ദിലീപിന് കുരുക്ക്;'ദിലീപ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു'..സുപ്രധാന വിവരങ്ങൾ കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി; ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി പരിഗണിക്കവേയാണ് ദിലീപും കൂട്ടുപ്രതികളും തെളിവ് നശിപ്പിച്ചുവെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഫോണുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടതിന്റെ പിറ്റേ ദിവസം തന്നെ പ്രതികൾ വിവരങ്ങൾ നശിപ്പിച്ചു. ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഴ് ഫോണുകൾ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ആറെണ്ണം മാത്രമായിരുന്നു ദിലീപ് ഹാജരാക്കിയത്. നേരത്തേ ഫോണുകൾ അന്വേഷണ സംഘത്തിന് നൽകുന്നതിന് മുൻപ് മുംബൈയിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി ദിലീപ് പറഞ്ഞിരുന്നു.

തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ വെച്ചായിരുന്നു ആറ് ഫോണുകൾ പരിശോധിച്ചത്. ദിലീപിന്റേയും കൂട്ടുപ്രതികളുടേയും ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ശാസ്ത്രിയ പരിശോധനയിൽ കണ്ടെത്തിയതെന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്.

ജനവരി 29 ന് ഫോണുകൾ ഹാജരാക്കാനാണ് പ്രതികൾക്ക് കോടതി നിർദ്ദേശം നൽകിയത്. എന്നാൽ 30 ന് പ്രതികൾ ഫോണിലെ സുപ്രധാന വിവരങ്ങൾ നശിപ്പിച്ചു. ഫോൺ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സാഹചര്യത്തിൽ പ്രതികളെ വിശ്വാസത്തിൽ എടുക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മാർച്ച് 1 വരെയാണ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിചാരണ കോടതി സമയം അനുവദിച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ സമയ പരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ കേസിൽ ഇതുവരെ നാൽപതോളം പേരുടെ മൊഴിയെടുത്തുവെന്നും ഹൈക്കോടതിയിൽ അറിയിച്ചു. ശബ്ദ സാമ്പിൾ പരിശോധനയടക്കം പൂർത്തീകരിക്കേണ്ടതുണ്ടെന്നും കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ക്രൈം ബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയതാണ് അന്വേഷണത്തെ ബാധിച്ചത്. വധഗൂഢാലോചന കേസിലെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലും ചില കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

അതേസമയം തുടരന്വേഷണം മുന്നോട്ട് പോകണമെന്ന ശക്തമായ നിലപാട് ആക്രമിക്കപ്പെട്ട നടി കോടതിയിൽ ആവർത്തിച്ചു. സത്യത്തിലേക്കെത്താന്‍ തുടരന്വേഷണം അനിവാര്യമാണെന്നായിരുന്നു നടി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ കേസിൽ തുടരന്വേഷണം നീട്ടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.

വിചാരണക്കോടതി അനുവദിച്ച മാര്‍ച്ച് ഒന്നിന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൂടെ എന്നും ഹർജിയിൽ വാദം കേൾക്കവെ കോടതി ചോദിച്ചു. ഈ കേസിന് മാത്രം എന്ത് പ്രത്യേകതയാണുള്ളത്. ഒരാളുടെ മൊഴിയില്‍ അന്വേഷണം നടത്താന്‍ എന്തിനാണ് ഇത്ര സമയം എടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇനി എത്ര ദിവസം കൂടി അന്വേഷണത്തിന് ആവശ്യമായി വരുമെന്നും ഹൈക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
തുടരന്വേഷണത്തിന് സമയപരിധിവെക്കുന്നതില്‍ കുഴപ്പമില്ലെന്നും ക്രൈം ബ്രാഞ്ച് മറുപടി നല്‍കി.

അതേസമയം എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ വാദിച്ചത്. അതിനിടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി.












Click it and Unblock the Notifications