അഭിമന്യു വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി.... മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍... അന്വേഷണം ശക്തം
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി സിഐ അനന്തലാലിനെ മാറ്റി. പെട്ടെന്നെടുത്ത തീരുമാനമായിരുന്നു ഇതെന്നാണ് സൂചന. അതേസമയം രാഷ്ട്രീയ സമ്മര്‍ദം ശക്തമായ കേസില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്ടി സുരേഷ് കുമാറിനാണ് പുതിയ ചുമതല.
കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്. ഇവര്‍ കേരളത്തിന് പുറത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് പോലീസിനെ കൂടുതല്‍ ബുദ്ധിമുട്ടുന്നുണ്ട്. അന്വേഷണ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. കൊല്ലാനെത്തിയവരെല്ലാം എസ്ഡിപിഐയുടെയും ക്യാംപസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകരാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലുള്ള ഭൂരിഭാഗം പേരും ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയവരാണ്.
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
അനന്തലാലിനെ മാറ്റിയത് അന്വേഷണം കൂടുതല്‍ വിപുലപ്പെടുത്താനാണ് എന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം അഭിമന്യുവിനെ കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ പിടിക്കാന്‍ കുറച്ചുകൂടി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ടീം വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം കേസിന്റെ മേല്‍നോട്ടം ഡിജിപി നേരിട്ട് വഹിക്കുമെന്നാണ് സൂചന. പ്രതികളെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുകയെന്നതാണ് ഇനി പോലീസിന്റെ മുന്നിലുള്ള വെല്ലുവിളി.
കര്‍ണാടകത്തിലേക്ക് മുങ്ങി
പ്രതികള്‍ സംസ്ഥാനം വിട്ടതായിപോലീസ് സംശയിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് കേരളത്തിന് പുറത്തേക്ക് നീട്ടിയിട്ടുണ്ട്. കര്‍ണാടകത്തിലേക്കാണ് ഇവര്‍ കടന്നതായി സംശയിക്കുന്നത്. ബെംഗളൂരു, കുടക്, മൈസൂരു തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകം നടത്താന്‍ എത്തിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരില്‍ ആറുപേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്. അതേസമയം പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുഹമ്മദും കുടുംബവും മുങ്ങി
കേസിലെ മുഖ്യപ്രതിയായ മുഹമ്മദും കുടുംബവും വീട് പൂട്ടി മുങ്ങിയിരിക്കുകയാണ്. മുഹമ്മദടക്കം 15 പേര്‍ ഗൂഢാലോചന നടത്തിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. അതേസമയം നവാഗതരെ ക്യാമ്പസിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകള്‍ പതിക്കലും ചുവരെഴുത്തുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ഒരു സംഘവും കേസില്‍ പ്രതികള്‍ക്ക് വേണ്ട സഹായം നല്‍കിയവരെ കണ്ടെത്താന്‍ മറ്റൊരു സംഘവുമാണ് അന്വേഷണം നടത്തുന്നത്.
ക്യാമ്പസ് ഫ്രണ്ടിന്റെ സര്‍ക്കുലര്‍
മുഹമ്മദ് എസ്എഫ്‌ഐക്കാരെ ആക്രമിക്കാനായി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, പ്രവര്‍ത്തകരെ ക്യാമ്പസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആസൂത്രണം നടന്ന രാത്രിയില്‍ മുഹമ്മദ് ക്യാമ്പസ് ഫ്രണ്ടിന്റെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രതികള്‍ എത്താനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരുന്നവര്‍ക്ക് വേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഗൂഢാലോചന നടന്ന വീട്
അഭിമന്യുവിനെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയ വീടിനെ കുറിച്ച് പോലീസ് കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയിരുന്നു. ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. സംഭവത്തിന് തൊട്ട് മുമ്പ് പോപ്പുലര്‍ ഫ്രണ്ട് വാടകയ്ക്ക് എടുത്തിരുന്ന ഈ വീട്ടില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്ടുകാരും യോഗം ചേര്‍ന്നിരുന്നു. ഇവിടെ നിന്നാണ് എല്ലാവരും രക്ഷപ്പെട്ടതെന്നാണ് സൂചന. കേസില്‍ മൂന്ന് മുഹമ്മദുമാര്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോളേജിലെ മൂന്നാം വര്‍ഷ അറബി വിദ്യാര്‍ത്ഥിയും പ്രധാനപ്രതിയുമായ മുഹമ്മദിനെ കൂടാതെ അക്രമി സംഘത്തില്‍ മറ്റ് രണ്ട് മുഹമ്മദുമാര്‍ കൂടിയുണ്ടായിരുന്നു.
സ്ലീപ്പര്‍ സെല്ലുകള്‍.....
എസ്ഡിപിഐ കേരളത്തില്‍ വിവിധയിടങ്ങളില്‍ തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അതുകൊണ്ട് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. അതേസമയം കേസില്‍ മുഖ്യപ്രതി മുഹമ്മദ് കേരളത്തില്‍ തന്നെ ഒളിവിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എറണാകുളത്തെ കൊച്ചി ഹൗസ് എന്ന വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ജില്ലകള്‍ തോറും ഇവര്‍ വീടുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇവയും അന്വേഷണത്തിന്റെ ഭാഗമാണ്.
എഡിജിപിയുടെ മകള്‍ക്കെതിരായ കേസ് അട്ടിമറിക്കുന്നു.... മുഖ്യ സാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ല!!
സംഘപരിവാരത്തെപ്പോലും നാണിപ്പിക്കുന്ന സിപിഎം നുണപ്രചരണം.. അഡ്വ. ജയശങ്കറിന്റെ ട്രോൾ