ദുബായ് ബാങ്കുകളിൽ നിന്ന് 340 കോടിയോളം തട്ടി; കാസർഗോഡ് സ്വദേശിക്കെതിരെ ഇഡി നടപടി
യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്ന് 340 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കാസർഗോഡ് സ്വദേശിയുടെ സ്വത്തുക്കൾ മരവിപ്പിച്ച് ഇഡി. വ്യവസായി അബ്ദുറഹിമാൻ ചേനോത്ത് തിരുമ്മലിന്റെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇയാളുടെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ പോലീസ് പിടിച്ചെടുത്തു. കാസർകോട് ചന്തേര പോലീസ് ഫയൽ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ഇഡി അറിയിച്ചു
ഷാര്‍ജയിലെ ഇന്‍വെസ്റ്റ് ബാങ്കില്‍ നിന്ന് 100 കോടിയിലേറെ രൂപയാണ് അബ്ദുറഹിമാന്‍ വായ്പയെടുത്തത്. ഹെക്സ ഓയില്‍ ആന്‍ഡ് ഗ്യാസ് സര്‍വീസെന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു വായ്പ എടുത്തത്. 2017 ഒക്ടോബറിലും 2018 ജനുവരിയിലും ബാങ്ക് രണ്ട് തവണയായിട്ടാണ് ബാങ്ക് പണം നൽകിയത്. വായ്പയുടെ ഒരു ഭാഗം അദ്ദേഹം തിരിച്ചടച്ചെങ്കിലും 83 കോടിയോളം രൂപ തിരിച്ചടിച്ചില്ല. തുടർന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്ക് പ്രതിനിധി ചന്തേര പോലീസിനെ സമീപിക്കുകയും അബ്ദുറഹിമാനെതിരെ വഞ്ചന കേസ് ഫയൽ ചെയ്യുകയും ചെയ്തു.

2022 ൽ ഹെക്സാ ഓയിൽ ആന്റ് ഗ്യാസ് സർവ്വീസ് ജീവനക്കാരനായ ഷംസീർ എന്ന മൊഗ്രാൽ പുത്തൂർ സ്വദേശിയും അബ്ദുറഹ്മാനെതിരെ പോലീസിന് പരാതി നൽകിയിരുന്നു. ദുബായ് ബാങ്കിൽ നിന്നും 77 ലക്ഷത്തോളം രൂപ തന്നെകൊണ്ട് വായ്പയെടുപ്പിച്ചുവെന്നാരോപിച്ചായിരുന്നു പരാതി. അതേസമയം അബ്ദുറഹ്മാൻ കേരള ഹൈക്കോടതിയെ സമീപിക്കുകയും ആദ്യ കേസിൽ (ഇൻവെസ്റ്റ് ബാങ്ക് തട്ടിപ്പ്) പോലീസ് അന്വേഷണത്തിന് സ്റ്റേ നേടിയെടുക്കുകയും ചെയ്തു. രണ്ടാമത്തെ പരാതിയിൽ ഷംസീർ കോടതിയിലും പൊലീസ് സ്റ്റേഷനിലും നൽകിയ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതോടെ പോലീസ് ഇത് സംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ വിദേശരാജ്യങ്ങളിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങുന്ന ഇന്ത്യകാർക്കെതിരെ ഇഡി അന്വേഷണം ശക്തമാക്കിയതോടെയാണ് അബ്ദുറഹ്മാനെതിരേയും അന്വേഷണം നടന്നത്. തുടർന്ന് ഇദ്ദേഹവുമായി ബന്ധപ്പെട്ട 9 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ആദ്യ പരാതിയിൽ 83 കോടിയോളം തട്ടിയെന്നാണ് പരാതിയെങ്കിലും പരിശോധനയിൽ ഇൻവെസ്റ്റ് ബാങ്ക് ഉൾപ്പെടെ ഒന്നിലധികം ബാങ്കുകളിൽ നിന്നായി അബ്ദുറഹിമാൻ ഏകദേശം 340 കോടിയോളം വായ്പയെടുത്തതായി കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ബാങ്കിൽ നിന്ന് തട്ടിയ പണം സിനിമ, റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായി നിക്ഷേപിച്ചെന്നും ഇഡി വ്യക്തമാക്കുന്നു.പരിശോധനയിൽ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി.












Click it and Unblock the Notifications