കോൺഗ്രസ്സ് ജനങ്ങളോട് മാപ്പ് പറയണം, സിയാദ് കൊലപാതകത്തിൽ കോൺഗ്രസിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയം എന്ന് പറഞ്ഞു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ട് തേടിയ കോൺഗ്രസ്സ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ സിയാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റഹീമിന്റെ പ്രതികരണം. കേസിൽ കായംകുളം നഗരസഭാ കൗൺസിലർ ആയ കാവിൽ നിസാം പോലീസ് പിടിയിലായിട്ടുണ്ട്.
എഎ റഹീമിന്റെ പ്രതികരണം: '' കായംകുളത്തു സിപിഐഎം പ്രവർത്തകൻ സിയാദ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ കോൺഗ്രസ്സാണെന്നു വ്യക്തമായിരിക്കുന്നു. കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവും കായംകുളം നഗരസഭാ കൗൺസിലറും ആയ കാവിൽ നിസാം പോലീസ് പിടിയിലായി.രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതത്തിനു കാരണമെന്നു ഇതോടെ തെളിഞ്ഞിരിക്കുന്നു.കൊലപാതക രാഷ്ട്രീയം എന്ന് പറഞ്ഞു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ട് തേടിയ കോൺഗ്രസ്സ് ജനങ്ങളോട് മാപ്പ് പറയണം.
ആസൂത്രിതമായ രാഷ്ട്രീയ കൊലപാതമാണ് കായംകുളത്തു കോൺഗ്രസ്സ് നടപ്പിലാക്കിയത്. "രണ്ട് കുഞ്ഞുങ്ങളുണ്ട്, എന്നെ കൊല്ലരുത്" എന്ന് കേണപേക്ഷിച്ചിട്ടും ദയ കാണിച്ചില്ല. ക്രൂരമായി കൊലപ്പെടുത്തി. കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്ത് മടങ്ങി വരുന്നതിന് ഇടയിലാണ് സിയാദിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തു കൊല്ലപ്പെട്ടവരുടെ മതം പോലും ചൂണ്ടിക്കാട്ടി വർഗീയമായി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ യുഡിഎഫ് ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയാൻ തയാറാകണം. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ കുറേ നാളായി കേരളത്തിൽ നടക്കുന്നില്ല.
എന്നാൽ കോൺഗ്രസ്സ് ആയുധം താഴെ വയ്ക്കാൻ തയ്യാറല്ല എന്ന് പ്രഖ്യാപിക്കുകയാണ് കായംകുളം സംഭവത്തിലൂടെ പുറത്തു വരുന്നത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണിത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ജില്ലയിലാണ് ഈ ആസൂത്രിത രാഷ്ട്രീയ കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തിന് പിന്നിൽ നടന്ന ഗൂഢാലോചന അന്വഷണത്തിൽ പുറത്തു വരണം. ഒരു കുറ്റവാളിയും രക്ഷപ്പെടരുത്. ആയുധം താഴെവച്ചു കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകാൻ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവും അണികളോട് പറയണം''.