ഓടുന്ന ഥാറിൽ 45 മിനുറ്റ് കൂട്ടബലാത്സംഗം, മോഡലിന് ലഹരി മരുന്ന് നൽകിയെന്ന് സംശയം, കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: മോഡലായ യുവതിയെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരേയും ഇവരുടെ സുഹൃത്തായ ഡിമ്പിള്‍ ലാമ്പ എന്ന യുവതിയേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിമ്പിൾ ലാമ്പ രാജസ്ഥാന്‍ സ്വദേശിയാണ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് ഇവരെ മാത്രമാണ് പരിചയമുണ്ടായിരുന്നത് എന്നാണ് സൂചന. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയാണോ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.

കൊച്ചിയെ നടുക്കിയ സംഭവം ഇന്നലെ രാത്രിയോടെയാണ് നടന്നത്. സുഹൃത്തായ യുവതിക്കും അവരുടെ മൂന്ന് ആണ്‍ സുഹൃത്തുക്കള്‍ക്കുമൊപ്പം ബാറില്‍ പോയ 19കാരിയാണ് പീഡനത്തിന് ഇരയായത്. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ട് പോകല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത് എന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.

ഓടുന്ന വാഹനത്തില്‍ വെച്ച് കൊച്ചിയിലെ പലയിടത്തായി യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് 45 മിനുറ്റോളം നേരമാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃത്തായ ഡോളിയാണ് തന്നെ വൈകിട്ട് ബാറിലേക്ക് കൊണ്ട് പോയതെന്ന് യുവതി പറയുന്നു. ബാറില്‍ വെച്ച് കഴിച്ച ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയിക്കുന്നതായും യുവതി വെളിപ്പെടുത്തി.

ബാറില്‍ തളര്‍ന്ന് വീണ യുവതിയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കള്‍ കാറില്‍ കയറ്റിയത്. തന്നോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടത് ഡോളി ആണെന്ന് യുവതി പറയുന്നു. എന്നാല്‍ ഡോളി വാഹനത്തില്‍ കയറിയിരുന്നില്ല. വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂന്ന് പ്രതികളും യുവതിയെ മാറി മാറി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പീഡനത്തിന് ശേഷം കാര്‍ ഹോട്ടലില്‍ ഇറക്കി പ്രതികള്‍ ഭക്ഷണം വാങ്ങി. അതിന് ശേഷം വീണ്ടും ബാറിലേക്ക് തന്നെ യുവതിയുമായി തിരിച്ച് പോയി. അവിടെ ഉണ്ടായിരുന്ന ഡോളിയേയും കൂട്ടി തന്നെ കാക്കനാട്ടുളള വീട്ടില്‍ കൊണ്ട് വന്ന് ഇറക്കി വിടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും താന്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയത്. പീഡനത്തിന് ഇരയായ വിവരം യുവതിയുടെ സുഹൃത്താണ് പോലീസിനെ അറിയിക്കുന്നത്. ബാറില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ പ്രതികള്‍ നല്‍കിയിരിക്കുന്ന വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

യുവതിയെ പീഡനത്തിന് ഇരയാക്കിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഥാര്‍ എസ് യുവിയാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്ക് പ്രതികള്‍ ലഹരിമരുന്ന് നല്‍കി മയക്കിയതാണോ എന്നറിയാന്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തും.
മുടി തഴച്ച് വളരാൻ ചെമ്പരത്തി മതി; പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം












Click it and Unblock the Notifications