എന്താണ് നടൻ ശ്രീജിത്ത് രവിയുടെ അസുഖം? സൈക്കോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍
തൃശൂര്‍: കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ നടന്‍ ശ്രീജിത്ത് രവിക്ക് സൈക്കോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ടെന്ന് അഭിഭാഷകന്‍. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നടന്റെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്താന്‍ കാരണം തനിക്കുളള രോഗമാണെന്നും മരുന്ന് കഴിക്കാത്തത് ആണെന്നും ശ്രീജിത്ത് രവി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.
ശ്രീജിത്ത് രവിയുടെ രോഗാവസ്ഥ കാണിക്കാന്‍ അഭിഭാഷകന്‍ കോടതിയില്‍ മെഡിക്കല്‍ രേഖ ഹാജരാക്കിയിരുന്നു. 2019 വരെ ശ്രീജിത്ത് രവി ചികിത്സ തേടിയിരുന്നതായാണ് അതില്‍ പറയുന്നത്. ഈ രേഖയില്‍ ശ്രീജിത്ത് രവിക്ക് ഇപ്പോഴും ചികിത്സ വേണമെന്നോ അതില്‍ റിവ്യൂ വേണം എന്നോ പറയുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ലിജി മധു വ്യക്തമാക്കി.
ഒരു ഡോക്ടറുടെ അഭിപ്രായമായിരുന്നു പ്രതിഭാഗം രേഖാമൂലം കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി മാത്രമുളള രേഖ ആയിരുന്നുവെന്നും അഡ്വ. ലിജി മധു പറഞ്ഞു. ശ്രീജിത്ത് രവിക്ക് എന്താണ് രോഗമെന്ന് ഈ രേഖയില്‍ പറയുന്നില്ലെന്നും ലിജി ചൂണ്ടിക്കാട്ടി. ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ച തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി 14 ദിവസത്തേക്കാണ് നടനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു. ശ്രീജിത്ത് രവി സമാന കുറ്റകൃത്യം നേരത്തെയും ചെയ്തിരുന്നുവെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
പോക്‌സോ അടക്കമുളള വകുപ്പുകളാണ് ശ്രീജിത്ത് രവിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. എസ്എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച് നടന്‍ രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കാറില്‍ സ്ഥലം വിട്ടു. കുട്ടികള്‍ വിവരം മാതാപിതാക്കളേയും പിന്നീട് പോലീസിനേയും അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ശ്രീജിത്ത് രവി ആണെന്ന് തിരിച്ചറിഞ്ഞത്. 2016ലും സമാന സംഭവത്തില്‍ ശ്രീജിത്ത് രവിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഓർമ്മയുണ്ടോ ഈ താരത്തിനെ..? ഹോട്ട് ലുക്കിൽ അനാർക്കലിയിലെ നായിക പ്രിയ ഗോർ!