മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നത് 10 ഷട്ടറുകൾ, പെരിയാറിന്റെ കരകളിലുളളവർക്ക് ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. വൈകിട്ട് 5 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. ആകെ 1870.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നതെന്ന് ഇടുക്കി ജില്ലാ കളക്ടർ വ്യക്തമാക്കി. മുല്ലപ്പെരിയാറിന്റെ 6 ഷട്ടറുകള്‍ ഉച്ചയോടെ തുറന്നിരുന്നു. ഇതോടെ ഡാമിന്റെ പത്ത് ഷട്ടറുകളാണ് 30 സെന്റി മീറ്റര്‍ വീതം തുറന്നിരിക്കുന്നത്. 137.70 അടിയാണ് മുല്ലപ്പെറിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.
ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. ഡാമിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം രാത്രി 136 അടി പിന്നിട്ടതിനു പിന്നാലെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിക ജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്‌നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്.

പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വാഴൂര്‍ സോമന്‍ എംഎല്‍എയും വള്ളക്കടവിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
11.30യ്ക്ക് ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചു. മണിക്കൂറില്‍ 0.1 ഘനയടി എന്ന തോതില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചത്. റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്‌നാടിന്റെ നടപടി. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷട്ടര്‍ തുറന്നത്. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications