കുറ്റപത്രത്തിലെ രഹസ്യങ്ങൾ പരസ്യമാക്കിയത് ഗൂഢാലോചന.. കൊമ്പ് കോർത്ത് ദിലീപും പോലീസും
കൊച്ചി: ഏറെ നാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പരിശോധിക്കും മുന്‍പേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കുറ്റപത്രത്തിന്റെ പൂര്‍ണരൂപം തന്നെ മാധ്യമങ്ങള്‍ പുറത്ത് വിടുകയുണ്ടായി. ഇതിന്റെ പേരില്‍ പോലീസും ദിലീപും കൊമ്പ് കോര്‍ക്കുകയാണ്.
ദിലീപിനെ വെറുതെ വിടില്ലെന്നുറപ്പിച്ച് മനീഷ.. ജയിൽ ജീവിതം ഹൈക്കോടതിയിൽ.. സർക്കാരിനോട് വിശദീകരണം തേടി
കുറ്റപത്രം ചോർത്തി
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ ആരോപണം. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും ദിലീപ് ആരോപിക്കുന്നു. ദുബായിലേക്ക് പോകുന്നതിന് മുന്‍പ് താരം പോലീസിന് എതിരെ അങ്കമാലി കോടതിയില്‍ പരാതിപ്പെടുകയും ചെയ്തു.
ദിലീപ് കോടതിയിൽ
കുറ്റപത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ പോലീസിന്റെ വിശദീകരണം തേടുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു.
അടിസ്ഥാന രഹിതമെന്ന് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 8ലേക്ക് മാറ്റി.
പോലീസിന് കൊടുത്ത പണി
ദുബായില്‍ പോകാനായി പാസ്‌പോര്‍ട്ട് കൈപ്പറ്റാന്‍ അങ്കമാലി കോടതിയിലെത്തിയപ്പോഴാണ് ദിലീപ് പോലീസിന് പണി കൊടുത്തത്. ദുബായില്‍ നിന്നും ദിലീപ് നാട്ടിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. അഭിഭാഷകന്‍ മുഖേനെ പാസ്‌പോര്‍ട്ട് അങ്കമാലി കോടതിയില്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയാണ് ദിലീപിന് ദുബായിൽ പോകാൻ കോടതി അനുമതി നൽകിയത്. പോലീസിന്റെ എതിർപ്പ് കണക്കിലെടുക്കാതെ ആയിരുന്നു നീക്കം.
ദിലീപ് എട്ടാം പ്രതി
പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയും ആയിട്ടുള്ള കുറ്റപത്രത്തില്‍ 12 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.
തെളിവുകൾ നിരവധി
ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 109, 342, 366, 354, 354ഡി, 506, 201, 21,34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളും ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നു. ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും കുറ്റപത്രത്തിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി 33 രഹസ്യമൊഴികളും ഫോണ്‍രേഖകള്‍ അടക്കം നാന്നൂറോളം രേഖകളുമുണ്ട്.
നടിയോട് ശത്രുത
നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യമുണ്ടെന്ന് വിചാരണ വേളയില്‍ സ്ഥാപിക്കുക എന്നതാണ് പ്രോസിക്യൂഷന് മുന്നിലുള്ള വലിയ വെല്ലുവിളി. എങ്കില്‍ മാത്രമേ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന കണ്ടെത്തലിനെ സാധൂകരിക്കാന്‍ സാധിക്കൂ. നടി ദിലീപിന്റെ കുടുംബജീവിതം തകര്‍ത്തുവെന്ന സംശയവും തുടര്‍ന്നുള്ള പകയുമാണ് ക്രൂരമായ ക്വട്ടേഷനിലേക്ക് നയിച്ചത് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
സുനിക്ക് നൽകിയ നിർദേശങ്ങൾ
2013ല്‍ തുടങ്ങിയ ഗൂഢാലോചന ഫലം കണ്ടത് 2017ല്‍ ആയിരുന്നു. നേരത്തെ പള്‍സര്‍ സുനി നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു. ഒന്നരക്കോടി രൂപയ്ക്കാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.നടി വിവാഹം കഴിച്ച് സിനിമാരംഗം വിട്ട് പോകുന്നതിന് മുന്‍പ് ക്വട്ടേഷന്‍ നടപ്പിലാക്കാനാണ് ദിലീപ് ആവശ്യപ്പെട്ടത് എന്നും കുറ്റപത്രത്തില്‍ പറയുന്നു.നടിയുടെ മുഖമടക്കം കൃത്യമായി പതിഞ്ഞ ദൃശ്യങ്ങള്‍ വേണം എന്നും വിവാഹ നിശ്ചയ മോതിരം വീഡിയോയില്‍ കാണണമെന്നും പ്രത്യേകം നിര്‍ദേശിച്ചുവത്രേ.
കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
പോലീസും പൊതുസമൂഹവും ഭയക്കുന്ന അട്ടിമറികളൊന്നും നടന്നില്ല എങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. കൂട്ടബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചാല്‍ ദിലീപിനെ കാത്തിരിക്കുന്നത് വര്‍ഷങ്ങളുടെ തടവ് ശിക്ഷയാണ്. 60 വര്‍ഷത്തിലധികം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
സുപ്രധാന തെളിവുകൾ എവിടെ
കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്നാണ് അറിയുന്നത്. പൾസർ സുനി കൊച്ചിയിലെ ഒരു സ്ത്രീയെ ഇവ ഏൽപ്പിച്ചുവെന്നും ദുബായിലേക്ക് കടത്തിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ദിലീപിന്റെ ദുബായ് യാത്ര പോലീസ് സംശയത്തോടെയാണ് നിരീക്ഷിച്ചിരുന്നതും.