'എന്ത് വേണമെങ്കിലും പറയും, ആരും കണ്ടുപിടിക്കില്ല എന്നുളളതാണോ', ഡബ്ല്യൂസിസി ക്യാംപെയ്നിൽ ഭാവന
കൊച്ചി: സിനിമാ രംഗത്ത് അടക്കം സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തുന്ന കൂട്ടായ്മയാണ് ഡബ്ല്യൂസിസി. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഡബ്ല്യൂസിസി തുടക്കമിട്ട ക്യാംപെയ്‌ന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
റെഫ്യൂസ് ദ അബ്യൂസ് എന്ന പേരിലുളള ക്യാംപെയ്‌നില്‍ നിരവധി പ്രമുഖര്‍ ഭാഗമായിരുന്നു. ഡബ്ല്യൂസിസിയുടെ ക്യാംപെയ്‌ന്റെ ഭാഗമായിരിക്കുകയാണ് നടി ഭാവന.
സൈബര്‍ ഇടം ഞങ്ങളുടേയും ഇടം
ഒക്ടോബര്‍ മുതലാണ് തങ്ങളുടെ ഫേസ്ബുക്കില്‍ പേജില്‍ സൈബര്‍ അബ്യൂസിന് എതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ക്യാംപെയ്ന്‍ ആരംഭിച്ചത്. റെഫ്യൂസ് ദ അബ്യൂസ്- സൈബര്‍ ഇടം ഞങ്ങളുടേയും ഇടം എന്ന പേരിലുളള ക്യാംപെയ്ന്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നിരവധി പ്രമുഖര്‍ ക്യാംപെയിന്റെ ഭാഗമായി ശക്തമായ പ്രതികരണങ്ങളുമായി മുന്നോട്ട് വന്നു.
ഭാവനയ്ക്ക് നന്ദി
റെഫ്യൂസ് ദ അബ്യൂസ് ക്യാംപെയിനൊപ്പം ചേര്‍ന്നിരിക്കുകയാണ് പ്രശസ്ത നടി ഭാവന. ക്യാംപെയ്‌ന്റെ അവസാന വീഡിയോയില്‍ ആണ് ഭാവന ഭാഗമായിരിക്കുന്നത്. ഭാവനയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡബ്ല്യൂസിസി പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ ക്യാംപെയ്‌നിന്റെ അവസാന വീഡിയോ ആയി ഭാവനയെ ഉള്‍പ്പെടുത്താനായതില്‍ സന്തോഷമെന്നും ഡബ്ല്യൂസിസി കുറിച്ചു.
സ്ത്രീകള്‍ക്ക് എതിരെ ഓണ്‍ലൈന്‍ അബ്യൂസ്
വീഡിയോയില്‍ സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍ക്കെതിരെ ഭാവന പറയുന്നത് ഇങ്ങനെ: '' സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈലുണ്ടാക്കി മറ്റുളളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ ഒരു കമന്റ് ഇടുക. സ്ത്രീകള്‍ക്ക് എതിരെയാണ് ഇത്തരത്തിലുളള ഓണ്‍ലൈന്‍ അബ്യൂസ് നമ്മള്‍ കൂടുതലും കണ്ട് വരുന്നത്''.
നമ്മള്‍ക്ക് പരസ്പരം കരുണയുളളവരാകാം
''ഞാന്‍ എന്ത് വേണമെങ്കിലും പറയും, എന്നെ ആരും കണ്ടുപിടിക്കില്ല എന്നുളളതാണോ, അതോ ഞാനിങ്ങനെ പറയുന്നത് വഴി കുറച്ച് അറ്റന്‍ഷന്‍ കിട്ടട്ടെ എന്നുളളതാണോ ഇത്തരത്തിലുളള ആള്‍ക്കാരുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെ ആയാലും ഇറ്റ് ഈസ് നോട്ട് കൂള്‍. നമ്മള്‍ക്ക് പരസ്പരം കരുണയുളളവരാകാം. റെഫ്യൂസ് ദ അബ്യൂസ്''.
ഭാഗമായി പ്രമുഖർ
സിനിമയ്ക്ക് അകത്തും പുറത്തുമുളള നിരവധി പേരാണ് ഇതിനകം ഡബ്ല്യൂസിസിയുടെ ക്യാംപെയ്‌ന്റെ ഭാഗമായിരിക്കുന്നത്. പാര്‍വ്വതി തിരുവോത്ത്, മഞ്ജു വാര്യര്‍, നിമിഷ സജയന്‍, ദിവ്യ ഉണ്ണി, പൂര്‍ണിമ ഇന്ദ്രജിത്ത്, കനി കുസൃതി, രഞ്ജിനി ഹരിദാസ്, ഗ്രേസ് ആന്റണി, റസൂല്‍ പൂക്കുട്ടി, നവ്യ നായര്‍, അശ്വതി ശ്രീകാന്ത്, സയനോര, സാനിയ ഇയ്യപ്പന്‍, ബെന്യാമിന്‍, ഗോവിന്ദ് വസന്ത, അന്ന ബെന്‍, ശ്രിന്ദ, ശീതള്‍, രേവതി സമ്പത്ത്, അനശ്വര രാജന്‍, രമ്യ നമ്പീശന്‍ അടക്കമുളളവര്‍ ക്യാംപെയിന്റെ ഭാഗമായി.
ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നു
വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുളള അവകാശമായി അഭിപ്രായ സ്വാതന്ത്ര്യത്തെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നു എന്നാണ് ക്യാംപെയിനില്‍ പങ്കെടുത്തുകൊണ്ട് മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടത്. സ്ത്രീകളാണ് ഇത് കൂടുതലും അനുഭവിക്കുന്നത്. ആണ്‍- പെണ്‍ വ്യത്യാസം കൂടാതെ ഇത് തടയണമെന്നും നിശബ്ദത പാലിക്കുന്നത് തെറ്റാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
സൈബര്‍ ബുളളിയിംഗുകളോട് നോ പറയണം
സൈബര്‍ ബുളളിയിംഗുകളോട് നോ പറയണം എന്നാണ് പാര്‍വ്വതി തിരുവോത്ത് പ്രതികരിച്ചത്. ഫിസിക്കല്‍ അറ്റാക്ക് മുറിവുകള്‍ പോലെ തന്നെ കാണേണ്ടതാണ് സൈബര്‍ അബ്യൂസ് മുറിവുകളും എന്നും പാര്‍വ്വതി പറഞ്ഞു. ഡബ്ല്യൂസിസി ക്യാംപെയിന്റെ ഭാഗമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം എബ്രഹാം നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ച ആയി മാറിയിരുന്നു.
വെളിപ്പെടുത്തൽ
തന്റെ 14ാം വയസ്സില്‍ ഫോര്‍ സെയില്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം ആണ് സോന റെഫ്യൂസ് ദ അബ്യൂസ് ക്യാംപെയിന്റെ ഭാഗമായി വെളിപ്പെടുത്തിയത്. ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്ത ഒരു ബലാത്സംഗ രംഗം പിന്നീട് പല പോണ്‍ സൈറ്റുകളില്‍ അടക്കം പ്രചരിച്ചതും അത് മൂലമുണ്ടായ മാനസിക ആഘാതത്തെ കുറിച്ചുമാണ് സോന തുറന്ന് പറഞ്ഞത്. ആത്മഹത്യ ചെയ്യാന്‍ തോന്നിയ സാഹചര്യമായിരുന്നുവെന്നാണ് സോന പറഞ്ഞത്.