'മൃതദേഹം എപ്പോഴെത്തുമെന്ന് അറിയില്ല';കരഞ്ഞ് തളർന്ന് ഭാര്യ മണി..കുഞ്ഞിക്കേളുവിന്റെ മരണം നാട്ടിലെത്താനിരിക്കെ
കാസർഗോഡ്: കുവൈറ്റിലെ ജോലി മതിയാക്കി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു, ഇളയ മകനും കൂടി ഒന്ന് കരപ്പറ്റിക്കഴിഞ്ഞാൽ വിശ്രമിക്കാമെന്നായിരുന്നു ചിന്ത, അതിനിടയിലാണ് ഈ ദുരന്തം'..കരച്ചിലൊതുക്കി പിലിക്കോട് എരവിലെ കുഞ്ഞിക്കേളുവിന്റെ ബന്ധുക്കൾ പറയുന്നു. കുവൈത്തിലെ ദുരന്തത്തിൽ കേളുവിനെ നഷ്ടമായെന്ന് വിശ്വസിക്കാൻ ഭാര്യ മണിക്കോ മക്കൾക്കോ ഇതുവരേയും കഴിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
എപ്പോഴും ഭാര്യ മണിയെ വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുന്ന പതിവുണ്ട് കേളുവിന്. ബുധനാഴ്ച കോൾ വരാതിരുന്നതോടെ മണിക്ക് ആവിലാതിയായിരുന്നു. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലാർക്കാണ് മണി. ഓഫീസിലെത്തിയപ്പോഴും വിളിച്ചു നോക്കി. ഇതിനിടയിലാണ് കുവൈത്തിലെ ദുരന്ത വാർത്ത വരുന്നത്. പ്രീയപ്പെട്ടവന് ഒന്നും വരരുതേ എന്ന പ്രാർത്ഥനയിലായിരുന്നു അവർ. ബഹളത്തിനിടയിൽ ഫോണെടുക്കാതിരുന്നതാകും എന്ന് സഹപ്രവർത്തകരും സമാധാനിപ്പിച്ചു.

എന്നാൽ വൈകീട്ടോടെ കേളുവും അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന വിവരം മണിയെ തേടിയെത്തി. അപ്പോഴും മരണം സ്ഥിരീകരിച്ചിരുന്നില്ല. വൈകീട്ടോടെ മണിയെ സഹപ്രവർത്തകർ ഇളമ്പച്ചിയിലെ വീട്ടിലെത്തിച്ചു. തന്റെ നല്ലപാതിയെ കുറിച്ചുള്ള വിവരമറിയാതെ വാവിട്ട് കരഞ്ഞ മണിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ കഷ്ടപ്പെട്ടു.
മരണ വാർത്ത സ്ഥിരീകരിക്കാനായി പലപ്പോഴായി വിളിച്ചെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് മാത്രമാണ് കുവൈത്തിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്. നോർക്കയേയും കുടുംബം ബന്ധപ്പെട്ടിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇന്ന് ഉച്ചയോടെ കേളു ജോലി ചെയ്തിരുന്ന എൻ ബി ടി സി ഗ്രൂപ്പിൽ നിന്നും മകനെ തേടി മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരം എത്തിയതായി മണിയുടെ സഹോദരൻ ശ്രീകണ്ഠൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. 'മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്നത് സംബന്ധിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. ഡിഎൻഎ, ബയോമെട്രിക് ടെസ്റ്റുകൾ വൈകീട്ടോടെ പൂർത്തിയാകും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്. വൈകീട്ടോടെ ഉത്തരവാകും എന്നാണ് ഇപ്പോൾ പ്രവാസി സംഘടനകൾ പറയുന്നത്', ശ്രീകണ്ഠൻ പറഞ്ഞു.
അവസാനം വന്നത് കഴിഞ്ഞ ഓണത്തിന്
പിലിക്കോട് എരവിലെ നിർധനകുടുംബത്തിലെ ഏഴുമക്കളിൽ ആറാമത്തെയാളാണ് കേളു. പോളിടെക്കിനിക്കിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിങ് പാസായതിന് പിന്നാലെ ഗൾഫിലേക്ക് പറയുന്നു. കഴിഞ്ഞ 30 വർഷമായി എൻബിടിസി ഗ്രൂപ്പിൽ പ്രൊഡക്ഷൻ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അദ്ദേഹം നാട്ടിലേക്ക് വന്നത്. ഈ ഓണത്തിന് വരാനിരിക്കുകയായിരുന്നു.58 വയസായി കേളുവിന്. രണ്ട് വർഷം കഴിഞ്ഞാൽ ജോലിയിൽ നിന്നും വിരമിക്കും. ഇളയ മകന് ജോലിയൊന്നും ആയിരുന്നില്ല. അവനേയും കരപറ്റിച്ച് വിശ്രമ ജീവിതം ഭാര്യയ്ക്കൊപ്പം ഇളമ്പിച്ചിയിലെ വീട്ടിൽ വേണമെന്ന ആഗ്രഹിച്ചിരിക്കെയാണ് ദുരന്തം കേളുവിനെ മാടിവിളിച്ചത്.












Click it and Unblock the Notifications