മൂന്നാറില്‍ വെച്ച് മുണ്ടിലാകെ ചോര, ആ നിമിഷം മനസ്സിലാക്കി ക്യാന്‍സറാണെന്ന്: സുധീര്‍ സുധി
അര്‍ബുദത്തെ നേരിട്ടതും അതിജീവിച്ചതും തുറന്ന് പറഞ്ഞ് നടന്‍ സുധീര്‍ സുധി. മനുഷ്യര്‍ക്ക് എല്ലാം ചില കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി എനിക്കെന്തോ ആപത്ത് വരാന്‍ പോകുന്നുവെന്ന തോന്നലുണ്ടായിരുന്നു. ഞാന്‍ എന്റെ ഭാര്യയോട് പറയാറുണ്ടായിരുന്നു. മക്കള്‍ക്കാണോ ഇനി എന്തെങ്കില്‍ വരാനിരിക്കുന്നതെന്ന് പേടിയുണ്ടായിരുന്നു.
മൂന്നാറില്‍ വെച്ച് തന്റെയൊരു സുഹൃത്തിന്റെ റിസോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ തന്റെ ശരീരത്തിലാകെ രക്തമായിരുന്നു. അട്ട കടിച്ചതാണെന്നാ കരുതിയത്. പക്ഷേ അട്ടയെ കണ്ടില്ല. എനിക്ക് അപ്പോള്‍ തന്നെ മനസ്സിലായി. ഇത് എന്റെ ശരീരത്തില്‍ നിന്നുള്ളതാണെന്ന്. എനിക്കെന്തോ കുഴപ്പമുണ്ടെന്ന് ഞാന്‍ സുഹൃത്തിനെ അറിയിക്കുകയായിരുന്നുവെന്ന് സുധീര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

പിറ്റേ ദിവസം തന്നെ ഞങ്ങള്‍ ആശുപത്രിയില്‍ പോയി പരിശോധിച്ചു. കൊറോണസ്‌കോപ്പ് ചെയ്യാന്‍ പറഞ്ഞിരുന്നു. കുടലില്‍ ട്യൂമര്‍ വന്ന് ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. യാതൊരു പ്രശ്‌നവും ശരീരത്തില്‍ ഇല്ലായിരുന്നു. ലക്ഷ്ണം പോലും കാണിച്ചിട്ടായിരുന്നു. വേദന പോലും ഇല്ലായിരുന്നു. ഇടയ്ക്ക് ശരീരത്തില്‍ നിന്ന് രക്തം പോകുന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പൈല്‍സിന്റെയാണെന്ന് കരുതി. ഒന്നര വര്‍ഷത്തോളം ഇത് വെച്ച് അത് തേര്‍ഡ് സ്‌റ്റേജ് വരെയെത്തി. ഫോര്‍ത്ത് സ്‌റ്റേജിലേക്ക് വരാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാര്‍ പറയുന്നതൊക്കെ എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. പകുതി മയക്കത്തിലായിരുന്നു. അവര്‍ക്ക് തന്നെ ടെന്‍ഷനായിരുന്നുവെന്ന് സുധീര്‍ പറയുന്നു.

പിന്നീട് സിടി സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. ഡോക്ടര്‍മാരും സുഹൃത്തും ഇത് എങ്ങനെ എന്നെ അറിയിക്കുമെന്ന വിഷമത്തിലായിരുന്നു. ഞാന്‍ ചോദിച്ചു ക്യാന്‍സറല്ലേയെന്ന്. എന്താ ഇനിയുള്ള കാര്യങ്ങളെന്നും ചോദിച്ചു. എനിക്ക് തെലുങ്ക് പടമുണ്ട്. അതില്‍ അഭിനയിക്കണമെന്നും പറഞ്ഞു. അപ്പോഴാണ് അവര്‍ കാര്യത്തിന്റെ ഗൗരവം പറയുന്നത്. ട്യൂമര്‍ പൊട്ടാമെന്നും, ഇപ്പോഴത്തെ അവസ്ഥയില്‍ അത് നില്‍ക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അത് മാത്രമല്ല, ലിവറിലേക്ക് സ്‌പ്രെഡായിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞു. ജീവന്‍ പോകുമെന്ന് വരെ പറഞ്ഞു. പക്ഷേ പ്രശ്‌നമില്ല എന്നായിരുന്നു നിലപാട്. ഡിസ്ചാര്‍ജ് ചെയ്യാന്‍ പറഞ്ഞു. വീട്ടില്‍ പോയി സ്വയം തയ്യാറാവേണ്ടതുണ്ടായിരുന്നു. അങ്ങനെ അന്ന് സുഹൃത്തുക്കളുമൊത്ത് എറണാകുളം ടൗണിലാകെ കറങ്ങി.

എന്തുകൊണ്ടാണ് എനിക്ക് ക്യാന്‍സര്‍ വന്നതെന്നായിരുന്നു എന്റെ ചിന്ത. എപ്പോഴും ആരോഗ്യത്തിലായിരുന്നു എന്റെ ശ്രദ്ധ. ശരീരം എപ്പോഴും സിക്‌സ് പാക്കിലായിരുന്നു. അങ്ങനെ സുഹൃത്തുക്കളോടെല്ലാം കാര്യം പറഞ്ഞു. സര്‍ജറി ചെയ്യാതെ സിനിമക്ക് പോകരുതെന്ന് പറഞ്ഞു. ഡോക്ടറെ ഞാന്‍ പോയി കണ്ടപ്പോള്‍ അങ്ങേരാണ് പറഞ്ഞത് സര്‍ജറി ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ഷൂട്ടിന് പോകാന്‍ പറ്റില്ലെന്ന്. സിനിമ നമുക്ക് പിന്നെയും കിട്ടുമെന്ന് ആ ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പരിശോധനയില്‍ ലിവറിനെ ബാധിച്ചിട്ടില്ലെന്ന് മനസ്സിലായി. അങ്ങനെ സര്‍ജറി ചെയ്തു. ഈ സര്‍ജറി വിജയിച്ചില്ലെങ്കില്‍ ഒരു ബാഗ് ഇട്ട് നടക്കേണ്ടി വരും. സിനിമയെന്നല്ല പുറത്ത് പോലും ഇറങ്ങാന്‍ പറ്റില്ല.

പക്ഷേ സര്‍ജറി വിജയകരമായി. പിന്നീട് വാര്‍ഡിലേക്ക് മാറി. ഡോക്ടര്‍ ഒരുപാട് നടക്കാന്‍ പറഞ്ഞു. ഇതിനിടയില്‍ തെലുങ്ക് പടത്തിന്റെ ഷൂട്ടിംഗ് ഒരു മാസത്തോളം നീണ്ടും. ഈ സര്‍ജറിയുടെ സ്റ്റിച്ച് എടുക്കാന്‍ 14 ദിവസം മതിയായിരുന്നു. പിന്നെ ജിമ്മിലൊക്കെ പോകാന്‍ തുടങ്ങി. ഡോക്ടറോട് ചിത്രത്തില്‍ ഫൈറ്റ് ഒക്കെയുണ്ടെന്ന് പറഞ്ഞു. പലരും ഞാന്‍ മരിച്ചെന്നാണ് കരുതിയത്. വാര്‍ത്തകളും അങ്ങനെയായിരുന്നു വന്നത്. എല്ലാവര്‍ക്കും അദ്ഭുതമായിരുന്നു. ഡോക്ടറാണ് പറഞ്ഞത് ട്രെഡ് മില്ലില്‍ പോയി നടന്നോളാന്‍. പിന്നീട് ഞാന്‍ ഷൂട്ടിന് പോയി. അവിടെ ചെന്നപ്പോള്‍ പൊരിഞ്ഞ ഇടിയായി ഷൂട്ടിംഗില്‍. ക്ലൈമാക്‌സ് മൊത്തം ഇടിയായിരുന്നു. ഒടുവില്‍ മൊത്തം പൂര്‍ത്തിയാക്കി. യാതൊരു പ്രശ്‌നവും ഉണ്ടായില്ല.

ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഹീറോയുടെ പിറന്നാളിന് ഇക്കാര്യം ഞാന്‍ എല്ലാവരുടെ മുന്നിലും പറഞ്ഞു. അവര്‍ അറിയുന്നത് അപ്പോഴാണ്. ഹീറോ മുഖത്ത് കൈവെച്ച് ഇരിക്കുകയായിരുന്നു. ഇതറിഞ്ഞിരുന്നെങ്കില്‍ പുള്ളി എന്റെ കൂടെ ഫൈറ്റ് ചെയ്യില്ലായിരുന്നു. ഡോക്ടര്‍ക്ക് ഞാന്‍ ഈ വീഡിയോ ഒക്കെ അയച്ച് കൊടുത്തിരുന്നു. അദ്ദേഹം പ്രാര്‍ത്ഥനയിലായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. വന്നതിന് ശേഷം കീമോ ചെയ്തു. എട്ട് കീമോ ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ നല്ല ധൈര്യം കാണിച്ചു. നാലാമത്തെ കീമോ ചെയ്ത് വരുന്ന സമയത്ത് വൈഫിന് കൊവിഡ് വന്നു. ഞാന്‍ മാറി നില്‍ക്കാന്‍ തീരുമാനിച്ചപ്പോഴേക്കും എനിക്കും കൊവിഡ് വന്നിരുന്നു. എന്റെ ശരീരത്തില്‍ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥയായിരുന്നു. ബ്ലഡില്‍ പ്ലേറ്റ്‌ലെറ്റ്‌സ് ആകെ അയ്യായിരമായിരുന്നു.

നേരെ ആശുപത്രിയിലേക്ക് വരാനായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ആംബുലന്‍സും വിട്ടു, ഒരു ദിവസം കൂടി വൈകിയിരുന്നെങ്കില്‍ മരിക്കുമായിരുന്നു. അവര്‍ എന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പക്ഷേ ഓക്‌സിജന്‍ കിട്ടുന്നില്ല. ശ്വസിക്കാന്‍ തീരെ പറ്റുന്നില്ലായിരുന്നു. ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും ആരും കാണാന്‍ വരരുത്. ഒന്നും വേണ്ട. അതിന്റെ കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ നല്ലത് ചെയ്യുക. കൊവിഡ് വന്നതിന് ശേഷം എന്റെ ഓര്‍മകള്‍ ആകെ പോയി. സ്‌കൂളില്‍ നിന്ന് വരുന്നതും, മീന്‍ പിടിക്കുന്നതുമൊക്കെയാണ് എനിക്ക് ഓര്‍മ. മാവില്‍ കല്ലെറിഞ്ഞതുമൊക്കെയാണ് ഓര്‍മയുള്ളത്. സിനിമ, ഭാര്യ, കുടുംബം തുടങ്ങിയ കാര്യങ്ങളൊക്കെ മറന്നു. കൊവിഡ് നെഗറ്റീവായിട്ട് പോലും ഓക്‌സിജന്‍ തിരിച്ചുകിട്ടിയിരുന്നില്ല. ആ ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും സുധീര്‍ പറഞ്ഞു.












Click it and Unblock the Notifications