കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും പിടിവലിയും നടന്നു.

കണ്ണൂര്‍: സംസ്ഥാന ബഡ്ജറ്റിലെ നികുതി വര്‍ധനവിനെതിരെ കണ്ണൂരില്‍ ബി.ജെ.പി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും പിടിവലിയും നടന്നു. ബാരിക്കേഡ് വെച്ചു പൊലിസ് ഒന്നാം കവാടം അടച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ പ്രകോപിതരായി ബാരിക്കേഡ് തള്ളി താഴെയിടാന്‍ ശ്രമിച്ചത്. ഇതു തടഞ്ഞ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ വിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഏകദേശം അര മണിക്കൂറോളം സംഘര്‍ഷം നീണ്ടു. തുടര്‍ന്ന് നേതാക്കള്‍ ഇടപ്പെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഒന്നാംഗേറ്റ് ഉപരോധിച്ചു പ്രതിഷേധ ധര്‍ണ നടത്തി.
ഇന്ധന വിലയടക്കം വര്‍ധിപ്പിച്ച മുഖ്യമന്ത്രി പിണറായിവിജയനെയും ധനമന്ത്രി ബാലഗോപാലിനെയും ജനങ്ങള്‍ നിലയ്ക്ക് നിര്‍ത്തുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയരുന്നു അദ്ദേഹം.
കൂട്ടിയ നികുതി ഒരു രൂപ പോലും കുറക്കില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്തി ബാലഗോപാല്‍ പറഞ്ഞത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഇവിടെ സുഖമായി ഭരിക്കാമെന്ന് പിണറായി വിജയനും ധനമന്ത്രി ബാലഗോപാലും ധരിക്കേണ്ടതില്ല. ഈ സാക്ഷര കേരളം ആദ്യമായാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ എബിസിഡി അറിയാത്ത ഒരാളെ ധനകാര്യ മന്ത്രിയാക്കിയത്. ഇപ്പോള്‍ ധനമന്ത്രി പറയുന്നത് ഞങ്ങളെ കേന്ദ്രം കടം വാങ്ങാനനുവദിക്കുന്നില്ലെന്നാണ്. നൂറ് രൂപ കടമെടുത്താല്‍ കേവലം മൂന്ന് രൂപ മാത്രമാണ് വികസനത്തിന് വേണ്ടി ചെലവവഴിക്കുന്നത്. അര്‍ഥശാസ്ത്രത്തിന്റെ ഹരിശ്രീയറിയാത്തവരെ എങ്ങനെയാണ് കടം വാങ്ങാന്‍ അനുവദിക്കുക. കേരളത്തില്‍ 10 ലക്ഷം കോടിയുടെ വരുമാനമുണ്ടെന്നും അതു കൊണ്ട് കടം വാങ്ങാമെന്നുമാണ് ധനവന്ത്രി പറയുന്നത്. ബാലഗോപാലിനെ പിണറായി ധനമന്ത്രിയാക്കിയത് അദ്ദേഹത്തിന്റെ കഴിവ് പരിഗണിച്ചല്ല. മറിച്ച് പിണറായിയിടെ വിനീത വിധേയനായതു കൊണ്ട് മാത്രമാണ്.
കേരളത്തിലെ ധനകാര്യ വകുപ്പ് ആറ് മാസം ബിജെപിയെ ഏല്‍പിച്ചാല്‍ ഒരു അധിക നികുതിയും ചുമത്താതെ 15000 കോടി രൂപയുടെ വരുമാനമുണ്ടാക്കിക്കാണിച്ച് തരാം. നികുതി വെട്ടിപ്പുകാരെയും സ്വര്‍ണ്ണക്കച്ചവടക്കാരെയും നിലയ്ക്ക് നിര്‍ത്തിയാല്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാം. നികുതി വെട്ടിപ്പുകാരുടെയും സ്വര്‍ണ്ണക്കച്ചവടക്കാരുടെയും മുന്നില്‍ മുട്ടിലിഴയുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇടതു വലതു മുന്നണികള്‍ക്ക് ഇത്തരം പ്രമാണിമാരുടെ മുന്നില്‍ മുട്ടിലിഴയുന്ന നിലപാടാണ്. കേരളത്തിലെ ദയനീയമായ സാമ്പത്തിക അസ്ഥയ്ക്ക് കാരണം സര്‍ക്കാരിന്റെ നിലപാടാണ്. കടം കയറി ആത്മഹത്യചെയ്യുന്നവരുടെ നാടായി കേരളം മാറുകയാണ്.
2014 ല്‍ ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നെങ്കില്‍ ഇന്ന് അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ഇന്ത്യ സാമ്പത്തികമായി മുന്നോട്ട് പോകുമ്പോള്‍ പകരം കേരളം അതിദയനീയമായി പിന്നോട്ട് പോവുകയാണ്. ഇടത് സര്‍ക്കാരിന്റെ വികസന വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തെ എല്ലാ മേഖലയിലും പിന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് സംസരിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ. ശ്രീധര പൊതുവാള്‍, എ.പി. ഗംഗാധരന്‍, വി.വി. ചന്ദ്രന്‍, സി. നാരായണന്‍, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, പി. ആര്‍. രാജന്‍. വി.പി. സുരേന്ദ്രന്‍, എന്‍. രതി, റീന മനോഹരന്‍, ഇ.പി. ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ നറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയയും പറഞ്ഞു.വ്യാഴാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് കലക്ടറേറ്റിലേക്ക് ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ നിന്നും പ്രതിഷേധ മാര്‍ച്ചു നടത്തിയത്.












Click it and Unblock the Notifications