കണ്ണൂരിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
വളപട്ടണം: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് പള്ളിപ്രത്ത് ഗുഡ്‌സ് ഓട്ടോ റിക്ഷയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. സിന്തറ്റിക്ക്മാരക മയക്കുമരുന്നായ ഹാഷീഷ് ഓയിലുകളുമായി മൂന്നു യുവാക്കളെയാണ് കക്കാട് വെച്ച് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത് .
കണ്ണൂര്‍ കൊറ്റാളിയിലെ ചെറുവല്‍ ഹൗസില്‍ സി.പി.അര്‍ഷാദ്(30) അലവില്‍ സുന്ദരാലയത്തില്‍ എം.ജിതിന്‍ (27) പുതിയങ്ങാടി ബീച്ച് റോഡിലെ മുരു കാലയത്തില്‍ ബി.രാഹുല്‍ രാജ് (27) എന്നിവരെയാണ് കക്കാട് പള്ളിപ്രത്ത് വെച്ച് കണ്ണൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്.പള്ളി പ്രത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എല്‍.13/സെഡ് 8835 നമ്പര്‍ ഗുഡ്‌സ് ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് 30 ഗ്രാം ഹാഷീഷ് ഓയിലടങ്ങിയ ആറുകുപ്പികള്‍ പൊലീസ് സംഘം പിടിച്ചെടുത്തത്.തുടര്‍ന്ന് വാഹനവും പ്രതികളേയും കസ്റ്റഡിയിലെടുക്കയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കണ്ണൂര്‍ നഗരത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതിലേറെ മയക്കുമരുന്ന് വേട്ടായണ് പൊലിസും എക്‌സൈസും നടത്തിയത്. വരും ദിനങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
കണ്ണൂര്‍ കോര്‍പറേഷനിലെ മയക്കുമരുന്ന് വില്‍പന കേന്ദ്രമായി കക്കാട് മാറിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ കക്കാട് രാത്രികാല വാഹന പരിശോധന പൊലിസ് ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായവര്‍ മയക്കുമരുന്ന് വില്‍പനക്കാരാണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിദ്യാര്‍ത്ഥികളും യുവാക്കളുമടങ്ങുന്നവര്‍ക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും നിരവധി കോണ്‍ടാക്റ്റ് നമ്പറുകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഇതു കേന്ദ്രീകരിച്ചു വരുംദിനങ്ങളില്‍ അന്വേഷണം ഇവരിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പൊലിസ് അറിയിച്ചു.കഴിഞ്ഞ ഒരുവര്‍ഷമായി കണ്ണൂരില്‍ റെക്കാര്‍ഡ് മയക്കുമരുന്ന് വേട്ടയാണ് നടന്നത്. മൂന്ന് കോടിയുടെ മയക്കുമരുന്നുമായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂരില്‍ ദമ്പതികള്‍ അറസ്റ്റിലായത്. ഈകേസില്‍ പന്ത്രണ്ടുപേരാണ് അറസ്റ്റിലായത്.












Click it and Unblock the Notifications