അഭയ കേസ്; ഫാ. ജോസ് പൂതൃക്കയിലിനെ വിട്ടയച്ച നടപടി ശരിവെച്ച് സുപ്രീം കോടതി
ദില്ലി: സിസ്റ്റർ അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ച കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻ പുരയ്ക്കലാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
അഭയ കേസിൽ ഫാ. ജോസ് പൂതൃക്കയിലിന്റെ പങ്ക് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ. സ്റ്റെഫി എന്നിവരുമായി സൗഹൃദമുണ്ടെന്ന് കരുതി ജോസ് പൂതൃക്കയിൽ കുറ്റക്കാരനാണെന്ന് കരുതാനാകില്ല. സുഹൃത്തായതുകൊണ്ട് മാത്രം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിലെ വിചാരണ നിർത്തിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ നാലരയ്ക്ക് ഫാ. ജോസ് പൂതൃക്കയിലിനെ കോൺവെന്റിൽ കണ്ടുവെന്ന് ദൃക്സാക്ഷി അടയ്ക്ക രാജു വിചാരണ കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇയാൾ മോഷണ കേസിൽ ജയിലിൽ കിടന്നിട്ടുള്ള ആളല്ലേയെന്ന് കോടതി ചോദിച്ചു. സാക്ഷി പറയാൻ അടയ്ക്കാ രാജു പണം കൈപ്പറ്റി എന്ന ആരോപണം നിലനിൽക്കുന്നില്ലേയെന്നും ജസ്റ്റിസ് രാജീവ് ഖന്ന ചോദിച്ചു. പൂതൃക്കയിലിനെതിരെ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. 1992ലാണ് ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications