്കുംകണക്കില്ല.കോണ്‍ഗ്രസിന് ഓരോ മണ്ഡലത്തിലും ചെലവഴിക്കാനുള്ള ഫണ്ട് ഹൈക്കമാന്‍ഡ് സാധാരണ കൊടുക്കാറുണ്ടെങ്കിലും ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടി ആകെ ഞെരുക്കത്തിലാണ്. ദേശീയ തലത്തില്‍ മാത്രമല്ല കെ.പി.സി.സിയുടെയും കാര്യം കഷ്ടത്തിലാണ്. ഓരോ സ്ഥാനാര്‍ഥിയും ജില്ലാകോണ്‍ഗ്രസു കമ്മിറ്റിയും തനതു രീതിയില്‍ വ്യാപക പണപിരിവ് നടത്തിയാണ് പിടിച്ചുനില്‍ക്കുന്നത്.കണ്ണൂര്‍ മണ്ഡലം യു.ഡി. എഫ് സ്ഥാനാര്‍ഥി കെ.സുധാകരനായി സുധാകരബ്രിഗേഡ് ഗള്‍ഫില്‍ നേരത്തെ വ്യാപകമായി പണപിരിവ് നടത്തിയിരുന്നു. ബംഗളൂര് പണപിരിവിനും തെരഞ്ഞെടുപ്പു പ്രചാരണത്തിനുമായി സുധാകരന്‍ തന്നെ നേരിട്ടിറങ്ങി. ജില്ലാകോണ്‍ഗ്രസിനായുള്ള ആസ്ഥാനമന്ദിരം പണിയുന്ന വേളയില്‍ വന്നെത്തിയ തെരഞ്ഞെടുപ്പ് ഡി.സി.സിയെ ഞെരുക്കിയിട്ടുണ്ടെന്നു ജില്ലാ നേതാക്കള്‍ പറയുന്നു.

ജനങ്ങളുടെ പോക്കറ്റ് കീറും!!
മുല്ലപ്പള്ളി നടത്തിയ ജാഥയ്ക്കു പുറമേ വീണ്ടും ഫണ്ടിനായി ജനങ്ങളെ സമീപിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നു നേതാക്കള്‍ തന്നെ പറയുന്നു.
അതുകൊണ്ടു തന്നെ ഇലക്ഷനിലെ ഓരോ ഘട്ടങ്ങളിലും പണചാക്കുകളെ തേടിയുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസ്. ഇതുകൂടാതെ ഓരോബൂത്തിലും പോസ്റ്റര്‍, ഫളക്‌സ് എന്നിവ ഉയര്‍ത്തുന്നതിനും മറ്റു ചിലവുകള്‍ക്കുമായുള്ള ഫണ്ട് അതതു ബൂത്തു കമ്മിറ്റികള്‍ തന്നെ നടത്തണമെന്നാണ് പാര്‍ട്ടി നല്‍കിയ നിര്‍ദേശം. സാമ്പത്തിക ബാധ്യത അധികം ഏല്‍ക്കേണ്ടി വരാന്‍ കഴിയാത്തതിനാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ ഇലക്ഷന്‍ പ്രചരണങ്ങളില്‍ പിന്നോട്ടുപോകുന്ന അവസ്ഥയും നിര്‍ജീവമാകുന്ന പ്രവണതയും കോണ്‍ഗ്രസിനുണ്ട്. ബി.ജെ.പിയുടെ കാര്യം ഇതിലും കഷ്ടമാണ്.കേരളത്തില്‍ എ പ്ലസൊഴികെയുള്ള മണ്ഡലങ്ങളില്‍ അധികം തുക ചെലവഴിക്കാന്‍ ദേശീയ നേതൃത്വത്തിന് വലിയ താല്‍പര്യമൊന്നുമില്ല. എന്നാല്‍ പരിമിതമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഫണ്ട് ഓരോമണ്ഡലത്തിലും എത്തിയിട്ടുണ്ട്. ബാക്കി ഓരോ ജില്ലാകമ്മിറ്റിയും സ്വരൂപിക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ആര്‍. എസ്. എസായതിനാല്‍ ഇക്കുറി ഫണ്ടും കൈക്കാര്യം ചെയ്യുന്നതും അവര്‍ തന്നെ. സാമ്പത്തികം ചെലവഴിക്കുന്നതില്‍ വളരെകര്‍ക്കശമായ നിലപാടാണ് ആര്‍. എസ്. എസിന്റെ രീതി. അതുകൊണ്ടു തന്നെ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടുലഭിക്കുന്നില്ലെന്ന പരാതി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുണ്ട്. തെരഞ്ഞെടുപ്പില്‍ അടിമുടി ആര്‍. എസ്. എസ് നിറഞ്ഞു നില്‍ക്കുമ്പോള്‍ നിര്‍ജീവമാവുകയാണ് ബി.ജെ.പി പ്രാദേശിക കമ്മിറ്റികള്‍.












Click it and Unblock the Notifications