ബാല പറഞ്ഞത് പച്ചക്കള്ളമെന്ന് അനൂപ്; പൊട്ടിത്തെറിച്ച് ബാല..'വായടക്ക്, സംസാരിക്കരുത്'
കൊച്ചി: പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് 'ഷെഫീഖിന്റെ സന്തോഷം' സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ വീട്ടിൽ വന്ന് പരാതി പറഞ്ഞതായി നടൻ ബാല പറഞ്ഞിരുന്നു. സിനിമയുടെ സംവിധായകൻ അനൂപ് പന്തളം തന്റെ വീട്ടിൽ വന്ന് ഇത് സംബന്ധിച്ച് പറഞ്ഞ് കരഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുകയാണെന്നുമായിരുന്നു ബാലയുടെ വാക്കുകൾ.
എന്നാൽ ബാലയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അനൂപ് പന്തളം. ബാല പറയുന്നത് പച്ചക്കള്ളമാണെന്ന് അനൂപ് പറഞ്ഞു. റിപ്പോർട്ടർ ടിവിയിലെ 'എഡിറ്റേഴ്സ് അവറിൽ' ആയിരുന്നു അനൂപിന്റെ പ്രതികരണം. പരിപാടിക്കിടെ ബാല ഇക്കാര്യങ്ങൾ ആവർത്തിച്ചപ്പോഴും അനൂപ് നിഷേധിച്ചു. ഇതോടെ അനൂപിനോട് ദേഷ്യപ്പെട്ട് ബാല ഇറങ്ങി പോയി.

ബാല പറഞ്ഞത്-ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങൾ അനുഭവിക്കുന്ന മനുഷ്യനാണ് ഞാൻ. എനിക്ക് ഓപ്പറേഷൻ വെച്ചിട്ടാണ് ഞാൻ വന്ന് അഭിനയിച്ചത്. ഉണ്ണി പറയുന്നത് എനിക്ക് ചാൻസ് തന്നുവെന്നാണ്. ആർക്ക് ആരാണ് ചാൻസ് കൊടുത്തത്. 10,000 രൂപയാണ് ഒരു ദിവസത്തെ പ്രതിഫലമെന്ന്, അത് സത്യമാണോ അല്ലെയോ, മനസ് തുറന്ന് പറയൂ, ഞാൻ സത്യം തുറന്ന് പറയുകയാണ്. ആരോടും വഴക്കില്ല'.

2 ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ബാല പറഞ്ഞു. '40000, 50000 എന്നിങ്ങനെ ആണ് ട്രാൻസാക്ഷൻ നടന്നത്. അതെന്റെ അസിസ്റ്റൻ്സിന്റെ വേതനം ആണ്. 24 ദിവസം ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ആ സിനിമ ചെയ്തത്, അല്ലാതെ ഞാൻ അങ്ങോട്ട് പോയതല്ല'

'ഉണ്ണി മുകുന്ദൻ, അനൂപ് പന്തളം, വിനോദ് മംഗലത്ത്, ക്യാമറമാൻ എൽദോ എല്ലാവരും എന്നെ ഒറ്റപ്പെടുത്തിയില്ലേ. എല്ലാവരും എന്റെ വീട്ടിൽ രാത്രി ഒരുമണിക്ക് വന്നിരുന്നു, ഇവിടെ ഇരുന്ന് കരഞ്ഞിരുന്നു. അപ്പോൾ ഞാൻ ആരായി? അവർക്ക് വേണ്ടിയാണ് ഞാൻ മാധ്യമങ്ങളിൽ പോയത്. ഇപ്പോൾ ഞാൻ കുറ്റക്കാരനായി. ഇങ്ങനെയാണ് ചതിക്കേണ്ടത്', ബാല പറഞ്ഞു.

ഇതിന് അനൂപ് പന്തളം നൽകിയ മറുപടി ഇങ്ങനെ- ബാലയുമായി ആത്മബന്ധമാണ്, ഉണ്ണി മുകുന്ദനോട് ആത്മബന്ധമുണ്ട്. എനിക്ക് എല്ലാവരോടുംസൗഹൃദമാണ്. വളരെ സന്തോഷത്തോടെയാണ് സിനിമ കഴിഞ്ഞ് ഇറങ്ങിയത്.യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഞാൻ ബാലയുടെ വീട്ടിൽ രാത്രി 12 മണിക്ക് പോയി ശമ്പളത്തെ കുറിച്ച് പറഞ്ഞു എന്നൊക്കെ ബാല പറയുന്നത് പച്ചക്കള്ളമാണ്. അതുമാത്രമേയുള്ളൂ എനിക്ക് ബാലയോടുള്ള എതിർപ്പ്. മറ്റുള്ളവർ അവിടെ പോയി എന്തെങ്കിലും പരാതി പറഞ്ഞുവോ എന്നുള്ളത് എനിക്ക് ബാധകമേ അല്ല'.

'നവംബർ 21 ന് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഷഹീൻ വിളിച്ചിട്ടാണ് ഞാൻ പോയത്. അന്നേരം എടുത്തതാണ് ആ ഫോട്ടോ. കള്ളം പറയുന്നതിലും ഒരു മിനിമം സത്യസന്ധത ഉണ്ടായിരിക്കുന്നത് നല്ലതായിരുന്നു. സിനിമയ്ക്ക് നല്ല വിജയം ഉണ്ടായിട്ടുണ്ട്. എന്നാൽ എത്ര ലാഭം ഉണ്ടായിട്ടുണ്ടെന്ന കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. സിനിമ ഇപ്പോഴും ഓടുകയാണ്. വെറുതെ ഒരു കണക്ക് പറയാൻ സാധിക്കില്ലല്ലോ'.

'ബാലയുമായിട്ട് യാതൊരു പ്രശ്നവുമില്ല, ഇപ്പോഴും അദ്ദേഹം തന്റെ സുഹൃത്താണ്. പക്ഷേ ഇങ്ങനെ എന്നെ കുറിച്ച് കള്ളം പറയരുത്. എന്റെ ശമ്പളത്തെ കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. സിനിമ റിലീസ് ആയ ശേഷം അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയിട്ടില്ല. അദ്ദേഹം നടത്തിയ വാർത്താ സമ്മേളനത്തിന് താലേ ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയെന്നാണ് പറഞ്ഞത്. അതെങ്ങനെയാണെന്ന് മനസിലാകുന്നില്ല'.

'ഞാൻ എന്റെ കുടുംബത്തോടൊപ്പം യാത്രയിൽ ആയിരുന്നു. ആ ഒരൊറ്റ കാര്യത്തിൽ മാത്രമാണ് എനിക്ക് അദ്ദേഹത്തിനോട് എതിർപ്പുള്ളൂ', അനൂപ് പറഞ്ഞു. ഇതോടെ ബാല പൊട്ടിത്തെറിക്കുകയായിരുന്നു. ' അനൂപ് വായടക്ക് കള്ളം പറയരുത്. പ്രാങ്ക് ഷോ അല്ലിത്, സംസാരിക്കരുത്'എന്നായിരുന്നു ബാല തുറന്നടിച്ചത്. തുടർന്ന് സംസാരിക്കാൻ കൂട്ടാക്കാതെ ഷോയിൽ നിന്നും ബാല ഇറങ്ങി പോയി.

അതേസമയം താൻ ശമ്പളം ലഭിച്ചില്ലെന്ന് അദ്ദേഹത്തോട് പരാതി പറഞ്ഞില്ലെന്ന് മാത്രമേ തനിക്ക് ഈ വിവാദത്തിൽ വിശദീകരിക്കാൻ ഉള്ളൂവെന്ന് അനൂപ് ആവർത്തിച്ചു. ബാല വളരെ സ്നേഹമുള്ള വ്യക്തിയാണ്. എല്ലാവരേയും സഹായിക്കുന്ന ആളാണ്. എന്നെ കുറിച്ച് പറയുന്നത് വളരെ വിഷമമാണ്', അനൂപ് പറഞ്ഞു.












Click it and Unblock the Notifications