തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളോടും നേരിട്ട് ഹാജരാകാൻ കോടതി
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് കർശന നിർദ്ദേശം നൽകിയത്. പ്രതികളാരും തന്നെ കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിരുന്നെങ്കിലും സുരേന്ദ്രനടക്കം ആരും തന്നെ ഹാജരായിരുന്നില്ല. അടുത്ത 21 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനിടിയിലാണ് കേസിന് ആസ്പദമായ സംഭവം. മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർത്ഥിയായ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ബി ജെ പി അധ്യക്ഷനെതിരായ കേസ്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ട് പോകൽ ആരോപണവുമായി കുടുംബവും ബി എസ് പിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി കെ സുന്ദര രംഗത്തെത്തിയത്.
കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി രമേശനാണ് കാസർകോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. കോടതിയുടെ നിർദ്ദേശ പ്രകാരം ബദിയഡുക്ക പോലീസായിരുന്നു കേസ് ഫയൽ ചെയ്തത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ വർഷം ജനവരി 12 നായിരുന്നു കേസിൽ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി കൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
സുരേന്ദ്രനെ കൂടാതെ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബി ജെ പി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്‌ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. 115 സാക്ഷികളാണ് കേസിലുള്ളത്. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.












Click it and Unblock the Notifications