ക്യാമ്പിലെ വസ്‌ത്രങ്ങൾക്ക് ചെലവിട്ടത് 11 കോടി, ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000; വയനാട്ടിലെ കണക്കുകൾ പുറത്ത്
വയനാട്: കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭാഗമായി നടന്ന രക്ഷാപ്രവർത്തനത്തിന്റെയും മറ്റും ചിലവ് കണക്കുകൾ പുറത്ത്. ക്യാമ്പിലെ വസ്‌ത്രങ്ങൾക്ക് മാത്രം 11 കോടിയോളം രൂപ ചെലവഴിച്ചുവെന്നാണ് സൂചന. കൂടാതെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ആകെ 2 കോടി 76 ലക്ഷം രൂപ മുടക്കിയെന്നും കണക്കുകളിൽ പറയുന്നുണ്ട്. ആകെ 359 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. അങ്ങനെ കൂട്ടുമ്പോൾ ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000 രൂപയാണ് ചെലവായത്.
നിലവിൽ ദുരിതബാധിതർക്ക് പ്രഖ്യാപിച്ചതിനേക്കാൾ തുക ചിലവായത് വളണ്ടിയർമാർക്ക് ആണെന്ന് കണക്കുകളിൽ വ്യക്തമാണ്. വളണ്ടിയര്‍മാരുടെ വാഹന ചെലവിനും ഭക്ഷണത്തിനും മാത്രം 14 കോടിയോളം രൂപ ചിലവാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ വളണ്ടിയർമാരുടെ ഗതാഗത ചെലവ് മാത്രം 4 കോടി രൂപയോളം വരുമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പരാമർശിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7 കോടിയോളമാണെന്നും വളണ്ടിയേഴ്‌സിന് യൂസർ കിറ്റ് നൽകിയ വകയിൽ ആകെ 2 കോടി 98 ലക്ഷം ചെലവായെന്നും റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കൈ-ചൂരൽമല മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുവാനും ഇവിടേക്കുള്ള യാത്രയും രക്ഷാപ്രവർത്തനവും സുഗമമാക്കാനും കഴിഞ്ഞ സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന്റെ ചിലവ് ഒരു കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യൻ എയർ ഫോഴ്‌സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്റ്റർ ചാർജ്ജ് 17 കോടിയാണ്. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ 12 കോടിയും ചിലവായി. മിലിട്ടറി-വളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങൾ ഒരുക്കിയ വകയിൽ 15 കോടിയും ഇവരുടെ ഭക്ഷണ, കുടിവെള്ള ആവശ്യങ്ങൾക്ക് 10 കോടിയും മുടക്കിയിട്ടുണ്ട്. മേഖലയിൽ പരിശോധനക്കായി എത്തിച്ച ഡ്രോൺ റഡാർ വാടക വകയിൽ 3 കോടി രൂപ ചിലവായി.
ദുരന്ത മേഖലയിൽ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം സാധ്യമാക്കാനായി എത്തിച്ച ക്രെയിൻ, ജെസിബി, ഹിറ്റാച്ചി എന്നിവയുടെ ചിലവ് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്പിലെ വസ്ത്രങ്ങൾക്ക് 11 കോടി മുടക്കിയതിന് പുറമേ അവിടുത്തെ ഭക്ഷണത്തിന് എട്ട് കോടിയോളം രൂപ വരെ ചിലവായിട്ടുണ്ട്. മെഡിക്കൽ പരിശോധനകൾക്ക് മുടക്കിയത് എട്ട് കോടിയും, ഡിഎൻഎ പരിശോധനക്ക് മൂന്ന് കോടി രൂപ ചിലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications