കെ റെയിലിനെതിരെ പ്രതിഷേധം, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് പോലീസിന് മുന്നിൽ മർദ്ദനം
കണ്ണൂർ: കെ റെയിൽ വിശദീകരണ യോഗത്തിനിടെ കണ്ണൂരിൽ സംഘർഷം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്ക് മർദ്ദനമേറ്റു. മന്ത്രി എംവി ഗോവിന്ദൻ സംസാരിക്കവേ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസുകാരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കി. അതിനിടെയാണ് റിജിൽ മാക്കുറ്റി അടക്കമുളളവർക്ക് മർദ്ദനമേറ്റത്. പോലീസ് സാന്നിധ്യത്തിലായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ ജനസമക്ഷം സിൽവർ ലൈൻ പരിപാടിക്കിടെ ആയിരുന്നു സംഭവം.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജർ ഉൾപ്പെടെ ഉളളവരാണ് മർദ്ദിച്ചത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കെ റെയിലിന് എതിരെ കോൺഗ്രസിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ പൌരപ്രമുഖരുടെ വിശദീകരണ യോഗം വിളിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് ഇത്തരമൊരു യോഗം നടത്തുന്നതിലെ പ്രതിഷേധം അറിയിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് എന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കി.

പരിപാടി നടക്കുന്ന ഹാളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതിനിടെ ഡിവൈഎഫ്‌ഐ നേതാക്കള്‍ അടക്കമുളള തെരുവുഗുണ്ടകളെ പോലെ ഉളളവരാണ് തങ്ങളെ ക്രൂരമായി ആക്രമിച്ചത് എന്നും റിജില്‍ മാക്കുറ്റി ആരോപിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുളള അവകാശമുണ്ടെന്നും ഡിവൈഎഫ്‌ഐയെ പോലെ സമരം ചെയ്യുന്ന ഒരു സംഘടനയിലെ ആളുകളാണ് സമരക്കാരെ കായികമായി നേരിട്ടത് എന്നും റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാക്കളായ വിടി ബൽറാമും ഷാഫി പറമ്പിലും അടക്കമുളളവർ സംഭവത്തിൽ പ്രതിഷേധം ഉയർത്തി രംഗത്ത് വന്നിട്ടുണ്ട്. ഷാഫി പറമ്പിലിന്റെ പ്രതികരണം ഇങ്ങനെ: '' പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ കെ-റയിലിൽ രക്ഷപ്പെടാമെന്ന കരുതണ്ട .
സിപിഎം 'സോ കോൾഡ് പൗരപ്രമുഖരെ' മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയിൽ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാർ നടത്തിയ ജാനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പോലീസ് നോക്കി നിൽക്കെ DYFI ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല .
പണി അറിയാത്ത പോലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാർട്ടിക്കാരും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെ നടത്തിയ അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ പേരിൽ തെരുവിൽ ആളെ കൂട്ടി ഇറങ്ങുവാൻ അറിയാഞ്ഞിട്ടല്ല, നാടിനെ ഓർത്തിട്ടാണ് ചെയ്യാത്തത്. ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും''.
വിടി ബൽറാമിന്റെ പ്രതികരണം ഇങ്ങനെ: '' കെ റെയിലിനെതിരെയുള്ള ജനകീയ പ്രതിഷേധങ്ങളെ സിപിഎം ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കാമെന്നാണോ പിണറായി വിജയനും കൂട്ടരും കരുതിയിരിക്കുന്നത്? കണ്ണൂരിൽ പ്രതിഷേധ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റിയേയും സുദീപ് ജെയിംസിനേയും പോലീസിന്റെ സാന്നിധ്യത്തിൽ സിപിഎം ക്രിമിനലുകൾ മർദ്ദിക്കുന്ന ദൃശ്യങ്ങളാണിത്. ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ കെ-ഭൂതത്തിന്റെ ഭൂതഗണങ്ങൾ കയ്യൂക്ക് കാട്ടി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ അതിനെങ്ങനെ മറുപടി പറയണമെന്ന് കോൺഗ്രസിനും അറിയാമെന്നത് മറക്കണ്ട''.












Click it and Unblock the Notifications