നടൻ ദിലീപ് ശങ്കറിന്റെ മരണം: പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം ആന്തരിക രക്തസ്രാവം
തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ദിലീപിന്റെ മരണ കാരണം ആന്തരിക രക്ത സ്രാവത്തെ തുടർന്നാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണ് ഉണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധനാ ഫലം വന്നാൽ മാത്രമെ കൃത്യമായ കാരണം അറിയാനാകൂവെന്നാണ് പോലീസ് പറയുന്നത്. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്ന മൃതദേഹം. സീരിയൽ ഷൂട്ടിംഗിനായി എത്തിയ ദിലീപ് ശങ്കർ നാല് ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായാണ് റിപ്പോർട്ട്.

ദിലീപ് ശങ്കർ ഫോൺ വിളിച്ചിട്ട് എടുക്കാത്തത് കാരണം അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിലെ പ്രൊഡക്ഷൻ ടീമിലെ ആളുകൾ അദ്ദേഹത്തെ ഹോട്ടലിലേക്ക് തിരക്കി പോയതായിരുന്നു. ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കകത്ത് നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ദിലീപ് ശങ്കറിന് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ദിലീപ് അഭിനയിച്ചുകൊണ്ടിfരിക്കുന്ന സീരിയലിന്റെ സംവിധായകൻ മനോജ് പറഞ്ഞിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ദിലീപ് ചികിത്സ തേടിയിരുന്നതായും മനോജ് പറഞ്ഞു.
ഷൂട്ടിംഗിനായി നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗിന് എത്തിയിരുന്നു. രണ്ട് ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നില്ല. അതിനാൽ ദിലീപ് ഹോട്ടൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പുറത്തേക്കൊന്നും പോയിരുന്നില്ല.
അതേ സമയം, കഴിഞ്ഞ ദിവസം ദിലീപ് ശങ്കർ താമസിച്ച മുറിയിൽ ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികത കാണുന്നില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. കരൾ രോഗത്തിനുള്ള മരുന്ന് മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികൾ ലഭിച്ചതായും പറഞ്ഞിരുന്നു.
നിരവധി സീരിയലുകളിലും സിനിമകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ബിസിസ്സ് രംഗത്തും സജീവമായിരുന്നു.
ചപ്പാത്തി, ദോശമാവ് തുടങ്ങി റെഡി ടു ഈറ്റ് വിഭവങ്ങൾ വിപണിയിൽ എത്തിക്കുന്ന ബിസിനസ്സായിരുന്നു. ഭാര്യ സുമ. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ദേവ, വിദ്യാർത്ഥിയായ ധ്രുവ് എന്നിവരാണ് മക്കൾ.












Click it and Unblock the Notifications