നര്‍ക്കോട്ടിക് വിവാദത്തില്‍ ഇടപെടുമോ? വേറിട്ട പ്രതികരണവുമായി സുരേഷ് ഗോപി... ഉന്നംവച്ച ചോദ്യം
കൊച്ചി: പാലാ ബിഷപ്പ് ഉന്നയിച്ച നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ചര്‍ച്ചകള്‍ ചൂടേറുകയാണ്. വിഷയം ബിജെപി ഏറ്റെടുക്കുകയും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. ബിഷപ്പിന് സുരക്ഷ ഒരുക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം നടന്നു. ബിഷപ്പിനെ അനുകൂലിച്ചും പ്രകടനങ്ങള്‍ നടന്നു.
മുസ്ലിം സമുദായത്തെ മോശമായി ചിത്രീകരിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലൗ ജിഹാദ് പോലെ ഉണ്ടയില്ലാ വെടിയാണ് വയ്ക്കുന്നതെന്നും ബിഷപ്പിനെ വിമര്‍ശിച്ചവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നടന്‍ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. വളരെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇതിനകത്ത് അത്തരം ഒരു പ്രശ്‌നമുണ്ടെങ്കില്‍, അവര്‍ക്ക് ഉത്തരവാദിത്തമുള്ള ആളാണെന്ന് തോന്നിയാല്‍ വിളിപ്പിക്കാം. അപ്പോള്‍ ഞാന്‍ ചെല്ലും. അവര്‍ക്ക് അത് ആരെയാണോ അറിയിക്കേണ്ടത്, അവരെ നേരിട്ട് അറിയിക്കും. ഇതാണെന്റെ ജോലി. ഒരു പേരത്തൈ മാത്രമല്ല അവിടെ എത്തുന്നത്. എല്ലാ വിഷയങ്ങളും ആരും അറിയിക്കാതെ തന്നെ അവിടെ എത്തുന്നുണ്ട്് എന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാ വിഷയങ്ങളും അവിടെ അറിയുന്നുണ്ട്. സത്വര നടപടികളും നടക്കുന്നു. കശ്മീര്‍ വിഷയമായാലും കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളായാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിഷപ്പ് വഴിയാണ് ജനങ്ങളുടെ വിഷയം വരുന്നതെങ്കില്‍, അത് എത്തിക്കേണ്ടിടത്ത് എത്തിക്കാം. പക്ഷേ, അവര്‍ ആവശ്യപ്പെടണം. ഓടിച്ചെന്ന് മൈക്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാഷ്ട്രീയക്കാരനല്ല ഞാന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.

നര്‍ക്കോട്ടിക് ജിഹാദ് വിഷയം താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. പറയട്ടെ, ഇതൊക്കെ നിങ്ങളുടെ ഉന്നം വച്ചുള്ള ചോദ്യങ്ങളാണെന്ന് എനിക്ക് മനസിലാകുമെന്ന് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞു. പറയാനുള്ളവര്‍ പറയട്ടെ, അവരുടെ എണ്ണം കൂടട്ടെ, ഭൂരിപക്ഷത്തിന് വേണ്ടിയല്ലേ നമ്മള്‍ നില്‍ക്കുന്നത്. ഭൂരിക്ഷം തീരുമാനിക്കട്ടെ, ഭൂരിപക്ഷം തിരഞ്ഞെടുത്ത സര്‍ക്കാര്‍ ചെയ്യട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

നര്‍ക്കോട്ടിക് ജിഹാദ് വിഷയം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആണ് ആദ്യം ഉന്നയിച്ചത്. ബിഷപ്പിനെ ന്യായീകരിച്ച് കേരള കോണ്‍ഗ്രസ് നേതാക്കളും ദീപിക പത്രവും രംഗത്തുവന്നു. വിമര്‍ശനവും ഒരു ഭാഗത്ത് ശക്തിപ്പെട്ടു. സംഘപരിവാര്‍ വിരിച്ച വലയില്‍ ബിഷപ്പ് വീണു എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. സിപിഎമ്മും ബിഷപ്പിനെ തള്ളി. ചില ക്രൈസ്തവ നേതാക്കളും ബിഷപ്പിനെ വിമര്‍ശിച്ചു.

അതേസമയം ബിഷപ്പിനെ പിന്തുണച്ചാണ് ചങ്ങനാശേരി അതിരൂപത രംഗത്തുവന്നത്. കുടുംബ ഭദ്രത സംരക്ഷിക്കപ്പെടണമെന്നും അതിന് വിരുദ്ധമായ ചില ഘടകങ്ങള്‍ ശക്തിയാര്‍ജിക്കുന്നുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. പാലാ ബിഷപ്പ് ഉപദേശ രൂപേണ വിശ്വാസി സമൂഹത്തിന് നല്‍കിയ മുന്നറിയിപ്പാണ് നര്‍ക്കോട്ടിക് ജിഹാദ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് രംഗത്തുവന്നത്. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. വ്യാജ ഏഡിയുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. വിവിധ മതവിഭാഗങ്ങള്‍ തമ്മിലടിക്കണമെങ്കില്‍ അടിച്ചോട്ടെ എന്ന നിലപാടാണ് പിണറായി സര്‍ക്കാരിനെന്നും വിഡി സതീശന്‍ പറഞ്ഞു.

അതേസമയം, അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമാനമായ അഭിപ്രായം ചില ക്രൈസ്തവ നേതാക്കളും പങ്കുവച്ചു. നാര്‍ക്കോട്ടിക് ജിഹാദിന് തെളിവുണ്ടെങ്കില്‍ ബിഷപ്പ് പുറത്തുവിടണമെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് തോന്നിയത് വിളിച്ചുപറയരുതെന്നും ചില മുസ്ലിം സംഘടനകള്‍ പ്രതികരിച്ചു.












Click it and Unblock the Notifications