ജോജു ജോര്‍ജ് മദ്യപിച്ചോ? വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി, ആശുപത്രിയിലേക്ക് പോയി
കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിന് പൊലീസ് അനുമതി ഉണ്ടായിരുന്നില്ലെന്ന് ഡി സി പി ഐശ്വര്യ ഡോങ്കറെ. റോഡ് തടഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കും. ഉപരോധം സംബന്ധിച്ച് പൊലീസിന് നേരത്തെ തന്നെ വിവരം ഉണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും അനുമതിയുണ്ടായിരുന്നില്ല.
സമരം ഇത്ര നേരം നീളുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആളുകളെ തിരിച്ചറിഞ്ഞിട്ട് നടപടിയെടുക്കും. ഇതിനായി ചിത്രങ്ങളും വീഡിയോകളും പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും ഡിസിപി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഐശ്വര്യ ഡോങ്കറെ പറഞ്ഞു.

ജോജു ജോര്‍ജ് മദ്യപിച്ചെത്തി കോണ്‍ഗ്രസ് സമരത്തിനിടെ ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. വനിതാ പ്രവര്‍ത്തകരെ കയറിപ്പിടിച്ചു. മഹിള കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയ്ക്കെതിരേയും കയ്യേറ്റശ്രമം ഉണ്ടായി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ജോജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തെ കൈയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങലെ തള്ളി ജോജു ജോര്‍ജ് രംഗത്ത് എത്തി. താന്‍ മദ്യാപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായി. ജീവിതത്തിൽ ഒരിക്കലും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമയത്ത് നന്നായി മദ്യപിച്ചിരുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായി. മദ്യപിച്ചതിനെ തുടര്‍ന്നാണ് എന്റെ പ്രതിഷേധം എന്നാണല്ലോ അവര്‍ ആരോപിക്കുന്നത്. അത് തെളിയിക്കണം. ഇപ്പോൾ ആശുപത്രിയിലേയ്ക്ക് പോകുകയാണ്. ചെയ്ത കാര്യത്തിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഒരു പാർട്ടിക്കും എതിരായിട്ടായിരുന്നില്ല തന്റെ പ്രതിഷേധം. ആശിച്ച് വാങ്ങിയ ഒരു വണ്ടിയുടെ അവസ്ഥ ഇങ്ങനെയായി. ചെയ്തത് തെറ്റായി എനിക്ക് ഒരിക്കലും തോന്നുന്നില്ല. ഒരിക്കലും മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കായിരുന്നു കൊച്ചിയില്‍ രൂപപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് താരം പരസ്യമായി തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള റോഡിന്റെ ഇടതു ഭാഗം അടച്ചിട്ടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപരോധ സമരം. അരമണിക്കൂറിലെ നേരം റോഡില്‍ വന്‍ ഗാതഗതക്കുരുക്ക് അനുഭവപ്പെട്ടു.
Recommended Video

ഇതേ തുടര്‍ന്ന് റോഡില്‍ ഇറങ്ങിയ താരം പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സമരത്തിന് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജു ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായി. ജോജുവിനോടൊപ്പം മറ്റ് നിരവധി യാത്രക്കാരും പ്രതിഷേധ സ്വരം ഉയര്‍ത്തിയിരുന്നു. ഇതിനിടയിലാണ് താരത്തിന്റെ വാഹനം ആക്രമിക്കപ്പെട്ടത്












Click it and Unblock the Notifications