'കമ്മ്യൂണിസത്തിലേക്ക് പോയാല്‍ ഇസ്ലാമില്‍ നിന്ന് പോകുന്നതിന് തുല്യം'; വിവാദ പ്രസംഗവുമായി ലീഗ്
കാസര്‍ഗോഡ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വീണ്ടും വിവാദ പ്രസ്താവന നടത്തി മുസ്്‌ലിം ലീഗ്. കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന പ്രസ്താവനയാണ് മുസ്്‌ലിം ലീഗ് വീണ്ടും ഉന്നയിച്ചിരിക്കുന്നത്. മതമാണ് പ്രശ്‌നമെന്ന മുസ്ലീം ലീഗ് നേതാക്കളുടെ പ്രയോഗം ആവര്‍ത്തിക്കുകയാണ് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.
പടന്ന പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ സംഘടിപ്പിച്ച മുസ്ലീം ലീഗ് കുടുംബ സംഗമത്തിലാണ് സലാമിന്റെ വിവാദ പരാമര്‍ശം. കണ്ണൂര്‍ തളിപറമ്പിലെ മുസ്ലീം യുവതിയുടെ മിശ്രവിവാഹത്തെ പരാമര്‍ശിച്ചാണ് പിഎംഎ സലാം വിവാദ പ്രസ്താവന ഉന്നയിച്ചത്. കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോയാല്‍ അവര്‍ ഇസ്ലാമില്‍ നിന്ന് അകലുകയാണെന്ന് പിഎം എ സലാം തുടക്കത്തില്‍ പറഞ്ഞത്.

മതാചാരപ്രകാരമല്ലാതെ വിവാഹം കഴിക്കുന്നവര്‍ മുസ്ലീം ലീഗില്‍ നിന്നോ മുസ്ലീം ലീഗ് ഓഫീസില്‍ നിന്നോ അല്ല പുറത്ത് പോകുന്നതെന്നും ഇസ്ലാമില്‍ നിന്നാണെന്നും നമ്മുടെ കുടുംബത്തിലെ പുതിയ തലമുറ ഇസ്ലാമില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും സലാം പറഞ്ഞു. നേരത്തേ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും മിശ്രവിവാഹം വ്യഭിചാരമാണെന്ന് പ്രസ്താവന നടത്തി മുസ്ലീം ലീഗിന്റെ ലീഗ് സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി വിവാദത്തിലായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെുമെടുത്തിരുന്നു.

കമ്മ്യൂണിസത്തിലേക്ക് ഒരാള്‍ പോവുകയെന്നതെന്ന് പറഞ്ഞാല്‍ ഇസ്ലാമില്‍ നിന്നും അകലുകയെന്നാണ് അര്‍ത്ഥം. കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ തളിപറമ്പില്‍ സഹലയെന്ന് പറയുന്ന പെണ്‍കുട്ടി പോറ്റി വളര്‍ത്തിയ കുടുംബത്തെ വിട്ട് പ്രഭാത് എന്ന് പറയുന്ന ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മകന്റെ കൂടെ ഇറങ്ങി പോയി. കല്യാണം കഴിച്ചു. ആ കുട്ടി പോയത് മുസ്ലീം ലീഗില്‍ നിന്നല്ല, ലീഗ് ഓഫീസില്‍ നിന്നുമല്ലെന്നും സലാം പറഞ്ഞു. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് മുസ്്‌ലിം ലീഗ് നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ഒപ്പം സിപിഎമ്മിനെതിരെ ശക്തമായി വിമര്‍ശനം വിവാദ പ്രസ്താവനയും നടത്തിയത്.

മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയും പറഞ്ഞിരുന്നു. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കെ എം ഷാജിയുടെ പ്രസ്താവന. എന്തെങ്കിലും പ്രാദേശിക പ്രശ്നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണെന്നും തലശ്ശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാമെന്നും ഇവിടെ നിന്നൊക്കെ ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് പോയ മുസ്ലിം കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ മതത്തില്‍ നിന്നും കൂടിയാണ് വിട്ടുപോയതെന്നും ഷാജി പറഞ്ഞിരുന്നു. ഈ സാഹചര്യം അനുവദിക്കരുതെന്നും സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചുപോകുകയാണ് ചെയ്തിരിക്കുന്നത്. തെക്കന്‍ ജില്ലകളിലെ ഈഴവര്‍ മുന്നേറിയപ്പോള്‍ വടക്കന്‍ ജില്ലകളിലെ ഈഴവര്‍ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണെന്നും കെ എം ഷാജി പറഞ്ഞു.

അധികാരത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തോട് ചൊറിച്ചിലാണെന്നും സ്പീക്കര്‍ എംബി രാജേഷിന്റെ ഭാര്യ നിനിതക്ക് ജോലി ലഭിച്ചത് മുസ്ലിം ലീഗ് നടത്തിയ പോരാട്ടത്തിന്റെ ഫലമാണെന്നും കെ എം ഷാജി പറഞ്ഞിരുന്നു. നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് പി എസ് സി. വഖഫ് പ്രശ്നം സമുദായത്തിന്റെ മൊത്തം പ്രശ്നമാണ്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലീഗിന്റെ പതാകക്ക് കീഴില്‍ നിന്ന് മുജാഹിദിനെയും സുന്നിയെയും വേര്‍തിരിക്കാനാകില്ലെന്നും കെ എം ഷാജി അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications