കാസർഗോഡ് അനന്തപത്മനാഭ സ്വാമി തടാക ക്ഷേത്രത്തിൽ വീണ്ടും മുതല; സ്ഥിരീകരിച്ച് ക്ഷേത്രം അധികൃതർ
കാസർഗോഡ്: അനന്തപുരം അനന്തപത്മനാഭ സ്വാമി തടാക ക്ഷേത്രത്തിൽ വീണ്ടും മുതലയെ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ക്ഷേത്രം അധികൃതർ. മുതലയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര അധികൃതർ കുളത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വൈകീട്ടോടെ മുതല കുളത്തിലുള്ളതായി അധികൃതർ വ്യക്തമാക്കിയത്.
നിവേദിച്ച പ്രസാദ ചോറ് കഴിച്ച് ജീവിച്ചിരുന്ന ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഒന്നരവർഷം മുൻപ് ചത്തിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് അതേ കുളത്തിൽ മുതലയെ കണ്ടതായി ആദ്യം ക്ഷേത്രം അധികൃതരെ അറിയിച്ചത്. ഈ വിവരം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇയാളെടുത്ത വീഡിയോയും വ്യാപകമായി പ്രചരിക്കപ്പെട്ടു. വീണ്ടും ബബിയ പ്രത്യക്ഷപ്പെട്ടു എന്ന തരത്തിലായിരുന്നു പ്രചരണം. ഇതിന് പിന്നാലെയാണ് ക്ഷേത്രം അധികൃതർ വിശദമായ പരിശോധന നടത്തിയത്.

എന്നാൽ ആദ്യം മുതലയെ കണ്ടെത്തിയിരുന്നില്ല. ഇതോടെ വ്യാജപ്രചരണമാണ് എന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു. മാത്രമല്ല കണ്ടത് ഉടുമ്പിനെ ആണെന്നും മുതല അല്ലെന്നുമായിരുന്നു ക്ഷേത്രം ജീവനക്കാർ പറഞ്ഞത്. പിന്നീട് വീണ്ടും വിശദമായ പരിശോധന നടത്തുകയായിരുന്നു. കുളത്തിന് ഉള്ളിലായി ഒരു മടയുണ്ട്. ഇതിലാണ് സ്ഥിരമായി മുമ്പുണ്ടായിരുന്ന മുതല കഴിഞ്ഞുവന്നിരുന്നത്. ഈ മടയിലാണ് ഇപ്പോൾ കണ്ടെത്തിയ മുതല ഉണ്ടായിരുന്നതെന്നും വൈകീട്ടോടെയാണ് മുതല പുറത്തുവന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്ത്യയിലെ ഏക തടാക ക്ഷേത്രമാണ് കാസർഗോഡ് അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രം. നിരുപദ്രവകാരിയായ ബബിയ ക്ഷേത്രത്തിലെ പ്രത്യേകതയായിരുന്നു. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്നു മുതലയെ ബ്രിട്ടീഷ് സൈനികന്‍ വെടിവച്ചു കൊന്നെന്നും ദീവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യേക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.പണ്ട് സര്‍ക്കസുകാര്‍ ആരെങ്കിലും മുതലക്കുഞ്ഞിനെ കുളത്തില്‍ കൊണ്ടിട്ടതാകും എന്നും വിശ്വസിക്കപ്പെടുന്നുണ്ട്.
ബബിയയിൽ നിന്ന് വന്യമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് പൂജാരിയും നാട്ടുകാരും ഭക്തജനങ്ങളും മുൻപ് പറഞ്ഞിരുന്നു. പൂജ കഴിഞ്ഞു പൂജാരി മണിയടിക്കുമ്പോൾ മാത്രമാണ് മുതല നിവേദ്യ ചോറിനായി പുറത്തിറങ്ങാറുണ്ടായിരുന്നത്. മുതലയെ കാണാൻ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ ഒഴുകുമായിരുന്നു. മുതലയ്ക്ക് നിവേദ്യം നല്‍കുന്നത് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടാണ്. ഇഷ്ടകാര്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുള്ളത്. വഴിപാട് നിവേദ്യം പൂജാരി കുളത്തില്‍ എത്തി നല്‍കാറാണ് പതിവ്. ഒരിക്കൽ ക്ഷേത്രക്കുളത്തിൽ നിന്നും പുറത്തുവന്ന് ക്ഷേത്ര നട വരെ എത്തിയ മുതലയുടെ വീഡിയോ ക്ഷേത്രം പൂജാരി പങ്കിട്ടിരുന്നു.












Click it and Unblock the Notifications